മുംബൈ ∙ മൊബൈൽ ഫോൺ വാങ്ങി നൽകാൻ അമ്മ വിസമ്മതിച്ചതിനെ തുടർന്ന് മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ 16 വയസ്സുകാരൻ ആത്മഹത്യ ചെയ്തു. അഥർവ ഗോപാൽ ടെയ്ഡെ എന്ന ആൺകുട്ടിയാണ് കുന്നിനു മുകളിൽനിന്നു ചാടി മരിച്ചത്. ഫോൺ വാങ്ങിനൽകാൻ അഥർവ ഗോപാൽ ദിവസങ്ങളോളം അമ്മയോട് ആവശ്യപ്പെട്ടെങ്കിലും നടക്കാത്തതിലെ വിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചത്.
ദേശീയ പൗരത്വ റജിസ്റ്റർ നടപ്പിലായതോടെ ബംഗ്ലദേശിലേക്ക് നാടുകടത്തപ്പെടുമെന്ന് ഭയം; വയോധികൻ ജീവനൊടുക്കി
Latest News
പൊലീസ് റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്നു അഥർവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്നലെ രാവിലെയും ഫോൺ വാങ്ങിനൽകാൻ അഥർവ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മാതാവ് വിസമ്മതിച്ചതോടെ ടിസ്ഗാവിലെ കുന്നിൽ പോയി ആത്മഹത്യ ചെയ്യുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അമ്മ ജന്മദിനത്തിൽ മൊബൈൽ ഫോൺ വാങ്ങി നൽകാത്തതിനാൽ 15 വയസ്സുള്ള ആൺകുട്ടി കഴിഞ്ഞ വർഷം മഹാരാഷ്ട്രയിൽ ആത്മഹത്യ ചെയ്തിരുന്നു. അച്ഛൻ വിലകൂടിയ ഐഫോൺ വാങ്ങി നൽകാത്തതിൽ മനംനൊന്ത് കഴിഞ്ഞവർഷം ജൂലൈയിൽ നവി മുംബൈയിൽ മറ്റൊരു വിദ്യാർഥിയും ആത്മഹത്യ ചെയ്തിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

