ദാവോസ്: സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ ഇന്ത്യയുടെ സൈനിക സാങ്കേതിക കരുത്ത് വെളിപ്പെടുത്തി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം അടുത്തിടെ നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന സുപ്രധാന ദൗത്യത്തില്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജൻസ് നിര്‍ണായക പങ്കുവഹിച്ചതായി അദ്ദേഹം വെളിപ്പെടുത്തി.
ദാവോസിലെ ആഗോള നേതാക്കള്‍ക്കു മുന്നില്‍ ഇന്ത്യയുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തെക്കുറിച്ചും പ്രതിരോധ മേഖലയിലെ കരുത്തിനെക്കുറിച്ചും സംസാരിക്കവെയാണ് മന്ത്രിയുടെ പരാമര്‍ശം.
പാക് അധീന കശ്മീരില്‍ ഭീകരവാദികളുടെ ലോഞ്ച് പാഡുകള്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ സൈന്യം നടത്തിയ അതിശക്തമായ നീക്കത്തിലാണ് രാജ്യത്തിന്‍റെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജൻസ് സംവിധാനം പ്രയോജനപ്പെടുത്തിയത്. ശത്രുക്കളുടെ സാന്നിധ്യവും നീക്കങ്ങളും കൃത്യമായി മനസിലാക്കാൻ ആര്‍ട്ടിഫിഷൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യ സൈന്യത്തെ സഹായിച്ചു. ഉപഗ്രഹ ചിത്രങ്ങള്‍, ഡ്രോണുകള്‍ നല്‍കുന്ന വിവരങ്ങള്‍, റേഡിയോ സിഗ്‌നലുകള്‍ എന്നിവ വേഗത്തില്‍ വിശകലനം ചെയ്തു ശത്രുക്കളുടെ കൃത്യമായ സ്ഥാനങ്ങള്‍ കണ്ടെത്താന്‍ ഈ സംവിധാനം സഹായിച്ചു.
മഞ്ഞുവീഴ്ചയും മോശം കാലാവസ്ഥയും ഉള്ളപ്പോഴും ദൃശ്യങ്ങള്‍ വ്യക്തമായി വിശകലനം ചെയ്യാന്‍ ഈ സാങ്കേതികവിദ്യ സഹായിച്ചതായും മന്ത്രി പറഞ്ഞു.പ്രതിരോധ രംഗത്തു വിദേശ സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്തതാണ് ഈ സംവിധാനം.
Operation Sindoor AI Defence tech Ashwini Vaishnaw

