കോട്ടയം∙ വണ്ടികളുടെ നമ്പർ പ്ലേറ്റുകൾ തിരിച്ചറിയാൻ ശേഷിയുള്ള എഎൻപിആർ (ഓട്ടമാറ്റിക് നമ്പർ പ്ലേറ്റ് റെകഗ്‌നിഷൻ) സാങ്കേതിക വിദ്യയുള്ള 2 യൂണിറ്റ് ക്യാമറകൾ കൂടി ജില്ലയിൽ സ്ഥാപിക്കും. മറ്റു ജില്ലകളിലേക്ക് കടക്കുന്ന പ്രധാന റോഡുകളിലാണ് ക്യാമറകൾ വരുന്നത്. കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന വാഹനങ്ങൾ കണ്ടെത്തുകയാണ് പ്രധാനലക്ഷ്യം. വൈക്കം, ഈരാറ്റുപേട്ട എന്നിവിടങ്ങളിൽ യൂണിറ്റ് സ്ഥാപിക്കാനുള്ള നടപടി തുടങ്ങി. പൂർണമായും പൊലീസ് നിയന്ത്രണത്തിലാണ് പ്രവർത്തനം. സംശയകരമായ വണ്ടികളെ എളുപ്പത്തിൽ നിരീക്ഷിക്കാൻ ഇതുവഴി പൊലീസിനാകും. മോഷ്ടിക്കപ്പെട്ട വാഹനങ്ങൾ കണ്ടെത്തുന്നതിനും കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവർ മറ്റ് ജില്ലകളിലേക്ക് രക്ഷപ്പെടുന്നതു തടയാനും ക്യാമറകൾ സഹായകമാകും.
നിലവിൽ ചങ്ങനാശേരി, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ എഎൻപിആർ ക്യാമറകളുണ്ട്. മൂന്നോ അതിലധികമോ ക്യാമറകൾ ഉൾപ്പെടുന്ന യൂണിറ്റാണ് ഓരോയിടങ്ങളിലും സ്ഥാപിക്കുന്നത്.
പ്രവർത്തനം ഇങ്ങനെ
∙ ഉയർന്ന റെസല്യൂഷൻ ക്യാമറകൾ ഉപയോഗിച്ച് റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ ചിത്രം അല്ലെങ്കിൽ വിഡിയോ പകർത്തും.
∙ ചിത്രത്തിൽ നിന്ന് വണ്ടിയുടെ നമ്പർ പ്ലേറ്റ് എവിടെയാണെന്ന് കൃത്യമായി കണ്ടെത്തും.
∙ ഒപ്റ്റിക്കൽ ക്യാരക്ടർ റെകഗ്‌നിഷൻ (ഒസിആർ) എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് പ്ലേറ്റിലെ അക്ഷരങ്ങളും അക്കങ്ങളും വായിച്ചെടുക്കും.
∙ തുടർന്ന് മോട്ടർ വാഹന വകുപ്പിന്റെ ഡേറ്റബേസുമായി താരതമ്യം ചെയ്ത് വാഹനത്തിന്റെ വിവരങ്ങളും കടന്നുപോയ സമയവും ദൃശ്യവും ലഭ്യമാക്കും.

