Breaking
23 Mar 2026, Mon

വഴിയാത്രക്കാരനെ ആക്രമിച്ചു മൊബൈൽ ഫോൺ കവർന്നു; യുവാവും പെൺ സുഹൃത്തും അറസ്റ്റിൽ

കോഴിക്കോട് ∙ നഗരത്തിൽ വഴി യാത്രക്കാരനെ ആക്രമിച്ചു മൊബൈൽ ഫോൺ പിടിച്ചു പറിച്ച കേസിലെ പ്രതികളെ കസബ പൊലീസും ടൗൺ എസിപിയുടെ സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തു. വെള്ളയിൽ ശാന്തിനഗർ കോളനി സ്വദേശി കരുവള്ളി മീത്തൽ ജോഷി (26), പെൺസുഹൃത്ത് അക്ഷയ (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 26നാണു സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഫറോക്ക് പേട്ട സ്വദേശിയെ രാത്രി 8ന് ഇൻഡോർ സ്റ്റേഡിയത്തിനു പിൻവശത്തെ റോഡിൽ തടഞ്ഞ് ആക്രമിച്ച് കയ്യിലുള്ള 30,000 രൂപ വിലയുള്ള മൊബൈൽ ഫോൺ പിടിച്ചുപറിക്കുകയായിരുന്നു.

തുടർന്നു കസബ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മുൻപ് വിവിധ കേസിൽ പിടിയിലായ പ്രതികളുടെ ഫോട്ടോകളിൽ നിന്നു പരാതിക്കാരൻ പ്രതികളെ തിരിച്ചറിഞ്ഞു. തുടർന്ന് ജോഷിയെ ശാന്തിനഗർ കോളനിയിലെ വീട്ടിൽ നിന്നും അക്ഷയയെ കസബ പൊലീസ് സ്റ്റേഷൻ പരിസരത്ത് നിന്നും അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ജോഷി ഒട്ടേറെ കേസുകളിലെ പ്രതിയാണെന്നും കാപ്പ നിയമത്തിൽ 6 മാസത്തെ തടവുശിക്ഷ കഴിഞ്ഞ് ജയിൽ മോചിതനുമാണെന്നും പൊലീസ് പറഞ്ഞു.

കസബ സ്റ്റേഷൻ ഇൻസ്പെക്ടർ പി.ജെ.ജിമ്മിയുടെ നേതൃത്വത്തിൽ എസ്ഐ മാരായ യു.സനീഷ്, എം.എസ്.നിതിൻ, എഎസ്ഐ സജേഷ് കുമാർ, എസ്‌സിപിഒ ദീപു, സിപിഒ മാരായ ഷിൻജിത്ത്, ജിനു, ദിവ്യ, ക്രൈം സ്ക്വാഡ് അംഗങ്ങളായ ഷാലു, സുജിത്ത് എന്നിവർ ഉൾപ്പെട്ട സംഘമാണു പ്രതികളെ പിടികൂടിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *