ഒരുപക്ഷത്ത് യുഎസും ഇസ്രയേലും മറുപക്ഷത്ത് ഇറാനുമായി യുദ്ധം തുടങ്ങിയതോടെ പശ്ചിമേഷ്യയിലെ സംഘർഷം മൂർഛിച്ചിരിക്കുകയാണ്. ഇതിനിടെ ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ മറികടന്ന് ടെൽ അവീവിലെയും ഹൈഫയിലെയും കിഴക്കൻ ജറുസലമിലെയും സർക്കാർ കേന്ദ്രങ്ങൾക്കു സമീപം മിസൈലുകൾ വീണിരിക്കുകയാണ്. ഖൈബർ ഷെകാൻ അഥവാ ഖൈബർ ബസ്റ്റർ എന്നു പേരുള്ള തങ്ങളുടെ മിസൈലാണ് ഈ ആക്രമണം നടത്തിയതെന്നാണ് ഇറാൻ അധികൃതർ വെളിപ്പെടുത്തിയിരിക്കുന്നത്.
ഇസ്രയേലിൽ എവിടെയും ആക്രമണം നടത്താൻ അനുവദിക്കുന്ന റേഞ്ചുള്ള മിസൈലാണു ഖൈബർ ബസ്റ്റർ . മിസൈലിന് ഇറാനു സമീപമേഖലകളിലുള്ള യുഎസ് ബേസുകളിലും ആക്രമണം നടത്താനുള്ള കഴിവുണ്ട്.1400 കിലോമീറ്ററോളം റേഞ്ചുള്ള മിസൈൽ ഖര ഇന്ധനത്തിലാണ് പ്രവർത്തിക്കുന്നത്. അപാരമായ കൃത്യതയുള്ള മിസൈലിന് ഏതു മിസൈൽ കവച സംവിധാനങ്ങളെയും കീഴടക്കാനുള്ള ശേഷിയുണ്ടെന്നാണ് ഇറാന്റെ വാദം.
15 മിനിറ്റുകൊണ്ട് പ്രവർത്തനസജ്ജമാക്കാവുന്ന മിസൈൽ
പൂർണമായും തദ്ദേശീയമായാണു മിസൈൽ വികസിപ്പിച്ചത്. 4 മീറ്റർ നീളവും 1500 കിലോഗ്രാം ഭാരവുമുള്ളതാണ് ഈ മിസൈൽ. മണിക്കൂറിൽ 20000 കിലോമീറ്റർ വരെ അന്തരീക്ഷവേഗം കൈവരിക്കാൻ ഇതിനാകും. 15 മിനിറ്റുകൊണ്ട് പ്രവർത്തനസജ്ജമാക്കാവുന്ന മിസൈലാണ് ഇത്.
ADVERTISEMENT
ഇറാനും ഇസ്രയേലും തമ്മിലുള്ള ഏറ്റവും കുറഞ്ഞ അകലം 1000 കിലോമീറ്ററാണ്. മധ്യപൂർവ മേഖലയിൽ ഏറ്റവും കൂടുതൽ മിസൈലുകൾ ഉള്ള രാജ്യം ഇറാനാണ്. 20 തരം ബാലിസ്റ്റിക് മിസൈലുകളും മറ്റ് അനവധി ക്രൂയിസ് മിസൈലുകളും ഇതിൽ ഉൾപ്പെടുന്നെന്ന് ഇന്‌റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക് സ്റ്റഡീസ് വ്യക്തമാക്കുന്നു. 780 കിലോമീറ്റർ റേഞ്ചുള്ള ഖയാം 1760 കിലോമീറ്റർ റേഞ്ചുള്ള ഗദർ 1 എന്നിവയൊക്കെ ഇറാന്‌റെ ദീർഘദൂര റേഞ്ച് മിസൈലുകളാണ്. എന്നാൽ ഇവയെ വെല്ലുന്ന കൃത്യതയാണ് ഖൈബർ ഷെകാനുള്ളത്.

