വർക്കല∙ ശിവഗിരി തുരങ്കം സ്ഥിതി ചെയ്യുന്ന ടിഎസ് കനാലിനരികിൽ പന്തുകളം ഭാഗത്ത് ശക്തമായ മഴയിൽ കഴിഞ്ഞ ദിവസം രാത്രി വലിയ തോതിൽ മണ്ണിടിച്ചിൽ. ജലപാത യാത്രാ യോഗ്യമാക്കാൻ ടിഎസ് കനാലിന്റെ വീതി കൂട്ടുന്ന നിർമാണ ജോലികൾ പുരോഗമിക്കുന്ന ഭാഗമാണിത്. ഡ്രജിങ്ങിനായി വലിയതോതിൽ മണ്ണു നീക്കം ചെയ്യുന്നുണ്ട്. കനാൽ നിരപ്പിൽ നിന്നു ഏകദേശം 20 മീറ്റർ ഉയരത്തിൽ നിന്നാണ് വലിയ തോതിൽ മണ്ണിടിഞ്ഞത്.
ശിവഗിരി തുരപ്പിൻ മുഖത്തോട് ചേർന്നു പന്തുകളം ഭാഗത്തേക്ക് പോകുന്ന റോഡിന്റെ അടിഭാഗത്ത് നിന്നു മണ്ണ് ഇളകി പതിച്ചതിനാൽ റോഡിന്റെ ഒരു ഭാഗവും അപകട ഭീഷണി നേരിടുന്നു. സ്ഥലത്തെ വൈദ്യുതി തൂണുകളും നിലംപതിച്ചു. മണ്ണിടിച്ചിൽ നേരിട്ട ഭാഗത്തെ താമസക്കാരായ വീട്ടുകാർ സംഭവത്തിൽ ആശങ്കയിലായി. അശാസ്ത്രീയമായ രീതിയിലാണ് മണ്ണു നീക്കുന്നതെന്ന് പരിസരവാസികൾ പറഞ്ഞു. നഗരസഭ അധ്യക്ഷൻ കെ.എം.ലാജി അപകട സ്ഥലം സന്ദർശിച്ചു.
കനാൽ വികസനം തുടങ്ങുന്നതിനു മുൻപ് മണ്ണിടിഞ്ഞ ഭാഗങ്ങളിൽ ആൾ താമസം ഉണ്ടായിരുന്നു. പിന്നീട് നിർമാണ ജോലി തുടങ്ങിയപ്പോൾ ഇവരെയെല്ലാം ഒഴിപ്പിച്ചു. മണ്ണിടിച്ചിൽ ശ്രദ്ധയിൽപെട്ടതായി ഉൾനാടൻ ജലഗതാഗത വകുപ്പ് അധികൃതർ അറിയിച്ചു. മണ്ണിടിച്ചിൽ തടയുന്നതിനും സംരക്ഷിക്കുന്നതിനും ‘ഷീറ്റ് പൈൽ’ സാങ്കേതിക വിദ്യ ജലാംശം കുറയുന്ന മുറയ്ക്കു ഉപയോഗിക്കുമെന്നു വകുപ്പ് അറിയിച്ചു.

