ന്യൂഡൽഹി ∙ തീരുവ വിഷയത്തിൽ ഇന്ത്യ–യുഎസ് ബന്ധത്തിൽ വിള്ളൽ വീണെങ്കിലും പ്രതിരോധ രംഗത്തു സഹകരണം തുടരും. തേജസ് യുദ്ധവിമാനങ്ങളുടെ പരിഷ്കരിച്ച പതിപ്പ് മാർക്ക് 1എ ജെറ്റുകൾക്കാവശ്യമായ 113 എൻജിനുകൾ വാങ്ങാൻ 100 കോടി ഡോളറിന്റെ കരാർ അടുത്തമാസം ഒപ്പിട്ടേക്കും. 97 തേജസ് വിമാനങ്ങൾ കൂടി ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ (എച്ച്എഎൽ) നിന്നു വാങ്ങാൻ 62,000 കോടി രൂപയുടെ കരാറിന് ഏതാനും ദിവസം മുൻപു പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകിയിരുന്നു.
‘ഷെൽഫിൽ തൂക്കിയിടാൻ എടുത്ത ‘അവക്കാഡോ’യിൽ എല്ലാം തകർന്നു, വീട് വിറ്റ് ചികിത്സ’: ജീവിതം തിരിച്ച് പിടിച്ച് മലയാളിയുൾപ്പെടെ 3 പേർ
‘ആധാർ ഇല്ലെങ്കിൽ അപാർ ഐഡി ഇല്ല’: പ്രവാസി ഇന്ത്യൻ വിദ്യാർഥികളെ ഈ വ്യവസ്ഥയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടോ?; ആശങ്കയിൽ രക്ഷിതാക്കൾ
ഈ വിമാനങ്ങൾക്കു വേണ്ടിയാണ് എൻജിൻ വാങ്ങുന്നത്. മിഗ് വിമാനങ്ങൾ ഒഴിവാക്കുന്ന സാഹചര്യത്തിലാണ് 97 തേജസ് വിമാനങ്ങൾ കൂടി നിർമിക്കാൻ ഇന്ത്യ തീരുമാനിച്ചത്. 83 തേജസ് വിമാനങ്ങൾക്കായി 99 ജിഇ എൻജിനുകൾ വാങ്ങാൻ 71.6 കോടി ഡോളറിന്റെ കരാർ എച്ച്എഎലും ജിഇയും തമ്മിൽ 2021ൽ ഒപ്പിട്ടിരുന്നു. എച്ച്എഎലിനു തേജസ് എംകെ1എ നിർമിക്കാനുള്ള എഫ് 404–ഐഎൻ20 എൻജിനുകളാണ് ജിഇ നൽകുന്നത്.
എൻജിനുകൾ ലഭിക്കുന്നതിലെ കാലതാമസം വിമാനങ്ങളുടെ നിർമാണം വൈകാൻ കാരണമായിരുന്നു. മൂന്നര വർഷം വൈകി ഈ വർഷം ഏപ്രിലിലാണ് ആദ്യ എൻജിൻ ലഭിച്ചത്. രണ്ടെണ്ണം പിന്നീടു ലഭിച്ചു. ഈ വർഷം പത്തെണ്ണം കൂടി നൽകുമെന്നാണ് ജിഇ അറിയിച്ചിട്ടുള്ളത്. ഇതിനിടെയാണ് പുതിയ കരാറുമായി സർക്കാർ മുന്നോട്ടുപോകുന്നത്.
Image Credit: WeChitra/Shutterstock.com
പ്രതിമാസം 2 എൻജിനുകൾ വീതം നൽകാമെന്നാണു ജിഇ സമ്മതിച്ചിട്ടുള്ളത്. ആദ്യ 83 തേജസ് വിമാനങ്ങൾ 2029–30 നുള്ളിൽ കൈമാറുകയാണ് എച്ച്എഎലിന്റെ ലക്ഷ്യം. അവശേഷിക്കുന്ന 97 വിമാനങ്ങൾ 2034 നുള്ളിൽ കൈമാറും. ഇതിനു പുറമേ അഞ്ചാം തലമുറ വിമാനങ്ങൾക്കായുള്ള 200 ജിഇ–414 എൻജിനുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട 150 കോടി ഡോളറിന്റെ കരാർ ചർച്ചകൾ അണിയറയിൽ പുരോഗമിക്കുകയാണ്. അഞ്ചാം തലമുറ വിമാനങ്ങളുടെ ആദ്യ ഘട്ടത്തിൽ ജിഇ എൻജിനുകൾ ഉപയോഗിക്കുമ്പോൾ രണ്ടാം ഘട്ടത്തിൽ ഫ്രഞ്ച് കമ്പനിയായ സഫ്റാനുമായി ചേർന്നു വികസിപ്പിക്കുന്ന എൻജിനുകൾ ഉപയോഗിക്കാനാണു ലക്ഷ്യമിടുന്നത്.

