അബുദാബി∙ ഇറാൻ തൊടുത്തുവിട്ട 11 ബാലിസ്റ്റിക് മിസൈലുകളും 27 ഡ്രോണുകളും (യുഎവി) യുഎഇയുടെ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തകർത്തു. ഇന്നായിരുന്നു മേഖലയിൽ കടുത്ത ആശങ്ക വിതച്ച ഈ ആക്രമണം നടന്നത്. യുഎഇ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മേഖലയിൽ സംഘർഷം രൂക്ഷമായതോടെ രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
What you should read next
ഡെർബിയിലെ കാറപകടം: പ്രതിയായ മലയാളി യുകെയിലെത്തിയത് ആശ്രിത വീസയിൽ, താമസിച്ചിരുന്നത് ഒറ്റയ്ക്ക്
Europe News
ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളിൽ നേരത്തെ യുഎഇ സായുധ സേനയിലെ രണ്ട് അംഗങ്ങൾ വീരമൃത്യു വരിച്ചു. സേനയുമായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന ഒരു മൊറോക്കൻ സ്വദേശിയും കൊല്ലപ്പെട്ടവരിലുണ്ട്. കൂടാതെ ഇന്ത്യ, പാക്കിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, പലസ്തീൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള എട്ടുപേരും വിവിധ ആക്രമണങ്ങളിലായി കൊല്ലപ്പെട്ടു. ഇന്നത്തെ ആക്രമണമുൾപ്പെടെയുള്ള സംഭവങ്ങളിൽ 178 പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. ഇതിൽ ഇന്ത്യ, പാക്കിസ്ഥാൻ, ഫിലിപ്പീൻസ്, ഈജിപ്ത് തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരുണ്ട്. മിസൈലുകൾ ആകാശത്തിൽ തന്നെ തകർക്കാൻ സാധിച്ചതിനാൽ വലിയ ദുരന്തങ്ങൾ ഒഴിവാക്കാനായി.
ഇറാൻ ആക്രമണം തുടങ്ങിയത് മുതൽ ഇതുവരെ 425 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂയിസ് മിസൈലുകളും 1,941 ഡ്രോണുകളുമാണ് യുഎഇ പ്രതിരോധ സേന ആകാശത്ത് വച്ച് തകർത്തത്. അമേരിക്കയുടെയും ഇസ്രായേലിന്റെയും സഹകരണത്തോടെ അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനങ്ങളാണ് യുഎഇ സജ്ജമാക്കിയിരിക്കുന്നത്. കുവൈത്തിലെ പ്രധാന കേന്ദ്രങ്ങൾക്ക് നേരെയും കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായിരുന്നു.

