ലണ്ടൻ ∙ മൈക്രോസോഫ്റ്റിന്റെയും എ.ഐ. സ്റ്റാർട്ടപ്പ് കമ്പനിയായ ആന്ത്രോപിക്കിന്റെയും ഉപദേശക സ്ഥാനം ഏറ്റെടുത്ത് മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്. ഇതിൽ നിന്നും ശമ്പളമായി ലഭിക്കുന്ന വരുമാനം പൂർണമായും ചാരിറ്റി പ്രവർത്തനങ്ങൾക്കായി നീക്കിവയ്ക്കും. രാഷ്ട്രീയത്തിലും പൊതുരംഗത്തും തനിക്കുള്ള സ്വാധീനം ഒരിക്കലും മന്ത്രിമാരെയോ മറ്റുള്ളവരെയോ ഉപദേശകന്റെ റോളിൽ സ്വാധീനിക്കാൻ ഉപയോഗിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ട് വർഷം പിന്നിട്ട തീമഴ തോർന്നു; ഗാസ സമാധാനപദ്ധതി: ആദ്യഘട്ട കരാറിൽ ഒപ്പുവച്ച് ഇസ്രയേലും ഹമാസും
സമ്പത്തിനും ക്ഷേമത്തിനും അനുഗ്രഹം തേടുന്ന ‘ധൻതേരസ്’ മുതൽ ‘മഹാ അന്നക്കൂട്ടും’ വരെ; ബിഎപിഎസ് ഹിന്ദു മന്ദിറിൽ ഭക്തിസാന്ദ്രം ദീപാവലി, പ്രത്യേക നിർദേശങ്ങളും
ഇപ്പോഴും റിച്ച്മണ്ടിൽ നിന്നുള്ള പാർലമെന്റ് അംഗമായ ഋഷി പ്രധാനമന്ത്രിയായിരുന്നപ്പോൾ എഐ സേഫ്റ്റി (2023) ഉച്ചകോടി നടത്തി ശ്രദ്ധ നേടിയിരുന്നു. ‘പാർട്ട് ടൈം ആഡ്വൈസർ – ഹൈ ലെവൽ സ്ട്രാറ്റഡിക് പേഴ്സ്പെക്ടീവ് ഓൺ ജിയോ പൊളിറ്റിക്കൽ ട്രെൻഡ്സ്’ എന്നതാണ് മൈക്രോസോഫ്റ്റിലെ ജോലിയെക്കുറിച്ച് കമ്പനി നൽകുന്ന വിശദീകരണം. ഓപ്പൺ എഐ, ഗൂഗിൾ, മെറ്റ തുടങ്ങിയ കമ്പനികളുമായി മൽസരിക്കുന്ന ആന്ത്രോപിക്കിൽ ‘’ഇന്റേണൽ തിങ്ക് ടാങ്ക്’’ എന്നതാകും ഋഷിയുടെ റോൾ.
നിലവിൽ പ്രമുഖ ഇൻവെസ്റ്റ് ബാങ്കായ ഗോൾഡ്മാൻ സാക്കിന്റെ ഉപദേശകനാണ് ഋഷി സുനക്. ഈ ജോലി നിലനിർത്തിക്കൊണ്ടാണ് പുതിയ മറ്റു രണ്ട് ജോലികൾകൂടി അദ്ദേഹം ഏറ്റെടുക്കുന്നത്. 2001 മുതൽ 2004 വരെ ഗോൾഡ്മാൻ സാക്കിൽ അദ്ദേഹം മുഴുവൻ സമയ ജോലിക്കാരനുമായിരുന്നു.
2010 മുതൽ തുടങ്ങിയ 14 വർഷക്കാലത്തെ ടോറി ഭരണത്തിൽ ഡേവിഡ് കാമറൺ, തെരേസ മേയ്, ബോറിസ് ജോൺസൺ, ലിസ്സ് ട്രസ് എന്നിവരുടെ പിൻഗാമിയായി 2022 മുതൽ 2024 വരെ പ്രധാനമന്ത്രിയായിരുന്ന ഋഷി പൊതു തിരഞ്ഞെടുപ്പിനു ശേഷം പൂർണമായും സിലിക്കൻ വാലിയിലേക്ക് താമസം മാറ്റുമെന്ന് അഭ്യൂഹങ്ങൾ ഏറെയായിരുന്നു. മുൻപ് സിലിക്കൻ വാലിയിൽ താമസിച്ചിരുന്ന അദ്ദേഹത്തിന് അവിടെ സ്വന്തമായി വീടും അമേരിക്കൻ വീസയുമുണ്ട്. എന്നാൽ ഭൂമിയിലെ ഏറ്റവും മഹത്തരമായ സ്ഥലം തന്റെ സ്വന്തം മണ്ഡലമായ റിച്ച്മണ്ട് ആണെന്നും കൂടുതൽ സമയവും അവിടെത്തന്നെ ഉണ്ടാകുമെന്നുമായിരുന്നു പ്രധാനമന്ത്രിസ്ഥാനം ഒഴിയുന്നതിനു മുമ്പുള്ള അവസാനത്തെ ചോദ്യോത്തര വേളയിൽ അദ്ദേഹം പ്രഖ്യാപിച്ചത്. ‘’എന്നെ ആർക്കെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ ഈ യോർക്ഷറിൽ ഉണ്ടാകും’’ – ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
പുതിയ സാങ്കേതിക വിദ്യകൾ ലോകത്തെ മാറ്റിമറിക്കും. ഭാവി നിർണയത്തിൽ ഇതിനുള്ള പ്രാധാന്യം ഏറെയാണ്. എല്ലാവരുടെയും ജീവിതം മെച്ചപ്പെടുത്താൻ സഹായിക്കത്തക്കവിധം തന്റെ പുതിയ ദൗത്യം പരമാവധി ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ ഐടി കമ്പനി ഇൻഫോസിസിന്റെ സ്ഥാപക ചെയർമാനായ എൻ. ആർ നാരായണ മൂർത്തിയുടെ മരുമകനാണ് ഋഷി സുനക്.

