Breaking
4 Feb 2026, Wed

നിർമാണം പൂർത്തിയായി 9 ടവറുകൾ; ഉദ്ഘാടനം അനന്തമായി നീളുന്നു

പത്തനാപുരം∙ ഒന്നര വർഷം മുൻപ് നിർമാണം പൂർത്തിയായ 9 മൊബൈൽ ടവറുകൾ കാടു മൂടി സാമൂഹിക വിരുദ്ധ താവളമായി മാറിയിട്ടും ഇവ പ്രവർത്തിപ്പിച്ചു തുടങ്ങാൻ നടപടിയില്ല. മലയോര മേഖലയിലെ മൊബൈൽ നെറ്റവർക്ക് പരിഹരിക്കുന്നതിനായി കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ഇടപെടലിൽ ബിഎസ്എൻഎല്ലാണ് ചെറുകടവ്, ചെരിപ്പിട്ടകാവ്, മുള്ളുമല, പെരുന്തോയിൽ, കടശേരി, വെരുകുഴി, മുള്ളൂർനിരപ്പ്, കറവൂർ, ചെമ്പനരുവി, എന്നിവിടങ്ങളിൽ ടവറുകൾ നിർമിച്ചിട്ടുള്ളത്. കർഷകരും ആദിവാസികളും ഏറെ താമസിക്കുന്ന പിറവന്തൂർ, പത്തനാപുരം പഞ്ചായത്തുകളുടെ ഭാഗങ്ങളാണ് ഇവിടം.

മൊബൈൽ കവറേജ് ഇല്ലാത്തതിനാൽ വിദ്യാർഥികളുടെ വിദ്യാഭ്യാസം പോലും അവതാളത്തിലാണെന്ന രക്ഷിതാക്കളുടെ പരാതികൾക്കൊടുവിലാണ് ടവറിന് അനുമതി ലഭിച്ചത്. എന്നാൽ വൈദ്യുതി ലഭ്യമാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിലനിൽക്കുന്ന തർക്കങ്ങളും സാങ്കേതിക പ്രശ്നങ്ങളും മൂലം ഉദ്ഘാടനം വൈകുകയാണ്. വിഷയത്തിൽ അടിയന്തിര നടപടിയുണ്ടാകണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.

സാങ്കേതിക തകരാർ പരിഹരിക്കാൻ സർവേ നടത്തി, സിഗ്നൽ ബൂസ്റ്ററുകൾ സഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബിഎസ്എൻഎൽ ചീഫ് ജനറൽ മാനേജർക്ക് കൊടിക്കുന്നിൽ കത്ത് നൽകി. ഉടൻ നടപടിയുണ്ടായില്ലെങ്കിൽ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കടശേരിയിലെ മൊബൈൽ ടവർ തുറന്നു നൽകണമെന്നാവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പഞ്ചായത്തംഗം പുന്നല ഉല്ലാസ് കുമാറും അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *