‘സോൾവർ ഗാങ്’ എന്നു കേട്ടിട്ടുണ്ടോ? ഇംഗ്ലിഷിൽ സോൾവ് എന്ന വാക്കിന് ഉത്തരം കാണുക, പരിഹാരം കണ്ടെത്തുക എന്നൊക്കെയാണല്ലോ അർഥം. അങ്ങനെ പരിഹാരം കണ്ടെത്തുന്ന ആളാണ് സോൾവർ. പ്രശ്നങ്ങളും ചോദ്യങ്ങളുമൊക്കെ പരിഹരിക്കുക എന്നതു നല്ലൊരു പരിപാടിയാണല്ലോ. പക്ഷേ, കുറ്റവാളി സംഘം എന്നുകൂടി അർഥം പറയാവുന്ന ഗാങ്ങുമായി എങ്ങനെ ഈ സോൾവർ എങ്ങനെ ചേർന്നുപോകും എന്ന സംശയം നമുക്കു തോന്നുക സ്വാഭാവികം.
മോഷണത്തിനിടെ പൊലീസുകാരന്റെ ഭാര്യ വീട്ടമ്മയെ തീകൊളുത്തി; ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു
സംശയിക്കേണ്ട. സോൾവർ ഗാങ് എന്നത് ഒരു തട്ടിപ്പുകൂട്ടമാണ്. ഉദ്യോഗാർഥികളിൽനിന്നു പണം വാങ്ങി അവരെ മത്സരപ്പരീക്ഷകളിൽ ജയിപ്പിക്കാൻ പലരീതിയിൽ പ്രവർത്തിക്കുന്ന ക്രിമിനൽ സംഘങ്ങളെയാണ് പുതിയ നിഘണ്ടുവിൽ ‘സോൾവർ ഗാങ്’ എന്നു വിളിക്കുന്നത്. വൈവിധ്യമാർന്നതും അമ്പരപ്പിക്കുന്നതുമായ രീതികളിലാണ് സോൾവർ ഗാങ്ങുകളുടെ പ്രവർത്തനം. സാദാ ആൾമാറാട്ടം മുതൽ ഹൈടെക് കോപ്പിയടിവരെ നടത്തിക്കൊടുക്കുന്ന സമ്പൂർണ ‘പരീക്ഷാസഹായി’കളാണ് ഇക്കൂട്ടർ.
ഇന്ത്യാ സഖ്യത്തിന് ‘ആപ്പ്’ വയ്ക്കാൻ കേജ്‌രിവാൾ? കൂട്ടിന് ‘മൂന്നാം മുന്നണി’; ബിജെപിക്ക് ഇനി എല്ലാം എളുപ്പം?
കഴിഞ്ഞ ദിവസം കണ്ണൂരിൽ ഇത്തരത്തിലൊരു സംഘത്തെ പിടികൂടിയ വാർത്ത വന്നതു പലരുടെയും ഓർമയിലുണ്ടാകും. പിഎസ്‌സി പരീക്ഷയെഴുതാൻ ഒരു ചങ്ങാതി കണ്ണൂരിലെ ഒരു സ്കൂളിലെത്തുന്നു. അദ്ദേഹത്തിന്റെ ഷർട്ടിന്റെ കോളറിൽ ആരുടെയും കണ്ണിൽപ്പെടാതെ ചെറുക്യാമറ (മൈക്രോ ക്യാമറ) പിടിപ്പിച്ചിട്ടുണ്ട്. ഈ കുഞ്ഞൻ ക്യാമറ ചോദ്യക്കടലാസിന്റെ പടമെടുക്കും. എന്നിട്ട് ബ്ലൂടൂത്ത് വഴി പരീക്ഷാഹാളിനു സമീപത്തു നിൽക്കുന്ന സോൾവർ ഗാങ് അംഗത്തിന് അയച്ചുകൊടുക്കും. ഗാങ്സ്റ്റർ ഉത്തരങ്ങൾ കണ്ടെത്തും. അകത്തിരുന്നു പരീക്ഷയെഴുതുന്ന ഉദ്യോഗാർഥിയുടെ ചെവിക്കുള്ളിൽ ഒളിപ്പിച്ചുവച്ച മറ്റൊരു ചെറു ഉപകരണമുണ്ട് – കുഞ്ഞൻ ഇയർഫോൺ. ഉത്തരങ്ങൾ പുറത്തുനിന്ന് ബ്ലൂടൂത്ത് വഴി വായിച്ചുകൊടുക്കുന്നു. ഉദ്യോഗാർഥി അതുകേട്ട് ഉത്തരക്കടലാസിൽ എഴുതുന്നു! അടിമുടി ടെക്നോളജി മയം.
സാങ്കേതികവിദ്യയെ ഇത്തരത്തിലൊക്കെ ‘ക്രിയാത്മകമായി’ ഉപയോഗിക്കുന്ന ഇവർക്കൊക്കെ കയ്യോടെ പിടിച്ചു പണികൊടുക്കണം എന്നു നമുക്കു തോന്നിയില്ലെങ്കിലേ അദ്ഭുതമുള്ളൂ. എന്തായാലും രണ്ടുപേരെ, മൈക്രോ ക്യാമറ, ഇയർഫോൺ, വൈഫൈ റൗട്ടർ തുടങ്ങിയ പല ജാതി ഉപകരണങ്ങളോടുംകൂടി പൊലീസ് പിടികൂടിയിട്ടുണ്ട്. ‘പണി കിട്ടി’യെന്നു പറഞ്ഞാൽ മതിയല്ലോ!
ഇനി ഉത്തർപ്രദേശിലെ ഒരു സോൾവർ ഗാങ്ങിനെ പരിചയപ്പെടാം. അവിടെ കഴിഞ്ഞയാഴ്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്സനൽ സിലക്‌ഷൻ പരീക്ഷ നടന്നു. ബാങ്കുകളിലേക്ക് ക്ലാർക്കുമാരെ തിരഞ്ഞെടുക്കാനുള്ള പരീക്ഷയാണ്. ഇതിൽ, യഥാർഥ ഉദ്യോഗാർഥികൾക്കു പകരം ആൾമാറാട്ടം നടത്തി പരീക്ഷയെഴുതാൻ വന്ന 10 പേരെയാണു പൊലീസ് പിടികൂടിയത്. ഇത്തരം ആൾമാറാട്ടം പണ്ടു മുതലേയുള്ള രീതിയാണെങ്കിലും ലക്നൗ സംഘത്തിന്റെ കളി വേറെ ലവലിലായിരുന്നു. അവരുടെ സാങ്കേതികവിദ്യാപ്രയോഗം നമ്മളെ അദ്ഭുതപ്പെടുത്തും.
50 ലക്ഷം പിൻവലിക്കാൻ രണ്ടുതവണ ബാങ്കിലെത്തി, മാനേജർക്ക് സംശയം; വൃദ്ധദമ്പതികളെ സൈബർ തട്ടിപ്പിൽ നിന്നു രക്ഷപ്പെടുത്തി
യഥാർഥ ഉദ്യോഗാർഥി പരീക്ഷയ്ക്ക് അപേക്ഷിക്കും. പക്ഷേ, തന്റെ യഥാർഥ ഫോട്ടോയ്ക്കു പകരം നിർമിതബുദ്ധി (എഐ) സങ്കേതങ്ങൾ ഉപയോഗിച്ചു തയാറാക്കിയ ചിത്രമായിരിക്കും അപേക്ഷാഫോമിൽ ചേർക്കുക. ഈ ഫോട്ടോയിലാണ് കളി. യഥാർഥ ആളുടെ പടവും അയാൾക്കു പകരം പരീക്ഷയെഴുതാൻ പോകുന്ന സോൾവർ ഗാങ്ങിലെ അംഗത്തിന്റെ പടവും എഐ ആപ്പിൽ ഇട്ടുകൊടുക്കും. എന്നിട്ട് രണ്ടും ചേർത്ത് പുതിയ ഫോട്ടോ തയാറാക്കാൻ പറയും. അങ്ങനെ എഐ തയാറാക്കുന്ന ഫോട്ടോയാവും അപേക്ഷാഫോമിൽ ചേർക്കുക. ഈ ഫോട്ടോയ്ക്ക് ഒറിജിനൽ ആളുടെയും പകരം പോകുന്ന വ്യാജന്റെയും മുഖവുമായി പൊതുവേ സാമ്യമുണ്ടാകും. രണ്ടുപേരുടെയും പല പ്രത്യേകതകൾ (ഫീച്ചേഴ്സ്) ചേർന്നതാകും പുതിയ എഐ പടം. ഒറ്റനോട്ടത്തിൽ ഫോട്ടോ രണ്ടുപേരിൽ ആരുടേതാണെന്നും തോന്നാം! അപേക്ഷാഫോമിലെ ഈ പടമായിരിക്കും ഹാൾ ടിക്കറ്റിലും വരിക. ഇതുമായി പരീക്ഷയെഴുതാൻ വ്യാജൻ പോകും.
പരിശോധകർക്കു ഫോട്ടോ നോക്കിയാൽ വ്യാജനാണ് വന്നിരുന്നു പരീക്ഷയെഴുതുന്നതെന്നു പെട്ടെന്നു മനസ്സിലാകില്ല! ആയിരക്കണക്കിനു പേർ പരീക്ഷയെഴുതാൻ വരുമ്പോൾ ഒറ്റനോട്ടത്തിലുള്ള പരിശോധനയല്ലേ ഉണ്ടാവൂ. ഇതിനൊക്കെ ബയോമെട്രിക് പരിശോധനയും മറ്റുമുണ്ടാകാറുമില്ല.
250 സിം കാർഡുകൾ, 40 ബാങ്ക് അക്കൗണ്ടുകൾ, ട്രേഡിങ് എന്ന വ്യാജേന ഓൺലൈൻ തട്ടിപ്പ്; 3 പ്രതികൾ കൂടി പിടിയിൽ
ഒരു വ്യാജൻ പരീക്ഷയെഴുതാൻ വന്നിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലക്നൗവിലെ പരീക്ഷാകേന്ദ്രത്തിൽ പൊലീസ് എത്തിയത്. അയാളെ പിടിച്ചപ്പോഴാണ് പലപല വ്യാജന്മാർ അകത്തിരിപ്പുണ്ടെന്നു മനസ്സിലായത്. 10 പേരെ പൊക്കിയെന്നതു ശരിതന്നെ. പക്ഷേ, വേറെ എത്രയെത്ര സ്ഥലങ്ങളിൽ എത്രയെത്ര പേർ ഈ പരിപാടി നടത്തിയിട്ടുണ്ടെന്ന് ഒരുപിടിയുമില്ല.
പൊലീസ്തന്നെ പറയുന്നത് ബിഹാർ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ളവർ ഉൾപ്പെട്ട വലിയ സംഘമാണ് ഈ പരീക്ഷത്തട്ടിപ്പിനു പിന്നിലെന്നാണ്. മുൻപും പല മത്സരപ്പരീക്ഷകളിലും ഇവർ സമാനരീതിയിൽ തട്ടിപ്പു നടത്തിയിട്ടുണ്ടത്രേ. രണ്ടു ലക്ഷം രൂപ വരെയാണ് ഒരു ഉദ്യോഗാർഥിയിൽനിന്നു പരീക്ഷക്കടമ്പ കടക്കാൻ സോൾവർ വാങ്ങുന്നത്. രെമിനി, ചാറ്റ് ജിപിടി, ഫോട്ടോർ തുടങ്ങിയ എഐ ആപ്പുകളാണ് ഇവർ ഉപയോഗിച്ചതെന്നാണ് പൊലീസ് പറയുന്നത്. എല്ലാം സൗജന്യമായി ഉപയോഗിക്കാൻ കഴിയുന്നവ!
എഐക്കാലത്ത് ഒന്നിനുമൊരു നിശ്ചയവുമില്ലെന്നു ചുരുക്കം!

