Breaking
7 Mar 2026, Sat

‘ഷഹീദിന്’ പകരം ‘ലൂക്കാസ്’,സൈനിക താവളങ്ങള്‍ തകർത്ത ‘ഹൈമാഴ്സ്’; മിസൈലുകൾ പായുന്ന വിഡിയോയുമായി അമേരിക്കയുടെ സെന്റ്കോം

യുദ്ധമുഖത്ത് അതീവ പ്രഹരശേഷിയുള്ള ആയുധങ്ങളോടൊപ്പം ഇറാന്റെ അതേ ഡ്രോൺ സാങ്കേതികവിദ്യയെപ്പോലെ ‘വിലകുറഞ്ഞതും എന്നാൽ പ്രഹരശേഷിയുള്ളതുമായി ഡ്രോണുകൾ’ അമേരിക്ക ആദ്യമായി വിന്യസിച്ചു എന്നത് ശ്രദ്ധേയമാണ്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ അന്ത്യത്തിന് വരെ കാരണമായ ഈ ആക്രമണം, സങ്കീർണ്ണമായ വ്യോമാക്രമണമായാണ് വിലയിരുത്തപ്പെടുന്നത്.

The Iranian regime was warned. CENTCOM is now delivering swift and decisive action as directed. pic.twitter.com/nNDoDexH6g
— U.S. Central Command (@CENTCOM) March 1, 2026

വിനാശകാരിയായ ലൂക്കാസ് ഡ്രോണുകൾ (LUCAS Drones)

ഇറാൻ വികസിപ്പിച്ചെടുത്ത ഷഹീദ് ഡ്രോണുകൾക്ക് സമാനമായി അമേരിക്ക നിർമ്മിച്ചെടുത്ത ‘ലൂക്കാസ്’ (LUCAS – Low Cost Unmanned Combat Attack System) ഡ്രോണുകളാണ് ഈ ഓപ്പറേഷനിലുണ്ടായിരുന്നതത്രെ. ഏകദേശം 35,000 ഡോളർ മാത്രം നിർമ്മാണച്ചെലവുള്ള ഈ ‘കാമികാസെ’ അല്ലെങ്കിൽ സൂയിസൈഡ് ഡ്രോണുകൾ വലിയ കൂട്ടങ്ങളായി അയച്ച് ശത്രുവിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ തകർക്കാൻ ശേഷിയുള്ളവയാണ്.

ADVERTISEMENT

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ഷഹീദ് ഡ്രോണുകൾ വരുത്തിയ നാശനഷ്ടങ്ങൾ കണക്കിലെടുത്താണ് അമേരിക്ക സ്വന്തം നിലയിൽ ഇത്തരം ഡ്രോണുകൾ വൻതോതിൽ ഉത്പാദിപ്പിക്കാൻ തുടങ്ങിയത്. സ്പെക്ട്രവർക്സ് എന്ന കമ്പനി വികസിപ്പിച്ച ഈ ഡ്രോണുകൾ ശത്രുതാവളങ്ങളിൽ ചെന്ന് പതിച്ച് പൊട്ടിത്തെറിക്കുന്നവയാണ്. കുറഞ്ഞ ചെലവിൽ വലിയ സൈനിക വിജയങ്ങൾ നേടുക എന്ന ലക്ഷ്യത്തോടെ യുഎസ് സെൻട്രൽ കമാൻഡ് രൂപീകരിച്ച പ്രത്യേക സ്ക്വാഡ്രണാണ് ഈ ഡ്രോൺ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയത്.

Shahed-136 drone- Tasnim News Agency, CC BY 4.0, https://commons.wikimedia.org

ടോമാഹോക്ക് ക്രൂയിസ് മിസൈലുകൾ (Tomahawk Missiles)

ടോമാഹോക്ക് ലാൻഡ് അറ്റാക്ക് മിസൈലുകളും ഉപയോഗിച്ചു. കപ്പലുകളിൽ നിന്നും അന്തർവാഹിനികളിൽ നിന്നും തൊടുക്കാവുന്ന ഈ മിസൈലുകൾക്ക് ഏകദേശം 1600 കിലോമീറ്റർ അകലെയുള്ള ലക്ഷ്യസ്ഥാനങ്ങളെ തകർക്കും. 20 അടി നീളവും 3330 പൗണ്ട് ഭാരവുമുള്ള ഈ മിസൈലുകൾ ശത്രുവിന്റെ റഡാർ കണ്ണുകളെ വെട്ടിച്ച് താഴ്ന്നു പറക്കാൻ ശേഷിയുള്ളവയാണ്. ഒരു ടോമാഹോക്ക് മിസൈലിന് ഏകദേശം 1.3 മില്യൺ ഡോളറാണ് വില വരുന്നത്. ഇറാന്റെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങളെയും മിസൈൽ ലോഞ്ചറുകളെയും തകർക്കാൻ ഈ ദീർഘദൂര മിസൈലുകളാണ് പ്രധാനമായും ഉപയോഗിച്ചത്.

What you should read next

ഇസ്രായേൽ vs ഇറാൻ: സൈനിക ശക്തിയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും, ബലാബലം ഇങ്ങനെ

ADVERTISEMENT

അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനങ്ങൾ (F-35 & F/A-18)

അമേരിക്കയുടെ അത്യാധുനിക യുദ്ധവിമാനങ്ങളായ എഫ്-35 (F-35 Lightning II), എഫ്/എ-18 (F/A-18 Super Hornet) എന്നിവയും ഓപറേഷനിൽ പങ്കെടുത്തെന്നും വിവരങ്ങൾ വരുന്നു. ശത്രുവിന്റെ റഡാർ സംവിധാനങ്ങളെ കണ്ടെത്തി നശിപ്പിക്കാൻ പ്രത്യേക ശേഷിയുള്ള മിസൈലുകൾ വഹിക്കുന്ന ഈ വിമാനങ്ങൾ ഇറാന്റെ പ്രതിരോധ നിരയെ അന്ധമാക്കി. ഇസ്രയേൽ വ്യോമസേനയും എഫ്-35 വിമാനങ്ങളുമായി ഈ നീക്കത്തിലുണ്ടായിരുന്നെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്..

ഹൈമാഴ്സ് റോക്കറ്റ് സംവിധാനം (HIMARS)

ADVERTISEMENT

കരമാർഗമുള്ള ആക്രമണങ്ങളിൽ അമേരിക്ക ഉപയോഗിച്ചത് ഹൈമാഴ്സ് (HIMARS – High Mobility Artillery Rocket System) എന്ന മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചറുകളാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ട ദൃശ്യങ്ങളിലൂടെ അവകാശപ്പെടുന്നു. മണൽ നിറഞ്ഞ മരുഭൂമികളിൽ പോലും സുഗമമായി പ്രവർത്തിപ്പിക്കാവുന്ന ഹൈമാഴ്സ്, ലോങ്ങ് റേഞ്ച് പ്രിസിഷൻ ഗൈഡഡ് റോക്കറ്റുകൾ ഉപയോഗിച്ചാണ് ഇറാന്റെ സൈനിക താവളങ്ങളെ തകർത്തതത്രെ. യുഎസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ട ദൃശ്യങ്ങളിൽ ഈ റോക്കറ്റ് ലോഞ്ചറുകൾ മരുഭൂമിയിൽ നിന്ന് മിസൈലുകൾ പായിക്കുന്നത് വ്യക്തമാണ്. കുറഞ്ഞ സമയത്തിനുള്ളിൽ വലിയ നാശനഷ്ടങ്ങൾ ശത്രുപക്ഷത്ത് വരുത്താൻ ഹൈമാഴ്സ് വഴി അമേരിക്കയ്ക്ക് സാധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *