കണ്ണൂർ ∙ സെൻട്രൽ ജയിലിലേക്ക് മൊബൈൽ ഫോണും ലഹരി വസ്തുക്കളും എറിഞ്ഞു നൽകിയാൽ 1000 മുതൽ 2000 രൂപ വരെ കൂലിയെന്നു വെളിപ്പെടുത്തൽ. മൊബൈൽ എറിഞ്ഞു കൊടുക്കുന്നതിനിടെ പിടിയിലായ പനങ്കാവ് സ്വദേശി അക്ഷയ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദേശീയ പാതയോട് ചേർന്നുള്ള മതിലിനു സമീപത്തു നിന്നാണ് മൊബൈലും ലഹരി വസ്തുക്കളും അകത്തേക്ക് എറിഞ്ഞു നൽകുന്നത്. ജയിലിലേക്ക് ലഹരി വസ്തുക്കൾ എത്തിക്കുന്നതിന് പുറത്ത് വൻ ശൃംഖല പ്രവർത്തിക്കുന്നുണ്ടെന്നാണ് അക്ഷയ്യുടെ വെളിപ്പെടുത്തലിൽ നിന്നു വ്യക്തമാകുന്നത്.
ജയിലിലേക്ക് ഫോണും ബീഡിയും എറിഞ്ഞുകൊടുത്ത യുവാവ് പിടിയിൽ
ജയിലിനു പുറത്തുള്ള ആളാണ് ലഹരി വസ്തുക്കളും മൊബൈലും എറിഞ്ഞു നൽകാൻ ഏൽപ്പിക്കുക. ജയിൽ പരിസരത്ത് എത്തേണ്ട സമയവും അറിയിക്കും. മൊബൈലുമായി ഈ സമയത്ത് എത്തുമ്പോൾ ജയിലിനകത്തു നിന്ന് പുറത്തേക്ക് കല്ലെറിഞ്ഞോ മറ്റോ സൂചന നൽകും. ഇതോടെ, അപ്പുറത്ത് ആളുണ്ടെന്ന് ഉറപ്പാക്കി പുറത്തു നിന്നുള്ളവർ മതിലിനു മുകളിലൂടെ സാധനങ്ങൾ എറിഞ്ഞു നൽകും. ജയിൽപുള്ളികൾക്ക് സാധനം കിട്ടിക്കഴിഞ്ഞാൽ ഗൂഗിൾ പേ വഴി പണം ലഭിക്കും. ലഹരി വസ്തുക്കളും മറ്റും ഏൽപ്പിച്ച ആൾ തന്നെയായിരിക്കും പണവും നൽകുന്നത്. അതിനാൽ തടവുകാരും സാധനങ്ങൾ എറിഞ്ഞു നൽകുന്നവരുമായി ബന്ധമുണ്ടാകില്ല. ഞായർ വൈകിട്ട് മൂന്നു മണിയോടെയാണ് അക്ഷയ് പിടിയിലായത്. അക്ഷയ്ക്കൊപ്പമുണ്ടായിരുന്ന രണ്ടു പേർ ഓടി രക്ഷപ്പെട്ടിരുന്നു. ഇവർ എറിഞ്ഞു കൊടുക്കാൻ കൊണ്ടുവന്ന മൊബൈലും 20 കെട്ട് ബീഡിയും പിടിച്ചെടുത്തു. മറ്റു രണ്ടു പേർക്കായി പൊലീസ് അന്വേഷണം നടത്തുകയാണ്.
ദക്ഷിണേന്ത്യയിൽ രാസലഹരി എത്തിക്കുന്ന ‘കിച്ചൻ’ കണ്ടെത്തി കേരള പൊലീസ്; 3 ആഫ്രിക്കൻ സ്വദേശികൾ പിടിയിൽ
ചില രാഷ്ട്രീയത്തടവുകാർ ഉൾപ്പെടെ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. എങ്ങനെയാണ് ജയിലിൽ മൊബൈൽ എത്തുന്നതെന്ന് കണ്ടെത്താനായിരുന്നില്ല. മൂന്നാഴ്ചയ്ക്കിടെ നിരവധി ഫോണുകളാണ് ജയിലിൽ നിന്നു പിടികൂടിയത്. ഇതോടെയാണ് വീണ്ടും മൊബൈൽ ഫോൺ എത്തിക്കാൻ ശ്രമം നടന്നതെന്നാണ് നിഗമനം. ദിവസങ്ങളോളം ചാർജ് നിൽക്കുന്ന കീ പാഡ് മൊബൈലുകളാണ് തടവുകാർക്ക് എറിഞ്ഞു നൽകുന്നത്. കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കളും ഇങ്ങനെ നൽകാറുണ്ട്.
ക്രിമിനൽ സംഘം തലവന്റെ പ്രധാന അനുയായി; ലഹരി കച്ചവടക്കേസിൽ ദുബായിൽ പ്രവാസികൾ അറസ്റ്റിൽ
ജയിലിൽ യാതൊരു തടസ്സവുമില്ലാതെ ഫോൺ ഉപയോഗം നടക്കുന്നുണ്ടെന്ന് ജയിൽ ചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമി വെളിപ്പെടുത്തിയിരുന്നു. ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട കൊടി സുനി ജയിലിലിരുന്ന് ക്വട്ടേഷൻ പ്രവർത്തനങ്ങളുൾപ്പെടെ നിയന്ത്രിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ജയിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് മൊബൈൽ ഫോണും ലഹരി വസ്തുക്കളും എത്തുന്നതെന്നാണ് ആരോപണം.
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിനു പിന്നാലെ സർക്കാർ നിയോഗിച്ച അന്വേഷണ സമതി കണ്ണൂർ ജയിലിലെത്തി പരിശോധന നടത്തിയിരുന്നു. സംവിധാനങ്ങളിൽ മൊത്തത്തിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നാണ് റിട്ട. ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ, മുൻ പൊലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരടങ്ങുന്ന സംഘം അറിയിച്ചത്. ഗോവിന്ദച്ചാമി ജയിൽ ചാടിയതിനു പിന്നാലെ ഇവിടെ പരിശോധനകൾ ശക്തമാക്കിയിരുന്നു.

