കൊച്ചി∙ ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡീപ്-ടെക് നവീകരണവും അടിസ്ഥാനപ്പെടുത്തിയുള്ള വ്യവസായ നയങ്ങളിലൂടെ കേരളം രാജ്യത്തെ ഏറ്റവും വ്യവസായ സൗഹൃദ സംസ്ഥാനങ്ങളിലൊന്നായി മാറുന്നതിന്റെ പാതയിലാണെന്ന് നിയമ, വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. സതേൺ ഇന്ത്യ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (സിക്കി) കേരള ചാപ്റ്റർ സംഘടിപ്പിച്ച ‘ഫ്യൂച്ചർ എഐ കോൺക്ലേവ് 2026’ ലുലു ഐടി ട്വിൻ ടവേഴ്സ്, സ്മാർട്ട് സിറ്റിയിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
തുടർച്ചയായ രണ്ടുവർഷം ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിംഗിൽ ഒന്നാം സ്ഥാനം നേടിയതായി മന്ത്രി ചൂണ്ടിക്കാട്ടി. ‘എ.ഐ, ബിഗ് ഡാറ്റ അനലിറ്റിക്സ്, റോബോട്ടിക്സ്, ബ്ലോക്ക്ചെയിൻ തുടങ്ങിയ മേഖലകൾക്ക് സംസ്ഥാന സർക്കാർ മുൻഗണന നൽകുന്നുണ്ട്. വ്യവസായവും അക്കാദമിക മേഖലയും ഗവേഷണ സ്ഥാപനങ്ങളും സ്റ്റാർട്ടപ്പുകളും ഏകോപിപ്പിച്ചുള്ള ശക്തമായ വ്യവസായ ആവാസ വ്യവസ്ഥയാണ് സർക്കാർ ലക്ഷ്യമിടുന്നത്. സ്കൂൾതലത്തിൽ തന്നെ എഐ വിദ്യാഭ്യാസം ആരംഭിക്കുന്നതും വലിയ ടെക്‌നോളജി കമ്പനികളുടെ സാന്നിധ്യം വർധിക്കുന്നതും ഈ മാറ്റത്തിന് ഊർജമാകും’, പി.രാജീവ് പറഞ്ഞു.
രാജ്യത്തെ ആദ്യത്തെ പൂർണ ഏകീകൃത എഐ ടൗൺഷിപ്പായി കേരളത്തെ വികസിപ്പിക്കുകയാണ് സിക്കിയുടെ ലക്ഷ്യമെന്ന് സംഘടനയുടെ കേരള ചെയർ ഡോ. തോമസ് നെച്ചുപാടം പറഞ്ഞു. എഐ ഉൽപ്പന്നങ്ങളുടെ പ്രയോഗം, ഉയർന്ന മൂല്യമുള്ള നൈപുണ്യവും തൊഴിലും സൃഷ്ടിക്കൽ, സമഗ്ര എഐ വ്യവസ്ഥയുടെ നിർമാണം എന്നിവ വഴിയാണ് ഇത് ലക്ഷ്യമിടുന്നതെന്നും തോമസ് നെച്ചുപാടം കൂട്ടിച്ചേർത്തു.
എഐ–സൈബർ സുരക്ഷ, എഐ സ്റ്റാർട്ടപ്പുകൾ, നയം–നിയന്ത്രണങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ സെഷനുകൾ നടന്നു. മൈക്രോസോഫ്റ്റ്, ആമസോൺ, ആക്സെഞ്ചർ, അഡ്നെക്സസ് ബയോടെക്നോളജീസ് എന്നിവയിലെ വിദഗ്ധർ എഐ അധിഷ്ഠിത എന്റർപ്രൈസ് വളർച്ചയും, ഭാവിയിലെ തൊഴിൽ രൂപാന്തരണവും, സാധ്യതകളും ചർച്ച ചെയ്തു. കോൺക്ലേവിന്റെ ഭാഗമായി ‘എഐ അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയ്ക്കുള്ള വ്യവസായ പങ്കാളിത്തങ്ങൾ’ എന്ന പ്രമേയത്തിൽ സിഐസിസിഐ കേരളം, സൈം, ദി കിച്ചൻ എന്നിവരുമായി ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു. സിക്കി കേരള ചെയർ ഡോ. തോമസ് നെച്ചുപാടം, മൈക്രോസോഫ്റ്റ് എഐ വൈസ് പ്രസിഡന്റ് ബെൻ ജോൺ, അഡ്‌നെക്സസ് ബയോടെക്നോളജീസ് സിടിഒ പാറ്റ് കൃഷ്ണൻ, സിക്കി എക്സിക്യൂട്ടീവ് മെമ്പർ എസ്.മണികണ്ഠൻ, ചാർട്ടർ മെമ്പർ ജോൺ സൈമൺ, സിക്കി കോ ചെയർമാന്മാരായ മാത്യു ചെറിയാൻ, അഖിൽ ആഷിക്ക്, രാജേഷ് നായർ എന്നിവർ പ്രസംഗിച്ചു.

