ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ പ്രതിരോധ കരുത്തായ എസ്-400 ‘സുദർശൻ’ ലോംഗ് റേഞ്ച് മിസൈൽ സംവിധാനത്തിന്റെ പ്രഹരശേഷി വ്യക്തമാക്കുന്ന വീഡിയോ പുറത്ത്. സൈനിക ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും ദൂരപരിധിയിലുള്ള ലക്ഷ്യത്തെ തകർത്തുകൊണ്ട് ഇന്ത്യ പുതിയ റെക്കോർഡ് കുറിച്ചിരിക്കുകയാണ്. രാജസ്ഥാനിലെ പൊഖ്റാനിൽ നടക്കാനിരിക്കുന്ന ‘വായു ശക്തി-2026’ അഭ്യാസപ്രകടനത്തിന് മുന്നോടിയായാണ് വ്യോമസേന ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്. റഡാറുകൾ വിദൂരത്തുള്ള ശത്രുലക്ഷ്യത്തെ തിരിച്ചറിയുന്നതും നിമിഷങ്ങൾക്കുള്ളിൽ മിസൈൽ കുതിച്ചുയർന്ന് അതിനെ തകർക്കുന്നതും വീഡിയോയിൽ കാണാം. ശത്രു നമ്മുടെ കണ്ണിൽപ്പെട്ടില്ലെങ്കിലും സുദർശൻ ചക്രത്തിന്റെ പരിധിക്ക് പുറത്തല്ല എന്നാണ് ഇതിലൂടെ വ്യോമസേന നൽകുന്ന മുന്നറിയിപ്പ്. 2025 മെയ് മാസത്തിൽ നടന്ന ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തിനിടെ പാക് അതിർത്തിക്കുള്ളിൽ ഏകദേശം 300 കിലോമീറ്റർ ഉള്ളിലെ ലക്ഷ്യത്തെ ഈ മിസൈൽ തകർത്തിരുന്നതായി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഇത് ലോകത്തിലെ തന്നെ ഏറ്റവും ദൂരപരിധിയിലുള്ള മിസൈൽ ആക്രമണമായാണ് കണക്കാക്കപ്പെടുന്നത്. റഷ്യൻ സാങ്കേതികവിദ്യ റഷ്യൻ സാങ്കേതികവിദ്യയിൽ നിർമ്മിച്ച എസ്-400 ട്രയംഫ് സംവിധാനത്തെ ഇന്ത്യയിൽ ‘സുദർശൻ ചക്ര’ എന്നാണ് വിളിക്കുന്നത്. 2018-ൽ റഷ്യയുമായി ഒപ്പിട്ട ഏകദേശം 5.4 ബില്യൺ ഡോളറിന്റെ കരാർ പ്രകാരമാണ് ഇന്ത്യയ്ക്ക് ഈ സംവിധാനം ലഭിച്ചത്. യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ, ക്രൂയിസ് മിസൈലുകൾ, ബാലിസ്റ്റിക് മിസൈലുകൾ എന്നിവയെ ആകാശത്തുവെച്ച് തന്നെ തകർക്കാൻ ഇതിന് ശേഷിയുണ്ട്. ഈ സംവിധാനത്തിലെ 40N6 മിസൈലുകൾക്ക് 400 കിലോമീറ്റർ വരെ ദൂരപരിധിയുണ്ട്. കൂടാതെ 600 കിലോമീറ്റർ ദൂരെയുള്ള ശത്രുനീക്കങ്ങൾ വരെ തിരിച്ചറിയാൻ ഇതിന്റെ റഡാറുകൾക്ക് സാധിക്കും. #WATCH | For the first time, the Indian Air Force shares a video showcasing the Sudarshan S-400 long-range air defence missile system in operation, along with a caption of scoring the longest ever kill recorded in military history. The Indian Air Force had secured the kill… pic.twitter.com/lDxQx2vynu — ANI (@ANI) February 26, 2026 ഇന്ത്യയുടെ ആകാശത്ത് ശക്തമായ ഒരു പ്രതിരോധ കവചമാണ് സുദർശൻ ഒരുക്കുന്നത്. ആകാശ് മിസൈലുകൾക്കും മറ്റ് പ്രതിരോധ സംവിധാനങ്ങൾക്കും ഒപ്പമാണ് ഇത് പ്രവർത്തിക്കുന്നത്. പൊഖ്റാനിൽ നടക്കാൻ പോകുന്ന ‘വായു ശക്തി’ പ്രകടനത്തിൽ സുദർശനൊപ്പം തേജസ്, റഫാൽ, സുഖോയ്-30MKI, മിഗ്-29, ജാഗ്വാർ തുടങ്ങിയ യുദ്ധവിമാനങ്ങളും തങ്ങളുടെ കരുത്ത് തെളിയിക്കും. ഒരേസമയം നിരവധി ലക്ഷ്യങ്ങളെ പിന്തുടരാനും ആക്രമിക്കാനും സാധിക്കുമെന്നതാണ് എസ്-400 മിസൈലിന്റെ ഏറ്റവും വലിയ പ്രത്യേകത.
ഇന്ത്യയുടെ സുദർശനചക്രയുടെ പ്രഹരശേഷി കണ്ട് ഞെട്ടി ലോക രാജ്യങ്ങൾ; സൈനിക ചരിത്രത്തിലെ റെക്കോർഡ് നേട്ടം, വീഡിയോ പുറത്ത് വിട്ട് വ്യോമസേന

