കൊച്ചി ∙ സൈബർ ലോകത്തെ വിശുദ്ധൻ എന്നറിയപ്പെടുന്ന കാർലോ അക്കുത്തിസിനെ വിശുദ്ധനായി ലിയോ പതിനാലാമൻ പാപ്പാ പ്രഖ്യാപിച്ച ദിനത്തിൽ വരാപ്പുഴ അതിരൂപതയിലെ പള്ളിക്കരയിൽ അദേഹത്തിന്റെ നാമധേയത്തിലുള്ള ദേവാലയം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപറമ്പിൽ ആശിർവദിച്ചു.
അദ്ദേഹത്തിന്റെ പേരിലുള്ള അപൂർവ ദേവാലയമാണു പള്ളിക്കരയിൽ ആശീർവദിക്കുന്നതെന്നു വരാപ്പുഴ അതിരൂപത അറിയിച്ചു. നവീന സാങ്കേതികവിദ്യയിലും ആത്മീയതയിലും താൽപര്യവുമുള്ള യുവജനങ്ങൾക്കു വിശുദ്ധന്റെ ജീവിതം പ്രചോദനമാകുമെന്നും ഇതിനു ദേവാലയം കരുത്തേകുമെന്നും വരാപ്പുഴ അതിരൂപത അഭിപ്രായപ്പെട്ടു.
വികാർ ജനറൽമാരായ മോൺ. മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലഞ്ഞിമിറ്റം, ചാൻസലർ ഫാ. എബിജിൻ അറക്കൽ, ഫാ. സോജൻ മാളിയേക്കൽ, ഇടവ വികാരി ഫാ. റോക്കി കൊല്ലംപറമ്പിൽ, ഫെറോനാ വികാരി ഫാ. പാട്രിക് ഇലവുങ്കൽ എന്നിവർ സന്നിഹിതരായിരുന്നു.

