ആർട്ട് ബേസൽ മിയാമി ബീച്ചിൽ സന്ദർശകരെ അമ്പരപ്പിച്ചും ചിരിപ്പിച്ചും ചില വിചിത്ര ‘മൃഗങ്ങൾ’. വിമർശനവും ഈ ഇൻസ്റ്റലേഷൻ ക്ഷണിച്ചുവരുത്തി. ഇലോൺ മസ്‌ക്, മാർക്ക് സക്കർബർഗ്, ജെഫ് ബെസോസ് തുടങ്ങിയ ലോകപ്രശസ്ത ടെക് ഭീമന്മാരുടെ മുഖമുള്ള റോബട്ട് നായ്ക്കളാണ് അവതരിപ്പിക്കപ്പെട്ടത്. പ്രശസ്ത ഡിജിറ്റൽ ആർട്ടിസ്റ്റ് ബീപ്പിളാണ് ‘റെഗുലർ ആനിമൽസ്’ എന്ന ഇൻസ്റ്റലേഷന്‍ ഒരുക്കിയത്.
മസ്‌കിന്റെയും സക്കർബർഗിന്റെയും മുഖമുള്ള റോബട് നായ്ക്കൾ; ‘വിസർജിക്കുന്നത്’ ചിത്രങ്ങൾ!
കൗതുകമായി ‘പൂപ്പ് മോഡ്’
വേലി കെട്ടിത്തിരിച്ച നിശ്ചിത സ്ഥലത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഈ റോബട് നായ്ക്കൾ ഇടയ്ക്കിടെ പരിസരത്തിന്റെ ഫോട്ടോകൾ എടുക്കും. എന്നാൽ സന്ദർശകരെ ഏറ്റവുമധികം അമ്പരപ്പിച്ചത് ഇവയുടെ “പൂപ്പ് മോഡ്” ആണ്. ഈ സമയത്ത് റോബട്ടുകൾ വിസർജിക്കുന്നത് പോലെ അവയുടെ പിൻഭാഗത്തുകൂടി ചെറിയ പ്രിന്റഡ് കലാസൃഷ്ടികൾ പുറന്തള്ളും.
മസ്‌കിന്റെയും സക്കർബർഗിന്റെയും മുഖമുള്ള റോബട് നായ്ക്കൾ; ‘വിസർജിക്കുന്നത്’ ചിത്രങ്ങൾ!
ഓരോ റോബട്ടും അവ വഹിക്കുന്ന മുഖത്തിനനുസരിച്ചുള്ള ശൈലിയിലാണ് ചിത്രങ്ങൾ നിർമ്മിക്കുന്നത്. ഉദാഹരണത്തിന്, ആൻഡി വാർഹോളിന്റെ മുഖമുള്ള നായ പോപ്-ആർട്ട് തീമുകളിലുള്ള ചിത്രങ്ങൾ നൽകുമ്പോൾ, പിക്കാസോ പതിപ്പ് ക്യൂബിസ്റ്റ് ശൈലിയിലുള്ള ചിത്രങ്ങളാണ് പുറന്തള്ളുന്നത്. ചില പ്രിന്റുകളിൽ ക്യുആർ കോഡുകൾ സ്കാൻ ചെയ്ത് എൻഎഫ്‌ടികളും (NFT) സ്വന്തമാക്കാം.
ലക്ഷ്യം സാമൂഹിക വിമർശനം
ആധുനിക ലോകത്തെ കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുന്നത് പരമ്പരാഗത കലാകാരന്മാരേക്കാൾ ഉപരി ടെക് ഭീമന്മാരും, അൽഗോരിതങ്ങളും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുമാണെന്നുള്ള ഓര്മപ്പെടുത്തലാണ് ഈ സൃഷ്ടിയിലൂടെ ബീപ്പിൾ ലക്ഷ്യമിടുന്നത്. റോബോട്ടുകളുടെ ചലനങ്ങൾ കൃത്രിമവും അരോചകവുമായാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. പരിചിതമായ മുഖങ്ങളും യന്ത്രങ്ങളുടെ ചലനങ്ങളും തമ്മിലുള്ള വൈരുദ്ധ്യം ഇതിൽ എടുത്തു കാണിക്കുന്നു.
View this post on Instagram
വിമർശനങ്ങളും വിപണനവും
ഹാസ്യവും വിമർശനവും ഒരേസമയം കലർത്തിയ ഈ പ്രദർശനം സമ്മിശ്ര പ്രതികരണങ്ങളാണ് സൃഷ്ടിച്ചത്. മേളയുടെ വിഐപി പ്രിവ്യൂവിൽ തന്നെ ഭൂരിഭാഗം എഡിഷനുകളും വിറ്റുപോയി. എന്നാൽ ഇതൊരു ‘സാംസ്കാരിക അധഃപതന’മാണെന്ന്ചില നിരൂപകർ വിമർശിച്ചു. ആഴമുള്ള ആശയങ്ങളില്ലാതെ സാങ്കേതികവിദ്യയുടെ പളപളപ്പിൽ കാര്യങ്ങളെ അവതരിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നതെന്നും വിമർശനമുണ്ട്.
Technology News
Social Media
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

