ഇസ്‌ലാമാബാദ് ∙ പാക്കിസ്‌ഥാന്റെ സംയുക്ത പ്രതിരോധ സേന മേധാവിയായി (ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് – സിഡിഎഫ്) കരസേന മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനെ നിയമിച്ചു. അസിം മുനീറിനെ സിഡിഎഫ് മേധാവിയായി നിയമിക്കാനുള്ള പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ശുപാർശ പാക്ക് പ്രസിഡന്റ് ആസിഫ് അലി സർദാരി അംഗീകരിക്കുകയായിരുന്നു. അഞ്ച് വർഷത്തേക്കാണ് നിയമനം. സിഡിഎഫ് പദവി ലഭിച്ചതോടെ പാക്കിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും ശക്തനായ സൈനിക മേധാവിയായി അസിം മുനീർ മാറി. എയർ ചീഫ് മാർഷൽ സഹീർ അഹമ്മദ് ബാബറിന് രണ്ടു വർഷത്തേക്ക് കാലാവധി നീട്ടിനൽകാനുള്ള ശുപാർശയും ആസിഫ് അലി സർദാരി അംഗീകരിച്ചു.
ഗാസയിലെ തുരങ്കങ്ങളിൽ കുടുങ്ങിയ 40 ഹമാസ് അംഗങ്ങളെ വധിച്ചെന്ന് ഇസ്രയേൽ സൈന്യം; സ്‌ഥിരീകരിക്കാതെ ഹമാസ്
കര, നാവിക, വ്യോമ സേനകളുടെ ഏകോപനം മെച്ചപ്പെടുത്തുന്നതിന് രൂപീകരിച്ച സിഡിഎഫിന്റെ ആദ്യ മേധാവിയാണ് അസിം മുനീർ. കര, നാവിക, വ്യോമ സേനകളുടെ ഏകോപനത്തിന്റെ ചുമതലയുണ്ടായിരുന്ന ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയര്‍മാന്‍ (സിജെസിഎസ്‌സി) പദവി കഴിഞ്ഞ മാസം ഒഴിവാക്കിയാണ് സിഡിഎഫ് തസ്തിക സ്ഥാപിച്ചത്. നവംബറിൽ ചേർന്ന പാർലമെന്റ് യോഗം ഭരണഘടനയുടെ 27 ാം വകുപ്പ് ഭേദഗതി ചെയ്‌താണ് സിഡിഎഫ് പദവി സൃഷ്ടിച്ചത്. ഫീൽഡ് മാർഷലായി സ്ഥാനക്കയറ്റം നൽകി മാസങ്ങൾക്കുള്ളിലാണ് അസിം മുനീറിന് ഈ പുതിയ നിയമനം. പാക്കിസ്ഥാന്റെ ചരിത്രത്തിൽ ഫീൽഡ് മാർഷൽ പദവി ലഭിച്ച രണ്ടാമത്തെ മാത്രം സൈനിക ഉദ്യോഗസ്ഥനാണ് അസിം മുനീർ. ജനറൽ അയൂബ് ഖാനാണ് ഈ പദവി ലഭിച്ച ആദ്യ വ്യക്തി. 1959 ലാണ് അയൂബ് ഖാന് ഫീൽഡ് മാർഷൽ പദവി ലഭിച്ചത്.

