Breaking
30 Jan 2026, Fri

ഇന്ത്യയിൽ 6,800 കോടി ഡോളറിന്റെ നിക്ഷേപം; ചന്ദ്രയാൻ–5ൽ സഹകരണം: യുഎസ് ഭീഷണിക്കിടെ ഇന്ത്യ–ജപ്പാൻ ഉച്ചകോടി

ടോക്യോ∙ പത്തുവർഷത്തിനുള്ളിൽ ഇന്ത്യയിൽ 6,800 കോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് ജപ്പാൻ. സാങ്കേതിക വിദ്യ, ഡിജിറ്റലൈസേഷൻ, അപൂർവ ഭൗമ ധാതുക്കൾ എന്നീ മേഖലകളിൽ ഉൾപ്പെടെ സഹകരണം വർധിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബയും തമ്മിൽ ധാരണയായ പത്തുവർഷത്തെ പദ്ധതിയുടെ ഭാഗമായാണിത്. യുഎസുമായി തീരുവ തർക്കം നിലനിൽക്കേയാണ് ജപ്പാനുമായുള്ള സഹകരണം ഇന്ത്യ ശക്തമാക്കുന്നത്.

‘ജപ്പാൻ ഇന്ത്യയുടെ അടുത്ത പങ്കാളി, ഒന്നിച്ചു നിന്നാൽ സാങ്കേതിക വിപ്ലവം യാഥാർഥ്യമാക്കാം’

മുംബൈ–അഹമ്മദാബാദ് അതിവേഗ റെയിൽവേ, ബഹിരാകാശം എന്നീ രംഗത്തും ഇന്ത്യയുമായി സഹകരിക്കുമെന്നും ഇഷിബ പറഞ്ഞു. ഇതുകൂടാതെ തുറമുഖം, വ്യോമഗതാഗതം, കപ്പൽ നിർമാണം തുടങ്ങിയ മേഖലകളിലും സഹകരിക്കും. 2022–26 വർഷത്തിനുള്ളിൽ 3400 കോടി രൂപയുടെ നിക്ഷേപം ഇന്ത്യയിൽ നടത്തുമെന്ന് നേരത്തെ ജപ്പാൻ പ്രഖ്യാപിച്ചിരുന്നു. കാലാവധിക്ക് രണ്ടു വർഷം മുമ്പ് 2024ൽത്തന്നെ ഈ ലക്ഷ്യം ജപ്പാൻ കൈവരിക്കുകയും ചെയ്തു.

സെമി കണ്ടക്ടർ, ടെലികോം, ഫാർമസ്യൂട്ടിക്കൽസ്, ആധുനിക സാങ്കേതിക വിദ്യ എന്നീ മേഖലകളിലെ വിതരണ ശൃംഖല പൂർവസ്ഥിതിയിലെത്തിക്കാൻ ലക്ഷ്യമിട്ടുള്ള സാമ്പത്തിക സുരക്ഷ ഇനിഷ്യേറ്റീവും ടോക്യോ ഉച്ചകോടിയിൽ മോദിയും ഇഷിബയും ചേർന്ന് പ്രഖ്യാപിച്ചു. സമകാലിക പ്രതിരോധ വെല്ലുവിളികൾ നേരിടാൻ ഒന്നിച്ചുള്ള ശ്രമങ്ങൾ ശക്തമാക്കാനുള്ള സുരക്ഷാ സഹകരണ സംയുക്ത പ്രഖ്യാപനവും ഉച്ചകോടിയിലുണ്ടായി. സാമ്പത്തിക, വ്യാപാര രംഗത്തെ ഇന്ത്യ–ജപ്പാൻ സഹകരണമായിരുന്നു ഉച്ചകോടിയുടെ കാതൽ. അതേസമയം, യുഎസിന്റെ താരിഫ് ഭീഷണിയെക്കുറിച്ച് മോദിയോ ഇഷിബയോ നേരിട്ട് പരാമർശങ്ങൾ നടത്തിയില്ല.

‘മാതാപിതാക്കളേ… പെൺമക്കളുടെ ഭാവിയെ എന്തിനാണ് ആ പൈശാചിക ഇടപാടുമായി കൂട്ടിയിണക്കുന്നത്?’

‘ലോകത്തെ ഏറ്റവും വലിയതും വൈവിധ്യമാർന്നതുമായ രണ്ട് സമ്പദ് വ്യവസ്ഥയെന്ന നിലയിൽ ഞങ്ങളുടെ പങ്കാളിത്തം ഇരു രാജ്യങ്ങള്‍ക്കു മാത്രമല്ല ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും അത്യന്താപേക്ഷിതമാണെന്ന് കരുതുന്നു.’–സംയുക്ത വാർത്താ സമ്മേളനത്തിൽ മോദി പറഞ്ഞു. ‘രാജ്യാന്തര സാഹചര്യങ്ങളിൽ അവ്യക്ത വർധിച്ചിരിക്കുന്ന സമയത്ത് ലോകക്രമം ശക്തിപ്പെടുത്തേണ്ട ഉത്തരവാദിത്വം ഇരു രാജ്യങ്ങൾക്കുമുണ്ട്. മേഖലയുടെ സമാധാനത്തിനും സ്ഥിരതയ്ക്കുമായി ഇന്ത്യയും ജപ്പാനും അവരവരുടെ ശക്തി ഒന്നിച്ചു ചേർക്കേണ്ടത് ആവശ്യമാണ്’–ഇഷിബ പറഞ്ഞു.

ആറ് പ്രധാന കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്

1). അടുത്ത പത്തുവർഷത്തിനുള്ളിൽ ജപ്പാൻ ഇന്ത്യയിൽ 6,800 കോടി ഡോളറിന്റെ (ഏകദേശം 5.96 ലക്ഷം രൂപ) നിക്ഷേപം നടത്തും. ഇരുരാജ്യങ്ങളിലെയും ചെറുകിട, ഇടത്തരം വ്യവസായങ്ങളെയും സ്റ്റാർട്ടപ്പുകളെയും തമ്മിൽ ബന്ധിപ്പിക്കുന്നതിന് പ്രത്യേക ശ്രദ്ധ.

2). ഡിജിറ്റൽ പാർട്ണർഷിപ്പ് 2.0, നിർമിതബുദ്ധി രംഗത്ത് സഹകരണം എന്നിവ നടപ്പാക്കും. സെമി കണ്ടക്ടറുകൾക്കും അപൂർവ ഭൗമ ധാതുക്കൾക്കും മുൻഗണന നൽകും.

3). പ്രതിരോധം, മാരിടൈം സുരക്ഷാ മേഖലകളിൽ സഹകരണം. പ്രതിരോധ വ്യവസായത്തിലും ഇന്നൊവേഷൻ രംഗത്തും സഹകരണം വർധിപ്പിക്കും.

4). ഇന്ത്യയുടെ ചന്ദ്രയാൻ 5 പദ്ധതിയിൽ ഐഎസ്ആർഒയും ജപ്പാൻ ബഹിരാകാശ ഏജൻസിയായ ജാക്സയും സഹകരിച്ച് പ്രവർത്തിക്കും.

5). ഹരിത ഊർജ രംഗത്തെ സഹകരണം ശക്തിപ്പെടുത്താൻ ജോയിന്റ് ക്രെഡിറ്റ് മെക്കാനിസം (ജെസിഎം) കൊണ്ടുവരും. കാർബൺ പുറന്തള്ളുന്നത് കുറയ്ക്കുന്ന സാങ്കേതിക വിദ്യകളും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്ന മാർഗങ്ങളും പങ്കാളിത്ത രാജ്യങ്ങൾക്കു കൈമാറുന്ന ജെസിഎം ജപ്പാനാണ് മുന്നോട്ടുവച്ചത്. ‌ജെസിഎമ്മിനു കീഴിലെ പദ്ധതികൾ വഴിയുള്ള ഹരിതഗൃഹ വാതക പുറന്തള്ളലിലുണ്ടാകുന്ന കുറവിനെ പങ്കാളിത്ത രാജ്യത്തിന്റെയും ജപ്പാന്റെയും കാലാവസ്ഥാ ലക്ഷ്യങ്ങളിലേക്കുള്ള സംഭാവനയായി കണക്കാക്കും.

6). മാനവവിഭവശേഷി കൈമാറ്റം. അടുത്ത 5 വർഷത്തിനിടെ ഇന്ത്യയിലെയും ജപ്പാനിലെയും 5 ലക്ഷം പേർ ഇരുരാജ്യങ്ങളിലും ജോലി ചെയ്യും. ഇതിലൂടെ വ്യാപാരം, വിനോദസഞ്ചാരം, വിദ്യാഭ്യാസം, സാംസ്കാരിക കൈമാറ്റം എന്നിവ സാധ്യമാകുമെന്നും മോദി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *