‘റോബട്ടിക് ഒളിംപിക്സ്’ എന്നറിയപ്പെടുന്ന രാജ്യാന്തര റോബട്ടിക്സ് മത്സരമായ ‘ഫസ്റ്റ് ഗ്ലോബൽ ചാലഞ്ചി’ൽചരിത്ര വിജയം നേടി യുഎഇ ടീം. 193 രാജ്യങ്ങൾ മാറ്റുരച്ച മത്സരത്തിൽ സ്വർണമെഡൽ നേടിയ യുഎഇ ടീമിൽ തിളങ്ങിയത് മലയാളികളടക്കമുള്ള ഇന്ത്യൻ വിദ്യാർഥികൾ. പാനമ സിറ്റിയിൽ ഒക്ടോബർ 28 മുതൽ നവംബർ 1 വരെയായിരുന്നു മത്സരം.
അന്വേഷിച്ചെത്തിയ പൊലീസിനുനേരെ വെട്ടുകത്തി വീശി; കാപ്പ കേസ് പ്രതിക്കു നേരെ വെടിയുതിര്‍ത്ത് പൊലീസ്
Latest News
യുഎഇയെ പ്രതിനിധീകരിച്ച എട്ടംഗ സംഘത്തിൽ രണ്ട് മലയാളി വിദ്യാർഥികളാണുള്ളത്. ന്യൂ മിലേനിയം സ്കൂൾ വിദ്യാർഥിയും തിരുവനന്തപുരം സ്വദേശികളായ ആനന്ദ് സദാശിവ അയ്യർ–വിദ്യ കൃഷ്ണൻ ദമ്പതികളുടെ മകനുമായ ആദിത്യ ആനന്ദ്, ജെംസ് മോഡേൺ അക്കാദമി വിദ്യാർഥിയും കോഴിക്കോട് സ്വദേശികളായ ഡോ. ബിനോയ് വടക്കേനെല്ലിശ്ശേരി–ഡോ. നീതു രാധാകൃഷ്ണ പിള്ള ദമ്പതികളുടെ മകളുമായ ശ്രേയ ബിനോയ് നായർ എന്നിവരാണ് ടീമിലെ മലയാളി സാന്നിധ്യം.
പരിശീലനത്തിന് പിന്നിലും മലയാളി കരങ്ങൾ
യുഎഇ ടീമിന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചതും മലയാളികളാണ്. ടീമിന്റെ ഔദ്യോഗിക പരിശീലന പങ്കാളിയായ ‘യുണീക് വേൾഡ് റോബട്ടിക്സ്’ (Unique World Robotics) എന്ന മലയാളി സ്റ്റാർട്ടപ്പാണ് കുട്ടികൾക്ക് വേണ്ട സാങ്കേതിക പരിശീലനം നൽകിയത്. കേരള സ്റ്റാർട്ടപ് മിഷനിൽ റജിസ്റ്റർ ചെയ്ത് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന യുണീക് വേൾഡിന്റെ സ്ഥാപകൻ പത്തനംതിട്ട തുരുത്തിക്കാട് സ്വദേശിയായ ബൻസൻ തോമസ് ജോർജാണ്.
ശാസ്ത്ര സാങ്കേതിക രംഗത്തെ കുട്ടികളുടെ മികവിനുള്ള അംഗീകാരമാണ് ഈ വിജയമെന്നും സുസ്ഥിരമായ പരിഹാരങ്ങൾ കണ്ടെത്താനുള്ള അവരുടെ കാഴ്ചപ്പാടാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ഫസ്റ്റ് ഗ്ലോബൽ ചാലഞ്ച് യുഎഇ നാഷണൽ ഓർഗനൈസർ കൂടിയായ ബൻസൻ തോമസ് ജോർജ് പറഞ്ഞു.
അന്വേഷിച്ചെത്തിയ പൊലീസിനുനേരെ വെട്ടുകത്തി വീശി; കാപ്പ കേസ് പ്രതിക്കു നേരെ വെടിയുതിര്‍ത്ത് പൊലീസ്
Latest News
പദ്ധതി ‘സ്റ്റാഷ്’ (STASH); അംഗീകരിച്ച് എംഐടി
പരിസ്ഥിതി സംരക്ഷണത്തിന് ഊന്നൽ നൽകിക്കൊണ്ട് ടീം അവതരിപ്പിച്ച ‘സ്റ്റാഷ്’ (STASH) എന്ന പ്രോജക്റ്റാണ് സ്വർണനേട്ടത്തിന് അർഹമായത്. വംശനാശ ഭീഷണി നേരിടുന്ന ഗാഫ് മരം (Ghaf tree) പോലുള്ള സസ്യങ്ങളുടെയും ജീവജാലങ്ങളുടെയും കോശങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള ബയോപ്രിസർവേഷൻ സംവിധാനമാണിത്.
വൈദ്യുതിയോ ഫ്രീസിങ് സംവിധാനങ്ങളോ ഇല്ലാതെ സോഡിയം ആൽജിനേറ്റ് ഹൈഡ്രജലുകൾ ഉപയോഗിച്ച് ജീവനുള്ള കോശങ്ങളെ 3 മുതൽ 5 ദിവസം വരെ സുരക്ഷിതമായി സൂക്ഷിക്കാൻ ഇതിലൂടെ സാധിക്കും. നിർമിത ബുദ്ധിയുടെ (AI) സഹായത്തോടെ പ്രവർത്തിക്കുന്ന ഈ സംവിധാനം വിദൂര സ്ഥലങ്ങളിലേക്ക് കോശങ്ങൾ എത്തിക്കുന്നതിനും സഹായിക്കും.
അമേരിക്കയിലെ മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (MIT) പ്രൊഫസർമാരും ലാം റിസർച്ചിലെ ശാസ്ത്രജ്ഞരും അടങ്ങുന്ന വിദഗ്ധ സമിതിയാണ് പദ്ധതിയെ വിലയിരുത്തിയത്.
യുണീക് വേൾഡ് റോബട്ടിക്സ് സ്ഥാപകനുമായ ബൻസൻ തോമസ് ജോർജ്
ടീം അംഗങ്ങൾ
റിയ മെഹ്‌റ, ആര്യ പരേഖ്, ആരൂഷ് പഞ്ചോലി (ക്യാപ്റ്റൻ), കൃതിൻ സത്യ, സിമ്രാൻ മെഹ്‌റ, ആര്യൻ ഗോയൽ എന്നിവരാണ് ആദിത്യയ്ക്കും ശ്രേയയ്ക്കും പുറമെ ടീമിലുണ്ടായിരുന്ന മറ്റു വിദ്യാർഥികൾ. കഠിനമായ 300 മണിക്കൂറിലധികം നീണ്ട പരിശീലനത്തിനൊടുവിലാണ് ഈ നേട്ടം കൈവരിച്ചതെന്ന് ടീം ക്യാപ്റ്റൻ ആരൂഷ് പഞ്ചോലി പറഞ്ഞു. മുഹമ്മദ് മുഖ്താർ ആയിരുന്നു ടീമിന്റെ കോച്ച്.

