പേരാമ്പ്ര ∙ യുവാവിനെ ആക്രമിച്ച് വാഹനവും പണവും മൊബൈലും കവർന്ന കേസിൽ 3 പ്രതികൾ അറസ്റ്റിൽ. ചെമ്പ്ര സ്വദേശികളായ ഫഹദ്, എടത്തിൽ സുഫൈൽ, പാണ്ടിക്കോട് സ്വദേശി അജിനാസ് തുടങ്ങിയവരെയാണ് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റു പ്രതികൾ ഒളിവിലാണ്. ഒരു പ്രതി വിദേശത്തേക്ക് കടന്നതായി പൊലീസ് പറഞ്ഞു. 11ന് രാത്രി 9.15ന് പേരാമ്പ്ര ബാദുഷ ഹൈപ്പർ മാർക്കറ്റിന് സമീപമായിരുന്നു സംഭവം. കാറിൽ ഇരിക്കുകയായിരുന്ന തണ്ടോറപ്പാറ പാറാടിക്കുന്നുമ്മൽ ആഷിക്കിനെ സുഫൈലിന്റെ നേതൃത്വത്തിൽ എത്തിയ സംഘം വലിച്ചിറക്കി മർദിച്ച് ആഡംബര വാഹനവുമായി കടന്നു.
ആഷിക്കിന്റെ കയ്യിൽ ഉണ്ടായിരുന്ന 11000 രൂപ അടങ്ങിയ പഴ്സും മറ്റു രേഖകളും കൈക്കലാക്കിയെന്നും പരാതിയിൽ പറയുന്നു. പരാതി നൽകിയ ശേഷം പ്രതികൾ നിരന്തരം വിഡിയോ കാൾ ചെയ്ത് ആഷിക്കിനെ ഭീഷണിപ്പെടുത്തി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് പിന്നിലെന്നു പൊലീസ് പറഞ്ഞു. പേരാമ്പ്ര പൊലീസ് ഇൻസ്‌പെക്ടർ പി.ജംഷിദ്, എസ്ഐ പി.ഷമീർ എന്നിവരുടെ നേതൃത്വത്തിൽ ഓഫിസർമാരായ സി.എം.സുനിൽ കുമാർ, പി.ഷാഫി, കെ.ജയേഷ് എന്നിവർ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

