കണ്ണൂർ ∙ റെയിൽവേ പൊലീസിന്റെ സേവനങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാക്കാനുള്ള ‘റെയിൽ മൈത്രി’ മൊബൈൽ ആപ്പിൽ ഇനി കണ്ണൂരിലെ സേവനങ്ങളും ലഭിക്കും. റെയിൽവേ സ്റ്റേഷനിലെ കടകളിലും യാത്രക്കാരിലും ആപ്പിന്റെ സേവനങ്ങൾ എത്തിക്കുന്നതിനുള്ള പ്രവർത്തനം നടന്നുവരുന്നു. ആപ്പിന്റെ പ്രവർത്തനം സംബന്ധിച്ചു സ്റ്റേഷനിലെ കച്ചവടക്കാർക്കു ക്ലാസ് നടത്തി വരികയാണ്. 60 ദിവസംകൊണ്ട് പരമാവധി യാത്രക്കാരെ ആപ് ഡൗൺലോഡ് ചെയ്യിക്കുകയാണ് ലക്ഷ്യം.
ട്രെയിനുകളിലെ കുറ്റകൃത്യങ്ങൾക്കിരയാകുന്ന യാത്രക്കാരുടെ ജീവനും സ്വത്തിനും സ്വകാര്യതയ്ക്കും സംരക്ഷണമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി ആപ് വികസിപ്പിച്ചത്. പൊലീസിന്റെ ഒൗദ്യോഗിക മൊബൈൽ ആപ്ലിക്കേഷൻ (POL-APP) ഡൗൺലോഡ് ചെയ്ത് റെയിൽ മൈത്രി സേവനമുപയോഗിക്കാം.
റെയിൽവേ പൊലീസിന്റെ 5 സേവനങ്ങൾ ഇതുവഴി ലഭ്യമാക്കും. ട്രെയിനിൽ ഒറ്റയ്ക്കു യാത്ര ചെയ്യുന്നവർ സഹായമഭ്യർഥിച്ചാൽ റെയിൽവേ പൊലീസ് കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥർ നേരിട്ടെത്തും. വിവിധ സ്റ്റേഷൻ പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലകൾ, മറ്റു കടകൾ എന്നിവയുടെ വിവരം ആപ് വഴി ലഭിക്കും. യാത്രയ്ക്കിടെയുണ്ടാകുന്ന സംഭവങ്ങൾ, യാത്രക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ പൊലീസിനെ രഹസ്യമായി അറിയിക്കാം.
ട്രെയിനിന്റെ ഉൾവശം, പ്ലാറ്റ്ഫോം, ട്രാക്ക് തുടങ്ങിയ സ്ഥലങ്ങളിൽ നടക്കുന്ന സംഭവങ്ങളെപ്പറ്റിയും അറിയിക്കാം.യാത്രക്കാർക്കു നഷ്ടമാകുന്ന വസ്തുക്കളുടെ ചിത്രങ്ങൾ ആപ് വഴി പൊലീസ് പ്രദർശിപ്പിക്കും. അവ ലഭിച്ച ട്രെയിൻ, സ്ഥലം, തീയതി, ഇപ്പോൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലം എന്നീ വിവരങ്ങളും ലഭ്യമാക്കും.
ADVERTISEMENT

