ശാസ്ത്രീയ ഗവേഷണങ്ങൾക്കായി ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ വരും വർഷങ്ങളിൽ ചൈനയും ഇടം പിടിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ശാസ്ത്രീയ ഗവേഷണങ്ങൾക്കായി ഏറ്റവും കൂടുതൽ പൊതുപണം ചെലവഴിക്കുന്ന രാജ്യം ചൈനയായി മാറുമെന്ന് നേച്ചർ മാഗസിനിൽ പ്രസിദ്ധീകരിച്ച ലേഖനം വ്യക്തമാക്കുന്നുണ്ട്.
കാലിഫോർണിയ സർവകലാശാലയിലെ ഫ്രോണ്ടിയേഴ്സ് ഇൻ സയൻസ് ആൻഡ് ഇന്നൊവേഷൻ പോളിസി (എഫ്എസ്ഐപി) എന്ന വിഭാഗത്തിലെ ഗവേഷകർ നടത്തിയ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോർട്ട്. അമേരിക്കയുടെ ഗവേഷണ വികസന സംവിധാനങ്ങളെക്കുറിച്ചും സാങ്കേതിക വികസനത്തിൽ പൊതു സ്വകാര്യ നിക്ഷേപങ്ങളുടെ സ്വാധീനത്തെക്കുറിച്ചും പഠിക്കുന്ന വിഭാഗമാണ് എഫ്എസ്ഐപി.
2023 വരെയുള്ള കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ചൈനയുടെ സർക്കാർ ഗവേഷണ ഫണ്ട് 90 ശതമാനം വർധിച്ച് 133 ബില്യൺ ഡോളറിലെത്തിയതായി ഗവേഷകർ കണ്ടെത്തി. ഇതേ കാലയളവിൽ അമേരിക്കയുടെ പൊതു ഗവേഷണ ചെലവ് വെറും 12 ശതമാനം മാത്രം വർധിച്ച് 155 ബില്യൺ ഡോളറിലെത്തിയതായും ഇത് തുടരുകയാണെങ്കിൽ അടുത്ത രണ്ട് മൂന്ന് വർഷത്തിനുള്ളിൽ പൊതു ഗവേഷണ നിക്ഷേപത്തിൽ ചൈന അമേരിക്കയെ മറികടക്കുമെന്ന് എഫ്എസ്ഐപി പ്രവചിക്കുന്നു.2028 ആകുമ്പോഴേക്കും ഇത് സംഭവിക്കാനാണ് സാധ്യതയെന്നും, ചിലപ്പോൾ അത് 2029 വരെ നീളാമെന്നും എഫ്എസ്ഐപി സഹമേധാവിയും ഗവേഷണ നയവിദഗ്ധനുമായ റോബർട്ട് കോൺ അഭിപ്രായപ്പെടുന്നു.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഗവേഷണ വികസന മേഖലയിൽ ആഗോളതലത്തിൽ നേതൃത്വം നൽകിയിരുന്നത് അമേരിക്കയായിരുന്നു. എന്നാൽ, പൊതു ഗവേഷണ ചെലവിൽ ചൈന മുന്നിലെത്തുന്നത് ശാസ്ത്രരംഗത്തെ ഒരു പുതിയ ശക്തിയുടെ ഉദയത്തിന് വഴിയൊരുക്കുമെന്ന് വാഷിംഗ്ടൺ ഡിസിയിലെ ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇന്നൊവേഷൻ ഫൗണ്ടേഷനിലെ സാമ്പത്തിക നയവിദഗ്ധ മേഘൻ ഓസ്റ്റർടാഗ് നിരീക്ഷിക്കുന്നു.
നിലവിൽ തന്നെ പല ഗവേഷണ മാനദണ്ഡങ്ങളിലും ചൈന അമേരിക്കയെ പിന്നിലാക്കിക്കഴിഞ്ഞു. നേച്ചർ ഇൻഡക്സ് ട്രാക്ക് ചെയ്യുന്ന 145 നാച്ചുറൽ സയൻസ്, ഹെൽത്ത് സയൻസ് ജേണലുകളിലെ ചൈനയുടെ സംഭാവന 2026 അവസാനത്തോടെ അമേരിക്കയുടേതിനേക്കാൾ ഇരട്ടിയാകാൻ സാധ്യതയുണ്ടെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.
China united states science research and development science and technology

