ആലുവ∙ റെയിൽവേ സ്റ്റേഷനിൽ യുവാവിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വർണ മോതിരവും മൊബൈൽ ഫോണും കവർന്ന കേസിൽ പിടിയിലായ 3 പേരെ കോടതി റിമാൻഡ് ചെയ്തു. തൃശൂർ വടക്കാഞ്ചേരി വാരടത്തിൽ അനുരാഗ് (25), കൊല്ലം കാരിക്കോട് പുത്തൻവീട്ടിൽ മുഹമ്മദ് സാജുദ്ദീൻ (33), ഗുരുവായൂർ ഒരുമനയൂർ വലിയവീട്ടിൽ പ്രവീൺ (34) എന്നിവരാണു റിമാൻഡിലായത്. പാലക്കാടു നിന്നു ട്രെയിനിൽ വന്ന സുഹൃത്തിനെ കൂട്ടിക്കൊണ്ടു പോകാൻ എത്തിയ ചെറായി പള്ളിപ്പുറം സ്വദേശി അഖിൽ ആണ് കവർച്ചയ്ക്കിരയായത്.
രക്ഷപ്പെട്ട പ്രതികളെ പിന്നീട് ഒരു ബാർ ഹോട്ടലിൽ നിന്നു പിടികൂടി. പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ അക്രമാസക്തനായ അനുരാഗ് സ്റ്റേഷനിലെ അലമാരയുടെ ചില്ല് ഇടിച്ചു പൊട്ടിച്ചു. ഇൻസ്പെക്ടർ ജി.പി.മനുരാജ്, എസ്ഐമാരായ നന്ദകുമാർ, ജി.ചിത്തു, എൽദോ പോൾ, ബിൻസി, എഎസ്ഐ നൗഷാദ്, സിപിഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, പ്രജീഷ്, ഷിഹാബ് എന്നിവരാണു പ്രതികളെ പിടികൂടിയത്.

