Breaking
6 Feb 2026, Fri

ഏകാന്തതയും പേടിയും: യുകെയിലെ 70 ശതമാനം സർവകലാശാലാ വിദ്യാർഥികളും ഹോസ്റ്റലുകളിൽ ഒറ്റപ്പെടുന്നു

ലണ്ടൻ ∙ ബ്രിട്ടനിലെ സർവകലാശാല ഹോസ്റ്റലുകളിൽ (Halls of Residence) താമസിക്കുന്ന വിദ്യാർഥികളിൽ 70 ശതമാനത്തോളം പേരും കടുത്ത ഏകാന്തതയും ഒറ്റപ്പെടലും അനുഭവിക്കുന്നതായി പഠനം. മൊബൈൽ ഫോണുകളോടുള്ള അമിത അടിമത്തവും വർധിച്ചുവരുന്ന ജീവിതച്ചെലവുമാണ് വിദ്യാർഥികളെ സാമൂഹിക ജീവിതത്തിൽ നിന്ന് അകറ്റുന്നതെന്ന് പുതിയ സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഒന്നാം സമ്മാനം 3300 ചതുരശ്ര അടി വീടും 26 സെന്റ് സ്ഥലവും; കടം വീട്ടാൻ സ്വന്തം വീട് സമ്മാനമായി പ്രഖ്യാപിച്ച് കൂപ്പണുകൾ വിറ്റ പ്രവാസി മലയാളി അറസ്റ്റിൽ

ദുബായിലെ ജ്വല്ലറിയിൽ നിന്ന് 10 കിലോ സ്വർണവുമായി മുങ്ങി മലയാളികൾ; ഉടമയുടെ കണ്ണുവെട്ടിച്ച് നടത്തിയത് ‘സിനിമാക്കഥയെ വെല്ലുന്ന പ്ലാൻ’

വിദ്യാർഥികൾക്ക് താമസസൗകര്യം ഒരുക്കുന്ന ‘പി.എഫ്.പി സ്റ്റുഡന്റ്‌സിനായി’ (PfP Students) ഒപിനിയം (Opinium) നടത്തിയ സർവേയിലാണ് ഈ വിവരങ്ങളുള്ളത്. സർവേയിൽ പങ്കെടുത്ത മൂന്നിലൊന്ന് വിദ്യാർഥികളും (33%) തങ്ങൾ സർവകലാശാലയിൽ പലപ്പോഴും ഏകാന്തത അനുഭവിക്കുന്നതായി വെളിപ്പെടുത്തി. 37 ശതമാനം പേർ ഇടയ്ക്കിടെ ഇത്തരം മാനസികാവസ്ഥയിലൂടെ കടന്നുപോകുന്നു.

പുതിയ സുഹൃത്തുക്കളെ കണ്ടെത്തുന്നതിന് പകരം നാട്ടിലെ സുഹൃത്തുക്കളുമായി ബന്ധം നിലനിർത്താൻ മൊബൈൽ ഫോണുകളെ അമിതമായി ആശ്രയിക്കുന്നത് വിദ്യാർഥികളെ ഒറ്റപ്പെടുത്തുന്നതായി പഠനം പറയുന്നു. ‘കയ്യിൽ ഫോൺ ഉള്ളതുകൊണ്ട് നാട്ടിലെ പഴയ സുഹൃത്തുക്കളുമായി സംസാരിക്കാം. ഇത് പുതിയ ആളുകളെ പരിചയപ്പെടുന്നതിൽ നിന്ന് എന്നെ പിന്നോട്ടടിച്ചു. ആദ്യമൊക്കെ പുതിയ സൗഹൃദങ്ങൾ ഉണ്ടാക്കാൻ പേടിയായിരുന്നു,’ മനഃശാസ്ത്ര വിദ്യാർഥിനിയായ റേച്ചൽ ഹൊറോബിൻ പറയുന്നു. തന്റെ ഫ്ലാറ്റിൽ കൂടെ താമസിക്കുന്നവർക്ക് പോലും തന്നോട് സംസാരിക്കാൻ താല്പര്യമില്ലാത്ത അവസ്ഥയായിരുന്നുവെന്നും റേച്ചൽ കൂട്ടിച്ചേർത്തു.

യുകെയിലെ നിലവിലെ സാമ്പത്തിക സാഹചര്യം വിദ്യാർഥികളുടെ മാനസികാവസ്ഥയെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്. 51% വിദ്യാർഥികൾ: താമസസൗകര്യത്തിനുള്ള ഉയർന്ന വാടക കാരണം മറ്റ് വിനോദങ്ങളിൽ ഏർപ്പെടാൻ പണമില്ലാത്ത അവസ്ഥയിലാണ്. 45% പേർ സ്വന്തം മുറിക്കോ ഫ്ലാറ്റിനോ പുറത്തുള്ള ആളുകളെ പരിചയപ്പെടാൻ ബുദ്ധിമുട്ടുന്നു. 39% പേർ പഠനത്തിനോ ജോലിക്കോ വേണ്ടിയാണ് കൂടുതൽ സമയം ചെലവിടുന്നത്.

പുറത്തുപോയി ഭക്ഷണം കഴിക്കാനോ ക്ലബ്ബുകളിൽ പോകാനോ ഉള്ള ചെലവ് താങ്ങാനാവാത്തതിനാൽ പലരും മുറികളിൽ തന്നെ ഒതുങ്ങിക്കൂടുകയാണ്. 41 ശതമാനം വിദ്യാർത്ഥികളും തങ്ങൾ താമസിക്കുന്ന ഹോസ്റ്റലുകളുടെ രൂപകൽപ്പന മറ്റുള്ളവരുമായി ഇടപഴകാൻ തടസ്സമാണെന്ന് അഭിപ്രായപ്പെട്ടു. 87 ശതമാനം പേരും തങ്ങൾ തിരഞ്ഞെടുത്ത താമസസൗകര്യം തങ്ങളുടെ മാനസികാവസ്ഥയെ ബാധിച്ചതായി കരുതുന്നു.

∙ പ്രധാന കണ്ടെത്തലുകൾ:

1. ഏകാന്തത അനുഭവിക്കുന്നവർ 70%

2. പലപ്പോഴും ഒറ്റപ്പെടുന്നു എന്ന് തോന്നുന്നവർ 33%

3. ഇടയ്ക്കിടെ ഒറ്റപ്പെടൽ അനുഭവിക്കുന്നവർ 37%

4. താമസച്ചെലവ് കാരണം സാമൂഹിക ജീവിതം നഷ്ടപ്പെട്ടവർ 51%

5. മാനസികാരോഗ്യ സഹായം ആഗ്രഹിക്കുന്നവർ 79%

സർവകലാശാല ഹോസ്റ്റലുകളിൽ 24 മണിക്കൂറും സഹായത്തിനായി ഒരു ജീവനക്കാരനെങ്കിലും ഉണ്ടായിരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. 79 ശതമാനം വിദ്യാർഥികളും ഹോസ്റ്റലുകളിൽ മാനസികാരോഗ്യ സേവനങ്ങൾ ലഭ്യമാക്കണമെന്ന് ആഗ്രഹിക്കുന്നു.

‘വിദ്യാർഥികൾ എത്തിയ ഉടനെ സുഹൃത്തുക്കളെ കണ്ടെത്തുമെന്ന ധാരണ തെറ്റാണെന്ന് പഠനം തെളിയിക്കുന്നു. അവർക്ക് പരസ്പരം ഇടപഴകാനുള്ള സാഹചര്യം ഒരുക്കേണ്ട ഉത്തരവാദിത്തം അധികൃതർക്കുണ്ട്,’ പി.എഫ്.പി സ്റ്റുഡന്റ്‌സ് മാനേജിങ് ഡയറക്ടർ ഈമൺ ടിയർനി പറഞ്ഞു.

യുകെയിലെ വിദ്യാർഥികൾക്കിടയിലെ മാനസികാരോഗ്യം വലിയ ചർച്ചാവിഷയമായിരിക്കുന്ന സാഹചര്യത്തിൽ, സർവകലാശാലാ അധികൃതർ ഇത്തരം റിപ്പോർട്ടുകളെ ഗൗരവമായി കാണണമെന്നാണ് വിദഗ്ധരുടെ പക്ഷം.

By admin

Leave a Reply

Your email address will not be published. Required fields are marked *