Breaking
22 Feb 2026, Sun

എപ്സ്റ്റീൻ ഫയൽസുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഈ ചിത്രങ്ങളുടെ വാസ്തവമെന്ത്? | Fact Check

ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ഫയലുകളിൽ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ്, യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്, പ്രിൻസ് ആൻഡ്രൂ, യുഎസ് മുൻ പ്രസിഡൻറ് ബിൽ ക്ലിൻറൺ ഉൾപ്പടെ പല പ്രമുഖരുടെയും പേരുകളുണ്ട്. മൂന്നു ദശലക്ഷം പേജുകളും 1,80,000 ഫോട്ടോകളും 2,000 വിഡിയോകളും ആണ് യുഎസ് നീതിന്യായ വകുപ്പ് ജനുവരിയില്‍ പുറത്തുവിട്ടത്. ഇതിനോടകം തന്നെ ഇതിലെ പല ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലും വാർത്തകളിലും നിറയുന്നുണ്ട്.

ഇത്തരത്തില്‍ എപ്‌സ്റ്റീൻ ഫയലുകൾ ലോകം മുഴുവന്‍ ചർച്ച ചെയ്യുമ്പോൾ നിരവധി വ്യാജ ദൃശ്യങ്ങളും അവകാശവാദങ്ങളും പ്രചരിപ്പിക്കുന്നുണ്ട്. എഐ സാങ്കേതിക വിദ്യയുടെ ഉപയോഗമാണ് ഇതിൽ പലതിനും കൂട്ട്. അവയിൽ ചിലത് മലയാളികൾക്കിടയിലും യഥാർഥമെന്ന തരത്തിൽ വൈറലാണ്. വാസ്തവമെന്തെന്ന് പരിശോധിക്കാം.

ഞെട്ടിപ്പിക്കുന്ന ചിത്രങ്ങൾ, ജെഫ്രി എപ്‌സ്‌റ്റീൻ ഇസ്രയേലിൽ ജീവനോടെയുണ്ട്! സത്യമെന്ത് | Fact Check

01. എപ്സ്റ്റീൻ ഫയൽസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് ഉൾപ്പെട്ടിട്ടുണ്ടെന്ന അവകാശവാദത്തോടൊപ്പം ഒരു യുവതിയുടെ അരികിൽ കൈപിടിച്ചിരിക്കുന്ന നരേന്ദ്ര മോദിയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എപ്സ്റ്റീൻ ഫയൽസുമായി ബന്ധപ്പെട്ട മറ്റു ചില ചിത്രങ്ങളും ഇതോടൊപ്പം കാണാം. ‘Jeffrey Epsstein Fil’ എന്നും പ്രചരിക്കുന്ന ചിത്രത്തിന്റെ മുകളിലായി എഴുതിയിട്ടുണ്ട്. പരിശോധിച്ചപ്പോള്‍ പ്രചരിക്കുന്ന ചിത്രം എഡിറ്റ് ചെയ്തു നിർമിച്ച വ്യാജ ചിത്രമാണെന്നു കണ്ടെത്തി. മറ്റൊരു സ്ത്രീ ഉൾപ്പെടുന്നതാണ് യഥാർഥ ചിത്രം. മുൻ വർഷങ്ങളിലും ഇതേ ചിത്രം ഓണ്‍ലൈനിൽ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

മാത്രമല്ല, എപ്സ്റ്റീൻ ഫയൽസിൽ മോദിയുടെ പേരുൾപ്പെട്ടതുമായി ബന്ധപ്പെട്ട വാദത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ 2017 ലെ ഇസ്രയേൽ സന്ദർശനത്തെയും പരാമർശിക്കുന്ന ഭാഗം വെറും കെട്ടുകഥയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

പ്രചരിക്കുന്ന പോസ്റ്റിന്റെ സ്ക്രീൻഷോട്ട് (Image credit: Facebook)

02. ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനിയും അമ്മയും ഇന്ത്യൻ വംശജയും പ്രശസ്ത സിനിമാ സംവിധായകയുമായ മീര നായരും ജെഫ്രി എപ്സ്റ്റിനൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് പ്രചരിക്കുന്നതിൽ അടുത്തത്. എപ്‌സ്‌റ്റീനു ലഭിച്ച മെയിലുകൾ ഒന്നിൽ മീരയുടെ പേര് പരാമർശിച്ചതായി വന്ന റിപ്പോർട്ടുകള്‍ക്കു പിന്നാലെയാണിത്. ബിൽ ക്ലിന്റണിനും എപ്സ്റ്റീനുമൊപ്പം കുഞ്ഞ് മംദാനിയെ എടുത്ത് മീര നിൽക്കുന്നതാണ് ഒരു ചിത്രം. മറ്റൊന്നിൽ കുറച്ചുകൂടി വളർന്ന മംദാനിയെയും ഒപ്പം ക്ലിന്‍റൺ, എപ്സ്റ്റീൻ, ജെഫ് ബെസോസ്, ബിൽ ഗേറ്റ്സ് എന്നിവരെയും കാണാം.

ചിത്രങ്ങൾക്കു ചില അപാകതകൾ കാഴ്ചയിൽ വ്യക്തമാണ്. എഐ ഡിറ്റക്ഷൻ ടൂളുകൾ ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ പ്രചരിക്കുന്ന ചിത്രങ്ങൾ രണ്ടും എഐ നിർമിതമാണെന്ന് സ്ഥിരീകരിച്ചു. എഐ ദൃശ്യങ്ങളും മീമുകളും നിർമിക്കുന്ന ‘DumbFckFinder’ എന്ന എക്സ് അക്കൗണ്ടിൽനിന്നുള്ളതാണ് വൈറൽ ചിത്രങ്ങൾ. സമാനമായി വേറെയും പ്രമുഖരുടെ എഐ ചിത്രങ്ങള്‍ ഇതിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രചരിക്കുന്ന പോസ്റ്റുകളുടെ സ്ക്രീൻഷോട്ടുകൾ (Image credit: Facebook)

03. എപ്സ്റ്റീൻ ഫയൽസുമായി ബന്ധപ്പെടുത്തി രാഹുൽ ഗാന്ധിയുടെയും ചിത്രങ്ങൾ വൈറലാകുന്നുണ്ട്. എപസ്റ്റീനൊപ്പം രാഹുൽ ഇരിക്കുന്നതിന്റെയും മറ്റൊരു സ്ത്രീയോടൊപ്പം ഇരുവരും നിൽക്കുന്നതിന്റെയും ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്നാൽ, രാഹുലിന്റെ പേര് എപ്സ്റ്റീൻ ഫയൽസുമായി ബന്ധപ്പെടുത്തി ഇതുവരെ പരാമർശിക്കപ്പെട്ടിട്ടില്ല.

ചിത്രങ്ങളിൽ ചില അസ്വഭാവികതകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എഐ ഡിറ്റക്ഷൻ ടൂളുകൾ ഉപയോഗിച്ചു പരിശോധിച്ചപ്പോൾ പ്രചരിക്കുന്ന ഇരു ചിത്രങ്ങളും എഐ നിർമിതമാണെന്നാണ് ഫലം ലഭിച്ചത്. രാഹുലിനു പകരം നരേന്ദ്ര മോദിയുടെ മുഖം ചേർത്തുവച്ചും സമാന പ്രചാരണമുണ്ടായിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി.

പ്രചരിക്കുന്ന പോസ്റ്റുകളുടെ സ്ക്രീൻഷോട്ടുകൾ (Image credit: X, Facebook)

ADVERTISEMENT

വ്യാജ പ്രചാരണങ്ങളുടെ ചുഴിയിൽ വീഴാതിരിക്കാൻ മനോരമ ഓൺൈലൻ ഫാക്ട് ചെക്ക് ഹെൽപ്‍ലൈനിന്റെ സേവനം എപ്പോഴും ലഭ്യമാണ്. അതിനായി സംശയമുള്ള ഉള്ളടക്കങ്ങളും പോസ്റ്റുകളും ഫോർവേഡ് ചെയ്യാം +91 81291 00164 എന്ന നമ്പറിലേക്ക് അയക്കാവുന്നതാണ്. വസ്തുത കണ്ടെത്തി ഞങ്ങൾ അറിയിക്കാം.

By admin

Leave a Reply

Your email address will not be published. Required fields are marked *