‘ഓപ്പറേഷൻ സിന്ദൂർ’ എന്ന തീവ്രസൈനിക നടപടി, ആധുനിക യുദ്ധരംഗത്ത് ഡ്രോണുകളുടെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് ഇന്ത്യയ്ക്ക് മുന്നിൽ വ്യക്തമാക്കുന്ന ഒരു വലിയ പാഠമായിരുന്നു. ഈ ഏറ്റുമുട്ടലിൽ പാകിസ്ഥാന്റെ തുർക്കി, ചൈനീസ് നിർമിത വിലകുറഞ്ഞ ആളില്ലാ വിമാനങ്ങളെ (UAVs) നശിപ്പിക്കാൻ ഇന്ത്യക്ക് കഴിഞ്ഞെങ്കിലും, രാജ്യത്തിന്റെ ഡ്രോൺ യുദ്ധസജ്ജതയിൽ വലിയ മാറ്റങ്ങൾ ആവശ്യമാണെന്നും മനസിലാക്കിത്തന്നു.
2027ൽ ബഹിരാകാശത്തൊരു ഇന്ത്യൻ, 2040ൽ അമ്പരപ്പിക്കുന്ന ചന്ദ്രയാത്ര: ഐഎസ്ആർഒയുടെ വിസ്മയ പദ്ധതികൾ
അത്യാധുനിക ഡ്രോണുകളും ‘ചാവേർ’ യുഎവികളും
ഇന്റലിജൻസ്-നിരീക്ഷണം-രഹസ്യാന്വേഷണം (ISR) ദൗത്യങ്ങൾക്കായി ഉപയോഗിക്കുന്ന വലിയ ഡ്രോണുകൾ മുതൽ, കൃത്യമായ ലക്ഷ്യത്തിനായി ബോംബുകളും മിസൈലുകളും വഹിക്കുന്ന യുദ്ധമുഖത്തെ സഹായിക്കുന്ന യുഎവികൾ വരെ യുദ്ധരംഗത്ത് അനിവാര്യമാണ്. എന്നാൽ ഓപ്പറേഷൻ സിന്ദൂറിൽ ‘ലോയിറ്ററിങ് മ്യൂണിഷൻസ്’ അല്ലെങ്കിൽ ‘കാമികാസെ’ യുഎവികൾ എന്നറിയപ്പെടുന്ന മറ്റൊരു വിഭാഗം ആക്രമണ ഡ്രോണുകൾ ശ്രദ്ധ നേടി. ഇവ, ശത്രുവിന്റെ പ്രതിരോധ സംവിധാനങ്ങളെ തകർക്കാൻ കൂട്ടമായി (swarms) ഉപയോഗിക്കാവുന്ന, ലക്ഷ്യത്തിന് മുകളിൽ ‘വട്ടമിട്ട് പറന്ന്’ സ്വയം പൊട്ടിത്തെറിക്കാൻ ശേഷിയുള്ള ‘ഫയർ ആൻഡ് ഫൊർഗെറ്റ്’ ആയുധങ്ങളാണ്.
സൈനിക തലത്തിലുള്ള ഡ്രോൺ വിന്യാസം: പുതിയ ഫോർമേഷനുകൾ
ഭാവി യുദ്ധങ്ങളിൽ ഡ്രോണുകൾക്ക് ലഭിക്കുന്ന പ്രാധാന്യം കണക്കിലെടുത്ത്, ഇന്ത്യൻ കരസേന ഇവയെ ഒരു പ്രധാന ശക്തിയായി മാറ്റാൻ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി പ്രത്യേക ഡ്രോൺ യൂണിറ്റുകൾ സ്ഥാപിക്കാൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി പ്രഖ്യാപിച്ചു. ഇതനുസരിച്ച്:
ബറ്റാലിയൻ തലത്തിൽ മാറ്റങ്ങൾ: ഓരോ കോർപ്സിനും 8,000-10,000 യുഎവികൾ ആവശ്യമായി വരും. ഇൻഫന്ററി ബറ്റാലിയനുകളിൽ ഏകദേശം 70 സൈനികരെ ഉൾപ്പെടുത്തി ഡ്രോൺ ടീമുകൾ രൂപീകരിക്കുന്നു. ഈ യൂണിറ്റുകൾ ഫസ്റ്റ് പേഴ്സൺ വ്യൂ (FPV) ഡ്രോണുകൾ ഉപയോഗിക്കാൻ പരിശീലിക്കും.
Image Credit: Canva AI
പ്രത്യേക ഫോർമേഷനുകൾ:
‘ഭൈരവ്’ ലൈറ്റ് കമാൻഡോ ബറ്റാലിയനുകൾ: 250 പേരടങ്ങുന്ന, അതിവേഗ ആക്രമണങ്ങൾക്ക് സജ്ജമായ കമാൻഡോകൾക്ക് ഡ്രോൺ പരിശീലനം നൽകും.
‘രുദ്ര’ ബ്രിഗേഡുകൾ: കവചിത കാലാൾപ്പട, പ്രത്യേക സേന, പീരങ്കിപ്പട എന്നിവയെ സംയോജിപ്പിച്ച് വിവിധ ഡൊമെയ്‌നുകളിലെ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ യുഎവികളോടുകൂടിയ ഫോർമേഷനുകൾ.
‘ദിവ്യാസ്ത്ര’ ബാറ്ററികൾ: ദൂരപരിധിയിലുള്ള ആക്രമണ ശേഷി നൽകാൻ കാമികാസെ ഡ്രോണുകളെ ലോങ് റേഞ്ച് ഗണ്ണുകളുമായി സംയോജിപ്പിച്ച് ഉപയോഗിക്കും.
‘ശക്തിബാൻ’ ഫോർമേഷനുകൾ: ഡ്രോണുകളും ലോയിറ്ററിങ് മ്യൂണിഷൻസും മാത്രമുൾപ്പെടുന്ന സ്ട്രൈക്ക് യൂണിറ്റുകളായിരിക്കും ഇവ.
കര-വ്യോമ-നാവിക സേനകൾ ഇനി ഒരൊറ്റ കമാൻഡിൽ; ലോകശക്തിയായി മാറാൻ ഇന്ത്യയുടെ സൈനിക പരിഷ്കരണം
രഹസ്യാന്വേഷണ പ്ലാറ്റൂണുകൾക്ക് നിരീക്ഷണ-ആക്രമണ ഡ്രോണുകളും, ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എൻജിനീയേഴ്സ് കോർപ്സിന് (EME) ഫീൽഡ് തലത്തിലുള്ള അറ്റകുറ്റപ്പണികൾക്കും ഭൂപട നിർമ്മാണത്തിനുമായി ഡ്രോൺ വിഭാഗങ്ങളും ലഭിക്കും.
Image Credit: Canva
ഓപ്പറേഷൻ സിന്ദൂരിൽ നിന്ന് ലഭിച്ച ഈ പാഠങ്ങൾ ഉൾക്കൊണ്ട്, ഇലക്ട്രോണിക് യുദ്ധതന്ത്രം, കൗണ്ടർ-ഡ്രോൺ സംവിധാനങ്ങൾ, തദ്ദേശീയമായി സൈനിക-ഗ്രേഡ് ഡ്രോണുകൾ നിർമിക്കാനുള്ള ശക്തമായ അടിത്തറ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രതിരോധ സെക്രട്ടറി വ്യക്തമാക്കുന്നു. ഈ വെല്ലുവിളികൾ മറികടന്നാൽ മാത്രമേ ഇന്ത്യൻ സൈന്യത്തിന്റെ ഡ്രോൺ പദ്ധതികൾക്ക് പൂർണ്ണ വിജയം കൈവരിക്കാൻ സാധിക്കൂ.

