അമേരിക്കന്‍ ടെക്‌നോളജി കമ്പനികളെ ആശ്രയിക്കുന്നതിനു പകരം രാജ്യത്തു തന്നെ വികസിപ്പിച്ച സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമം കഴിഞ്ഞ മാസങ്ങളില്‍ ഇന്ത്യാ ഗവണ്‍മെന്റ് പുനരാരംഭിച്ചിരിക്കുന്നു. സാങ്കേതികവിദ്യയുടെ കാര്യത്തില്‍ സ്വാശ്രയത്വം നേടാനുള്ള പരിശ്രമത്തിനു പുറമെ, അമേരിക്ക ചുമത്തുന്ന തീരുവകളുടെയും മറ്റും പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുമോ എന്ന പേടിയും പുതിയ നീക്കത്തില്‍ അടങ്ങിയിരിക്കുന്നു എന്നാണ് സൂചന.
ആ ഗ്രഹങ്ങൾ നമ്മൾ കരുതിയത് പോലെയല്ല,മഹാസമുദ്രങ്ങളും!: പുതിയ കണ്ടെത്തലുമായി ഗവേഷകർ
മെയിഡ്-ഇന്‍-ഇന്ത്യാ ആപ്പുകള്‍ക്കും, സേവനങ്ങള്‍ക്കും ഇക്കഴിഞ്ഞ ആഴ്ചകളില്‍ കൂടുതല്‍ തുറന്ന പ്രോത്സാഹനം ഗവണ്‍മെന്റ് നല്‍കുന്നത് കാണാനായതാണ് ഈ നീക്കത്തിന്റെ വരുംവരായ്കളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുന്നത്. സോഹോ, മാപ്‌മൈഇന്ത്യാ കമ്പനികളുടെ ആപ്പുകള്‍ക്കും സേവനങ്ങള്‍ക്കുമാണ് രാജ്യത്ത് കഴിഞ്ഞ ആഴ്ചകളില്‍ കൂടുതല്‍ പ്രാധാന്യമാര്‍ജ്ജിക്കാനായത്.
മാപ്പ്‌മൈഇന്ത്യയുടെ മാപ്പ്‌ള്‍സ് (Mappls) ഗൂഗിള്‍ മാപ്‌സിന്റെ വരവോടെ പിന്‍വലിയേണ്ടി വന്ന സേവനമാണ്. എന്നാല്‍, ഗൂഗിളിനു പോലും സാധിക്കാത്ത രീതിയില്‍ രാജ്യത്തെ വിവിധ മേഖലകളെ തങ്ങള്‍ അടയാളപ്പെടുത്തിക്കഴിഞ്ഞു എന്നാണ് മാപ്പ്‌മൈഇന്ത്യ അവകാശപ്പെടുന്നത്. തങ്ങള്‍ ഈ പണി തുടങ്ങിയത് 1995ല്‍ ആണെന്നും, ആഗോള ഭീമന്മാര്‍ക്കു പോലും സാധിക്കാത്ത തരത്തിലുള്ള രാജ്യത്തെ ഇടങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ തങ്ങള്‍ ശേഖരിച്ചു എന്നും കമ്പനി പറയുന്നു. രാജ്യത്തെ വീട്ടു നമ്പര്‍ അടക്കമുള്ള സൂക്ഷ്മാംശങ്ങള്‍ തങ്ങളുടെ കൈവശമുണ്ടെന്നാണ് കമ്പനി പറയുന്നത്.
കേന്ദ്രത്തിലേതു കൂടാതെ, പല സംസ്ഥാന ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്കും ഔദ്യോഗിക മെയില്‍ പ്ലാറ്റ്‌ഫോമായി സോഹോ മെയില്‍ ആയിരിക്കും ഇനി ഉപയോഗിക്കേണ്ടത്. പുതിയ നീക്കത്തെ ഇന്ത്യയുടെ ഡിജിറ്റല്‍ സ്വാതന്ത്ര്യ പ്രഖ്യാപനമായും സൈബര്‍ സുരക്ഷാ നീക്കമായും വിശദീകരിക്കപ്പെടുന്നു. ഏകദേശം 12 ലക്ഷം ഗവണ്‍മെന്റ് ജീവനക്കാരുടെ മെയിലാണ് അടുത്തിടെ സോഹോയിലേക്ക് പറിച്ചുനട്ടിരിക്കുന്നത്. അമേരിക്കന്‍ മെയില്‍ സേവനദാദാക്കളായ ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികള്‍ക്ക് തിരിച്ചടിയാണിത്.
വാട്‌സാപ്പിനു പകരം അരട്ടൈ (Arattai)
മറ്റൊരു സുപ്രധാന നീക്കം വാട്‌സാപ്പിനു പകരം സോഹോയുടെ സന്ദേശക്കൈമാറ്റ ആപ്പായ അരട്ടൈയ്ക്ക് ലഭിച്ചിരിക്കുന്ന ഗവണ്‍മെന്റ് പ്രോത്സാഹനമാണ്. പല കേന്ദ്ര മന്ത്രിമാരും തങ്ങള്‍ അരട്ടൈ ഉപയോഗിക്കാന്‍ തുടങ്ങിയെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍, വാണിജ്യകാര്യ മന്ത്രി പിയുഷ് ഗോയല്‍ തുടങ്ങിയവര്‍ ആപ്പിന് പ്രോത്സാഹനവുമായി രംഗത്ത് എത്തുകയും ചെയ്തിരുന്നു.
ഇതെല്ലാം രാജ്യത്ത് വികസിപ്പിച്ച സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശമില്ല. എന്നാല്‍, ഇത് എത്രകണ്ട് വിജയിക്കും എന്ന കാര്യത്തില്‍ ചിലര്‍ സംശയം ഉന്നയിക്കുന്നു. അവരിലൊരാള്‍, അതിവേഗം പ്രശസ്തിയിലേക്കുയര്‍ന്ന പെര്‍പ്ലക്‌സിറ്റി കമ്പനിയുടെ മേധാവി അരവിന്ദ് ശ്രീനിവാസ് ആണ്. ഇന്ത്യന്‍ വംശജനായ അരവിന്ദിന്റെ പെര്‍പ്ലക്‌സിറ്റി അടുത്തിടെയായി എയര്‍ടെല്ലുമായി സഹകരിക്കുക വഴി രാജ്യത്ത് വന്‍ കുതിപ്പാണ് നടത്തിയിരിക്കുന്നത്.
കര-വ്യോമ-നാവിക സേനകൾ ഇനി ഒരൊറ്റ കമാൻഡിൽ; ലോകശക്തിയായി മാറാൻ ഇന്ത്യയുടെ സൈനിക പരിഷ്കരണം
ചില രംഗങ്ങളില്‍ ഗൂഗിളിന്റെ മേല്‍ക്കോയ്മ തകര്‍ക്കാനായേക്കും എന്നാണ് അരവിന്ദ് പറയുന്നത്. പക്ഷെ, വേറെ ചില മേഖലകളില്‍ ഗൂഗിളിന്റെ സ്വാധീനം പറിച്ചുകളയുക എന്നത് ഏറക്കുറെ അസാധ്യമായിരിക്കാമെന്നാണ് അദ്ദേഹം പറയുന്നത്. യൂട്യൂബും, ഗൂഗിള്‍ മാപ്‌സുമാണ് ഇത്തരത്തില്‍ സമൂഹത്തിലേക്ക് ആഴ്ന്നിറങ്ങിക്കഴിഞ്ഞ ഗൂഗിള്‍ സേവനങ്ങളായി അരവിന്ദ് എടുത്തു കാട്ടുന്നത്.
അതില്‍ മാപ്‌സിന്റെ കാര്യത്തില്‍ തങ്ങള്‍ ഒരു കൈ നോക്കാന്‍ തന്നെ നിശ്ചയിച്ചിരിക്കുകയാണ് എന്നാണ് മാപ്‌മൈഇന്ത്യയുടെ നിലപാട്. അതിന് പെര്‍പ്ലക്‌സിറ്റിയോടും സഹകരിക്കാമെന്നും മാപ്‌മൈഇന്ത്യാ അറിയിച്ചു കഴിഞ്ഞു. പുതിയ ഡേറ്റ ഉപയോഗിച്ച് നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്ന സേവനമാണ് ഗൂഗിള്‍ മാപ്‌സ്, എങ്കിലും അതിനൊട് ഏറ്റുമുട്ടാനുള്ള ശ്രമത്തിനും ഗവണ്‍മെന്റിന്റെ പ്രോത്സാഹനം കിട്ടിയേക്കും.
‘ഇനി മേലാൽ ചാടിപ്പോവരുത്’; കടുവക്കൂട്ടിൽ കയറി ഷറഫുദ്ദീന്റെ മാസ്
യൂട്യൂബിന്റ പ്രഭാവം കൂടുതല്‍ കാലത്തേക്ക് കണ്ടേക്കും
അതേസമയം, യൂട്യൂബിന്റ പ്രഭാവം കൂടുതല്‍ കാലത്തേക്ക് കണ്ടേക്കും. യൂട്യൂബില്‍ ഉള്ളതിലേറെയും ലോകമെമ്പാടും നിന്നുള്ള ആളുകള്‍ ഇടുന്ന കണ്ടെന്റ് ആണ്. അതിനൊപ്പം യൂട്യൂബിന്റെ റെക്കമെന്‍ഡേഷന്‍ സിസ്റ്റവും കൂടെ എത്തുമ്പോള്‍ ആളുകള്‍ ആ പ്ലാറ്റ്‌ഫോം ഉപേക്ഷിക്കണമെങ്കില്‍ വമ്പന്‍ ശ്രമം തന്നെ നടത്തേണ്ടിയിരിക്കുന്നു. പക്ഷെ, ഏതാനും വര്‍ഷം മുമ്പ് രാജ്യത്ത് അതിവേഗം വ്യാപിച്ചു വന്ന ടിക്ക്‌ടോക്കിനെ രായ്ക്കുരാമാനം കെട്ടുകെട്ടിച്ച ചരിത്രവും ഇന്ത്യയ്ക്കുണ്ട് എന്ന് പലരും ഓര്‍മ്മിപ്പിക്കുന്നു.
അമേരിക്കന്‍ ഭീമന്മാരോട് ഇന്ത്യ ആ സമീപനം പെട്ടന്ന് കൈക്കൊണ്ടേക്കില്ല. എന്തായാലും, യൂട്യൂബിനും ഗൂഗിള്‍ മാപ്‌സിനുമെതിരെ തദ്ദേശീയ ആപ്പുകളും സേവനങ്ങളും കൊണ്ടുവരണമെങ്കില്‍ ധാരാളം മുതല്‍മുടക്കും നൂതന ടെക്‌നോളജിയും വേണ്ടി വന്നേക്കും. സ്വദേശി ടെക്‌നോളജി എന്ന സങ്കല്‍പ്പം ദിവാസ്വപ്‌നമൊന്നുമല്ലെന്നാണ് പൊതുവെയുളള വിശ്വാസം.

