Breaking
17 Mar 2026, Tue

പണിക്കെന്നു പറഞ്ഞ് അതിഥിത്തൊഴിലാളികളെ കൊണ്ടുപോയി ‘പണികൊടുത്ത്’ മലയാളി സംഘത്തിന്റെ തട്ടിപ്പ്

കോഴിക്കോട് ∙ അതിഥിത്തൊഴിലാളികളുടെ വസ്ത്രം, പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ മോഷ്ടിച്ച കേസിൽ ആലപ്പുഴ പുറക്കാട് സ്വദേശി കൈതവളപ്പിൽ വീട്ടിൽ അൻവർ (36), കൊല്ലം കുളത്തൂർപുഴ സ്വദേശി നിസാർ മൻസിലിൽ ഷാജിമോൻ ഷാജഹാൻ (46) എന്നിവരെ നല്ലളം പൊലീസും ക്രൈം സ്‌ക്വാഡും ചേർന്ന് പിടികൂടി.

തിങ്കൾ രാവിലെ 8 മണിയോടെ പശ്ചിമ ബംഗാൾ സ്വദേശികളായ റജാവുൽ അലിയും സുഹൃത്ത് അബ്ദുൽകരീം എന്നിവരെ അരീക്കാട് മാളിയേക്കൽ വേ– ബ്രി‍ഡ്ജിനടുത്തുള്ള കാടുമൂടിയ സ്ഥലം വെട്ടിത്തെളിക്കാനാണെന്ന് പറഞ്ഞ് ജോലിക്ക് വിളിച്ചുകൂട്ടി കൊണ്ട് പോയി. ഇവർ ജോലിയെടുക്കുന്ന സമയത്ത് അഴിച്ചുവച്ചിരുന്ന വസ്ത്രങ്ങളും 11,000 രൂപയും 20,000 രൂപ വിലയുള്ള മൊബൈൽ ഫോണും അടങ്ങിയ ബാഗുകളും പ്രതികൾ മോഷ്ടിക്കുകയായിരുന്നു.

പ്രതികൾ ഇത്തരത്തിൽ തൊഴിലാളികളെ പറ്റിച്ച് മോഷണം നടത്തുന്ന സംഘമാണെന്നു പൊലീസ് പറഞ്ഞു. ഇവർ ആദ്യം ആളൊഴിഞ്ഞതും കാട് പിടിച്ചതുമായ സ്ഥലം കണ്ടെത്തും. ശേഷം തൊഴിലാളികളെ പറ‍ഞ്ഞുപറ്റിച്ച് അവിടെ എത്തിച്ച് മോഷണം നടത്തും.

ഉച്ചഭക്ഷണം കഴിക്കാൻ പോകാൻ വസ്ത്രം അന്വേഷിക്കുമ്പോഴാണ് തൊഴിലാളികൾക്ക് കെണി മനസ്സിലാക്കുന്നത്. പന്തീരാങ്കാവ് സ്റ്റേഷനിൽ കഴിഞ്ഞ വർഷം സമാന സംഭവം ഉണ്ടായിട്ടുണ്ടെന്നും കൂടാതെ കാടാമ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിലും ഇതേ രീതിയിൽ ഇതര സംസ്ഥാനക്കാർ പറ്റിക്കപ്പെട്ടിട്ടുണ്ടെന്നും ഇതിന് പിന്നിലും ഈ പ്രതികൾ തന്നെ ആണോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *