മനുഷ്യർ പോകാൻ ലക്ഷ്യമിടുന്ന നമ്മുടെ അയൽഗ്രഹമാണു ചൊവ്വ. റോക്കറ്റുകൾ ഉപയോഗിച്ച് ചൊവ്വയിലേക്കുള്ള യാത്ര ഒരു വർഷത്തോളം നീണ്ടതാകുമെന്നതാണു കരുതപ്പെടുന്നത്. എന്നാൽ ഈ യാത്രാകാലയളവ് 30 മുതൽ 60 ദിവസം വരെയാക്കി കുറയ്ക്കുന്ന ഒരു സാങ്കേതികവിദ്യയുമായി എത്തിയിരിക്കുകയാണ് റഷ്യ. റഷ്യയുടെ ആണവകമ്പനിയായ റോസാറ്റമാണ് പ്ലാസ്മ പ്രൊപ്പൽഷൻ ടെക്നോളജി എന്ന പുതിയ സാങ്കേതികവിദ്യ പ്രഖ്യാപിച്ചിരിക്കുന്നത്.
കടലിലേക്ക് ആണ്ടുപോയ അദ്ഭുതലോകം! സാന്റോറിനി തന്നെയോ അറ്റ്ലാന്റിസ് ?
അയണീകരിച്ച ഹൈഡ്രജൻ കണങ്ങളുടെ വേഗം കൂട്ടി വിക്ഷേപണം സാധ്യമാക്കുന്ന സാങ്കേതികവിദ്യയാണ് പ്ലാസ്മ പ്രൊപ്പൽഷൻ ടെക്നോളജി.ഭൂമിയിൽ നിന്ന് ഇത്തരത്തിൽ വിക്ഷേപണം സാധ്യമല്ല. ഭൂമിയിൽ നിന്നു സാധാരണ റോക്കറ്റിലേറ്റി പേടകം ബഹിരാകാശത്തെത്തിയശേഷം അവിടെനിന്നാണ് വിക്ഷേപണം നടക്കുക. ഇലോൺ മസ്ക് ഉൾപ്പെടെ പല പ്രമുഖരും താലോലിക്കുന്ന സ്വപ്നമാണ് ചൊവ്വാക്കോളനി.ചൊവ്വയിൽ കോളനിയുണ്ടാക്കാൻ വെറും 22 പേർ മതിയാകുമെന്ന് അടുത്തിടെ ഒരു ഗവേഷണം വെളിപ്പെടുത്തിയിരുന്നു.
24 മണിക്കൂറിൽ അൽപം അധികമാണ് ചൊവ്വയിലെ ഒരു ദിവസം
ഭൂമിയിലെ 687 ദിവസങ്ങൾ ചേർന്നതാണ് ഒരു ചൊവ്വാവർഷം. മഞ്ഞുകാലത്ത് –126 ഡിഗ്രി വരെ താഴുന്ന ചൊവ്വയിലെ താപനില വേനലിൽ 20 ഡിഗ്രി വരെ ഉയരും. ഇടയ്ക്കിടെ താപനില മാറുന്നതുമൂലം കരുത്തുറ്റ പൊടിക്കാറ്റ് സാധാരണം. ഭൂമിയെക്കാളും കടുപ്പം കുറഞ്ഞതാണ് അന്തരീക്ഷം. ആകാശം എപ്പോഴും തെളിഞ്ഞതാണ്, പൊടി മൂലം നേരിയ ചുവപ്പ് നിറമുണ്ടാകും. രാത്രിയിൽ ഇവിടെ നിന്നു നോക്കിയാൽ ആകാശം മുഴുവൻ നക്ഷത്രങ്ങളാണ്, ചൊവ്വയുടെ ചന്ദ്രൻമാരായ ഫോബോസിനെയും ഡീമോസിനെയും കാണാനും പറ്റും.
ADVERTISEMENT
ഒളിംപസ് മോൺസ് എന്നൊരു വമ്പൻ അഗ്നിപർവതമുണ്ട്. 25 കിലോമീറ്റർ പൊക്കമുള്ള ഈ പർവതമാം സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപർവതമായി കണക്കാക്കപ്പെടുന്നു. ചൊവ്വയിൽ പൊടിക്കാറ്റ് ഇടയ്ക്കു വീശും. നമ്മൾ ഇവിടെ കാണുന്ന റേയ്ഞ്ചൊന്നുമല്ല, സൂര്യപ്രകാശത്തെപോലും താഴെയെത്തിക്കാത്ത തരത്തിൽ ഗ്രഹത്തെ പൊതിയും പൊടി. ഇത്തരം ധാരാളം പ്രതിബന്ധങ്ങൾ തരണം ചെയ്തു മാത്രമേ ചൊവ്വാക്കോളനി യാഥാർഥ്യമാക്കാനൊക്കൂ.

