Breaking
5 Feb 2026, Thu

ടെലിഫോൺ എക്സ്ചേഞ്ചുകൾ അന്യം; ഓർമയിൽ മണിയൊച്ച

റാന്നി ∙ പതിറ്റാണ്ടുകൾക്കു മുൻപു വരെ ജനങ്ങളുടെ അഭിവാജ്യഘടകമായിരുന്ന ടെലിഫോൺ എക്സ്ചേഞ്ചുകൾ ഇന്ന് അന്യം. ലാൻഡ് ഫോണുകളിൽ നിന്ന് മൊബൈലിലേക്കുള്ള മാറ്റം തളർത്തിയതു ബിഎസ്എൻഎല്ലിനെ. ജില്ലയിൽ മിക്ക എക്സ്ചേഞ്ചുകളുടെയും പ്രവർ‌ത്തനം നിർത്തി. പണ്ട് മാനുവൽ സിസ്റ്റത്തിലാണ് ടെലിഫോൺ എക്സ്ചേഞ്ചുകൾ പ്രവർത്തിച്ചിരുന്നത്.അതിവിദൂര കോളുകൾ മാത്രമല്ല പ്രാദേശികമായും ലഭിക്കണമെങ്കിൽ ജീവനക്കാർ കനിയണമായിരുന്നു.

പിന്നീട് ഇലക്ട്രോണിക്സ് യുഗത്തിലേക്കായിരുന്നു മാറ്റം. എസ്ടിഡി, ഐഎസ്ഡി കോളുകൾ വിരൽ തുമ്പിൽ‌ കിട്ടി തുടങ്ങിയതോടെ വിദേശ രാജ്യങ്ങളിൽ ഉള്ളവരോടും വേഗം സന്ദേശങ്ങൾ‌ പങ്കുവയ്ക്കാമായിരുന്നു. ഒപ്റ്റിക് ഫൈബർ കേബിൾ (ഒഎഫ്സി) മുഖേനേയാണ് എക്സ്ചേഞ്ചുകളെ തമ്മിൽ ബന്ധിപ്പിച്ചിരുന്നത്. കേന്ദ്രീകൃത സംവിധാനങ്ങൾ ഒഴിവാക്കി ഗ്രാമീണ മേഖലകളിലും ടെലിഫോൺ എക്സ്ചേഞ്ചുകൾ ഇതുവഴി തുറന്നിരുന്നു. അവയാണ് ഇപ്പോൾ നിർത്തുന്നത്.

റാന്നി താലൂക്കിൽ 24 എക്സ്ചേഞ്ചുകൾ പ്രവർത്തിച്ചിരുന്നു. അവയിലധികവും വാടക കെട്ടിടങ്ങളിലായിരുന്നു. അവയെല്ലാം പ്രവർത്തനം നിർ‌ത്തി. ടെലിഫോൺ എക്സ്ചേഞ്ചുകളിൽ നിന്ന് കോപ്പർ സംവിധാനം പൂർണമായി നീക്കിയതോടെയാണ് അവ നിർത്തിയത്.

ഇപ്പോൾ ഫൈബർ സംവിധാനത്തിലാണു പ്രവർത്തനം. റാന്നി ടെലിഫോൺ എക്സ്ചേഞ്ച് പ്രവർത്തിച്ചിരുന്ന ഹാളിന്റെ ഒരു മൂലയ്ക്കാണ് ഫൈബർ സംവിധാനം കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിൽ നിന്നാണ് ലാൻഡ് ഫോണുകളും മോഡത്തോടെയുള്ള ഇന്റർനെറ്റ് സംവിധാനവും നൽകുന്നത്. അത്യാവശ്യക്കാർ മാത്രമാണ് ഇന്റർനെറ്റിനൊപ്പം ലാൻഡ് കണക്‌ഷൻ എടുക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *