ന്യൂഡൽഹി: ആപ്പുകൾ ഉപയോഗിച്ച് ഇ-റിക്ഷകൾ പ്രവർത്തനരഹിതമാക്കുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെ നടപടിയുമായി എത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. പ്ലേസ്റ്റോറിൽ നിന്നും ആപ്പിൾ സ്റ്റോറിൽ നിന്നും ബി.എ.റ്റി-ബി.എം.എസ് (BAT- BMS), ഉൾപ്പെടെ രണ്ട് ആപ്ലിക്കേഷനുകൾ നീക്കം ചെയ്യാൻ കേന്ദ്രം ഉത്തരവിട്ടു. ബ്ലൂട്ടൂത്ത് സഹായത്തോടെ ഇ-റിക്ഷകളുടെ ബാറ്ററി പ്രവർത്തനരഹിതമാക്കാൻ ഈ ആപ്പ് ഉപയോഗിച്ചെന്നാണ് കണ്ടെത്തൽ. ഇന്ത്യൻ ഇലക്ട്രോണിക്സ് ആന്‍റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ഈ രണ്ട് ആപ്ലിക്കേഷനുകളും പിൻവലിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. നിലവിൽ രേഖാമൂലം പരാതികൾ ലഭിച്ചിട്ടില്ലെങ്കിലും പ്രശ്നം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് ഗതാഗത മന്ത്രി പങ്കജ് സിങ് പറഞ്ഞു. മാത്രമല്ല, ആപ്പിനെ കുറിച്ച് വിവരങ്ങൾ ശേഖരിക്കാനും അന്വേഷണം നടത്താനും നിർദേശവും നൽകിയതായി മന്ത്രി അറിയിച്ചു. ചൈനീസ് സ്മാർട്ട്‌ഫോൺ ആപ്ലിക്കേഷനുകൾ ഉപയോഗിച്ചാണ് ഇ-റിക്ഷകൾ ഷട്ട്ഡൗൺ ചെയ്യുന്നത്. സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്ത ചൈനീസ് നിർമിതമായ ബാറ്ററി മാനേജ്മെന്‍റ് സംവിധാനമാണ് ഭൂരിഭാഗം ഇ-റിക്ഷകളിലും ഉപയോഗിക്കുന്നത് എന്നത് പ്രശ്നം കൂടുതൽ ഗുരുതരമാക്കുന്നു.#BREAKING : Centre Orders Removal of Chinese BAT-BMS App Over E-Rickshaw Security FearsThe Ministry of Electronics and Information Technology has directed Google and Apple to remove the Chinese BAT-BMS application from their app stores after reports of a potential security… pic.twitter.com/M3LNU8PEd8— upuknews (@upuknews1) July 3, 2026 ഇന്ത്യയിൽ വിൽക്കുന്ന ചില ഇലക്ട്രിക് വാഹനങ്ങളിലെ ലിഥിയം അയോൺ ബാറ്ററി പാക്കുകളുടെ സുരക്ഷാ പാളിച്ചകളാണ് ഈ ആപ്പുകൾ ചൂഷണം ചെയ്യുന്നത്. ബ്ലൂടൂത്ത് വഴി ബന്ധിപ്പിക്കാവുന്ന ഇത്തരം ബാറ്ററികളിലെ ‘ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റത്തിന്’ (BMS) പാസ്‌വേഡ് സുരക്ഷ ഉണ്ടാകാറില്ല. ഇത് മുതലെടുത്ത് സമീപത്തുള്ള ആർക്കും ഫോൺ വഴി ബാറ്ററിയുടെ പ്രവർത്തനം തടസ്സപ്പെടുത്താം. വോൾട്ടേജ്, താപനില എന്നിവ നിരീക്ഷിക്കാൻ സർവീസ് എഞ്ചിനീയർമാർക്കായി ഒരുക്കിയ സംവിധാനമാണ് റീൽസ് ഉണ്ടാക്കാൻ വേണ്ടി ഇപ്പോൾ ദുരുപയോഗം ചെയ്യുന്നത്. എന്നാൽ പഴയ ലെഡ് ആസിഡ് ബാറ്ററികളുള്ള ഇ-റിക്ഷകളിൽ ബ്ലൂടൂത്ത് ഇല്ലാത്തതിനാൽ ഈ തട്ടിപ്പ് നടക്കില്ല. വോൾട്ടേജ്, കറന്റ്, ചാർജ് സ്റ്റാറ്റസ്, താപനില തുടങ്ങിയ ബാറ്ററി പാരാമീറ്ററുകൾ നിരീക്ഷിക്കുന്നതിനാണ് ബി.എ.റ്റി-ബി.എം.എസ് ഉൾപ്പെടെയുള്ള ആപ്പുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ ഇന്ത്യയിൽ ടിക് ടോക്, ഷെയർഇറ്റ് ഉൾപ്പെടെ 59ഓളം ചൈനീസ് ആപ്പുകൾ ഡാറ്റ ചോർത്തൽ, സാമ്പത്തിക ദുരുപയോഗം തുടങ്ങിയ കാരണങ്ങൾ കാട്ടി നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ ബി.എ.റ്റി-ബി.എം.എസ് പോലുള്ള ആപ്പുകൾ നീക്കം ചെയ്തതിനു പിന്നിൽ ഉപകരണ ദുരുപയോഗം, ഉപജീവനം തടസ്സപ്പെടൽ തുടങ്ങിയ കാരണങ്ങളാണ്. നിരവധി പേരാണ് ഈ പ്രാങ്കിന്‍റെ ഇരകളായിരിക്കുന്നത്. അതിനാൽ തന്നെ നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കുമെന്ന് ഐ.ടി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഒറ്റ ക്ലിക്കിൽ ഇ-റിക്ഷകൾ നിശ്ചലം; പ്രാങ്ക് ചെയ്യാൻ ഉപയോഗിച്ച ചൈനീസ് ആപ്പുകൾ നീക്കം ചെയ്യാൻ ഉത്തരവിട്ട്…

