വെടിയുണ്ട പോലുള്ള പന്തും, വെടിച്ചില്ലു പേരും. അതാണ് ഇത്തവണ ഫിഫ ലോകകപ്പ് ഫുട്ബോളിനായി അഡിഡാസ് ഒരുക്കിയ ‘ട്രയോണ്ട’ എന്ന ഒഫിഷ്യൽ മാച്ച് ബോൾ. നാലു പാനലുകൾ മാത്രമുള്ള ബ്രാൻഡ് ന്യു ഡിസൈനാണു ട്രയോണ്ടയുടെ പ്രധാന സവിശേഷത. 20 പാനലുകൾ ഉപയോഗിച്ചായിരുന്നു ഖത്തർ ലോകകപ്പിലെ ഔദ്യോഗിക പന്തായ ‘അൽ രിഹ്‍ല’യുടെ ഡിസൈൻ. നാലു പാളികൾ മാത്രമുള്ള ട്രയോണ്ട വേഗത്തിന്റെ കാര്യത്തിൽ വിപ്ലവമൊരുക്കുമെന്നാണു വിലയിരുത്തൽ. ട്രയോണ്ടയുടെ സവിശേഷതകളിതാ..
∙ പേരിനു പിന്നിൽ: സ്പാനിഷിൽ മൂന്നു തിരകൾ എന്നർഥം വരുന്ന വാക്കുകൾ ചേർത്തു വച്ചാണു പന്തിനു പേരിട്ടത്. ആദ്യമായി മൂന്നു രാജ്യങ്ങൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നു എന്നതു മൂന്നു തിരകൾ എന്ന ആശയത്തിനു വഴികാട്ടിയായി.
∙ മൂന്നു നിറങ്ങൾ: വെള്ള നിറമുള്ള പശ്ചാത്തലത്തിൽ ചുവപ്പ്, പച്ച, നീല എന്നിങ്ങനെ മൂന്നു നിറങ്ങൾ ഒഴുകിച്ചേരുന്ന വിധത്തിലാണു പന്തിന്റെ ഡിസൈൻ. മേപ്പിൾ ഇലയുടെ ചുവപ്പ് കാനഡയെയും ഗോൾഡൻ ഈഗിളിന്റെ തലയുള്ള പച്ച മെക്സിക്കോയെയും നക്ഷത്രച്ചിഹ്നമുള്ള നീല യുഎസിനെയും പ്രതിനിധീകരിക്കുന്നു.
∙ നിർമാണം: ചൂടാക്കി ഒട്ടിക്കുന്ന നാലു പോളിയൂറഥീൻ പാനലുകൾ ഉപയോഗിച്ചാണു പന്തിന്റെ നിർമാണം. ഇന്നുവരെ ലോകകപ്പുകളിൽ ഉപയോഗിച്ച പന്തുകളിൽ പാനലുകളുടെ എണ്ണം ഏറ്റവും കുറവ് ട്രയോണ്ടയിലാണ്.
∙ പ്രത്യേകത: ഉപരിതലത്തിലെ മാക്രോ, മൈക്രോ പാറ്റേണുകൾ നനവിലും ബോളിന്റെ സ്റ്റെബിലിറ്റി, ഗ്രിപ്പ് എന്നിവ ഉറപ്പാക്കുന്നു. വായുവിൽ ഉയർന്നു
പൊങ്ങുമ്പോഴും ഗതിമാറ്റം സംഭവിക്കാത്ത തരത്തിലുള്ള ഗുണനിലവാരവും ഉറപ്പ്.
∙ ടെക്നോളജി: കണക്ടഡ് ബോൾ ടെക്നോളജിയാണു പ്രധാന പ്രത്യേകത. ഉള്ളിൽ മൂന്നിടങ്ങളിലായി ഐഎംയു (ഇനർഷ്യൽ മെഷർമെന്റ് യുണിറ്റ്) ചിപ് ഘടിപ്പിച്ചിട്ടുണ്ട്. പന്തിന്റെ ഗതിയെക്കുറിച്ച് അതിവേഗം വിഡിയോ അസിസ്റ്റന്റ് റഫറിക്ക് (വിഎആർ) ഡേറ്റ നൽകാനാണിത്.
ഇറാൻ ഇല്ലെങ്കിൽ ഇറാഖിനു സാധ്യത
ജനീവ ∙ ജൂണിൽ അരങ്ങേറുന്ന ഫുട്ബോൾ ലോകകപ്പിൽ ഇറാന്റെ പങ്കാളിത്തം അനിശ്ചിതത്വത്തിൽ. ലോകകപ്പിന്റെ ആതിഥേയ രാജ്യങ്ങളിൽ ഒന്നായ യുഎസുമായി സംഘർഷം തുടരുന്നതിനാൽ ഇറാൻ ലോകകപ്പിൽ മത്സരിക്കില്ലെന്നാണു സൂചന. ലോകകപ്പിൽ നിന്ന് പിൻമാറിയാൽ 96 കോടി രൂപ പിഴയായി ഇറാൻ ഫിഫയ്ക്കു നൽകേണ്ടി വരും. ഏഷ്യൻ റാങ്കിങ് അനുസരിച്ച് ഇറാഖ്, യുഎഇ എന്നിവയിൽ ഒന്നിനാകും പകരം അവസരം ലഭിക്കുക. ലോകകപ്പ് ഏഷ്യൻ യോഗ്യതാ മത്സരത്തിൽ യുഎഇയെ 3–2നു തോൽപിച്ച ഇറാഖിനാണു മുൻഗണന. ഫിഫ റാങ്കിങ്ങിൽ 20–ാം സ്ഥാനക്കാരായ ഇറാൻ കഴിഞ്ഞ 6 ലോകകപ്പുകളിലും മത്സരിച്ചിരുന്നു.
ADVERTISEMENT

