ഇത്തവണ ‘ഗോൾഡൻ ബൂട്ട്’ ആരെടുക്കും? മെസ്സിയോ എംബപെയോ? ആര് കപ്പടിക്കും എന്ന ചോദ്യംപോലെ ആരാധകരുടെ സിരകളിൽ സസ്പെൻസ് ത്രില്ലർ ആവേശം നിറയ്ക്കുന്ന ചോദ്യം. മത്സരം ഇഞ്ചോടിഞ്ച്. 8 വീതം ഗോളടിച്ച് ഇരുവരും പോര് മുറുക്കിക്കഴിഞ്ഞു. ഫുട്ബോളിൽ തന്ത്രപരമായ നീക്കത്തിലൂടെ എതിരാളികളെ കടത്തിവെട്ടുന്ന ‘കിടിലൻ’ എംബപെ, പക്ഷേ തിളങ്ങുന്ന മറ്റൊരു മേഖലയുണ്ട്; ബിസിനസ്. ബ്രാൻഡ് അംബാസഡറിനേക്കാൾ വലിയ മോഹം മെസ്സിയെപ്പോലെ ഒട്ടേറെ കമ്പനികളുടെ ബ്രാൻഡ് അംബാസഡറാണ് എംബപെ. ചെറിയൊരു വ്യത്യാസമുണ്ട്, എംബപെയ്ക്ക് കൂടുതൽ ഇഷ്ടം ബ്രാൻഡ് അംബാസഡർ ആകാനല്ല. മികച്ച വളർച്ചാസാധ്യതയുള്ള മേഖലകളെയും കമ്പനികളെയും കണ്ടെത്തുക; നിക്ഷേപിക്കുക, ഓഹരി പങ്കാളിത്തം കൈയിലാക്കുക. സ്പോർട്സിനപ്പുറം ഹെൽത്ത്, ടെക്നോളജി, റിയൽ എസ്റ്റേറ്റ് മേഖലകളിലെ ഒട്ടേറെ കമ്പനികളുടെ ഓഹരി ഉടമയാണ് ഇപ്പോൾ എംബപെ. ഫുട്ബോൾ കമ്പനിയെത്തന്നെ സ്വന്തമാക്കി ലോകത്തെ ഏറ്റവും സമ്പന്ന ഫുട്ബോൾ താരങ്ങളിലൊരാളായ എംബപെയുടെ സ്വന്തം ‘സ്വകാര്യ നിക്ഷേപ’ കമ്പനിയാണ് കൊഅലീഷൻ ക്യാപിറ്റൽ. ഈ കമ്പനിവഴിയാണ് അദ്ദേഹം നിക്ഷേപ തീരുമാനങ്ങളെല്ലാം നടപ്പാക്കുന്നത്. ഫ്രഞ്ച് ഫുട്ബോൾ ക്ലബ്ബായ എസ്എം കാനിന്റെ (SM Caen) 80% ഓഹരികൾ വാങ്ങിയതാണ് എംബപെയുടെ ഏവരെയും അമ്പരപ്പിച്ച ഡീൽ. 15-20 മില്യൻ യൂറോയ്ക്കായിരുന്നു കമ്പനി എംബപെ പിടിച്ചെടുത്തത്. കളിക്കാരൻ എന്നതിനപ്പുറം കായികരംഗത്തെ പിന്നണിയിലെ ബിസിനസ് പ്രവർത്തനങ്ങളിലും തന്റെ കൈമുദ്ര പതിപ്പിക്കാനാണ് ഇതുവഴി എംബപെ ശ്രമിച്ചത്. ടെക്നോളജിയിലും സ്ട്രൈക്ക് പാരീസ് ആസ്ഥാനമായ ടെക് ഡിജിറ്റൽ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയായ അലൻ നടത്തിയ 100 മില്യൻ ഡോളറിന്റെ ഫണ്ട് സമാഹരണത്തിൽ പങ്കെടുത്ത എംബപെ, ആ കമ്പനിയിലും ഓഹരി പങ്കാളിത്തം സ്വന്തമാക്കി. ബ്ലോക്ക്ചെയിൻ കേന്ദ്രീകൃത ഫാന്റസി സ്പോർട് ബിസിനസ് കമ്പനിയായ സൊറെയർലിലും ജർമൻ കൺസ്യൂമർ ഇലക്ട്രോണിക്സ് നിർമാണക്കമ്പനിയായ ലോവേയ് ടെക്നോളിജിയിലും (Loewe Technology) എംബപെയ്ക്ക് ഉടമസ്ഥൃ ഓഹരികളുണ്ട്. വിനോദമില്ലാതെന്ത് വിനോദം! ലൊസാഞ്ചലസ് ആസ്ഥാനമായ സീബ്രാ വാലിയിൽ നിക്ഷേപം നടത്തിയാണ് എംബപെ എന്റർടെയ്ൻമെന്റ്, മീഡിയ ബിസിനസ് രംഗത്തേക്ക് ബൂട്ട് എടുത്തുവച്ചത്. സ്പോർട്സ്, മ്യൂസിക്, ഗെയിമിങ് എന്നീരംഗങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. എൻബിഎയുമായും സഹകരണമുണ്ട്. ഗാരെത് ബെയ്ലിൽ നിന്ന് വാങ്ങിയ വീട് റിയൽ എസ്റ്റേറ്റാണ് ബിസിനസുകാരൻ എംബപെ ശ്രദ്ധിക്കുന്ന മറ്റൊരു നിർണായക മേഖല. സ്പെയിനിൽ 11 മില്യൻ യൂറോയിലേറെ വിലമതിക്കുന്ന ഭവനസമുച്ചയമുണ്ട്. 33-ാം വയസ്സിൽ കളിനിർത്തുകയാണെന്ന് പ്രഖ്യാപിച്ച് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച റിയൽ മാഡ്രിഡ് സൂപ്പർതാരം ഗരെത് ബെയ്ലിൽ നിന്ന് വാങ്ങിയതാണ് ഈ 12,000 സ്ക്വയർഫീറ്റ് മാളിക. പാരീസിൽ 10 മില്യൻ യൂറോയുടെ ആഡംബര വസതിയും എംബപെയ്ക്കുണ്ട്. എംബപെയുടെ സമ്പത്ത് മെസ്സിക്കും ക്രിസ്റ്റ്യാനോയ്ക്കും ഇത് അവസാനത്തെ ലോകകപ്പ് ആയിരിക്കാം. 27കാരൻ എംബപെയ്ക്ക് മുന്നിൽ ഇനിയും കാലമൊരുപാട് ബാക്കി. ഫുട്ബോളിൽ നിന്ന് പണംവാരുന്ന വരുംകാല അതിസമ്പന്നതാരമായി എംബപെ വളരുമെന്നതിൽ എതിരാളികൾക്കും സംശയമില്ല. 2026ലെ കണക്കനുസരിച്ച് എംബപെയ്ക്ക് ഏതാണ്ട് 250 മില്യൻ ഡോളർ ആസ്തിയുണ്ട്; ഏകദേശം 2400 കോടി രൂപ. 2017ൽ പിഎസ്ജിയിൽ ചേർന്നതോടെയാണ് എംബപെയുടെ സാമ്പത്തിക ഭാഗ്യരേഖ തെളിഞ്ഞത്. 1863 കോടി രൂപയുടെ ഡീൽ. 2017 മുതൽ 2024 വരെ പിഎസ്ജിക്കായി കളിച്ച എംബപെ 15 ട്രോഫികളിൽ മുത്തമിട്ടു. 308 മത്സരങ്ങളിൽ നിന്നായി 256 ഗോളടിച്ചു, പിഎസ്ജിയുടെ ഗോളടിയിൽ എംബപെ മുന്നിലുമെത്തി. 2024ൽ റിയൽ മാഡ്രിഡിലേക്ക് ചുവടുമാറ്റം. നികുതിയും കിഴിച്ച് വർഷം 155 കോടിയോളം രൂപ ഓരോ വർഷവും ക്ലബ്ബിൽ നിന്ന് എംബപെയ്ക്ക് കിട്ടും. ഫീസിനത്തിൽ കിട്ടുന്നത് 1640 കോടി രൂപ. പുറമേ ക്ലബ്ബിന്റെ ഓഹരിപങ്കാളിത്തവും. നിക്ഷേപകൻ എന്നറിയപ്പെടാനാണ് എംബപെയ്ക്ക് താൽപ്പര്യമെങ്കിലും ഒട്ടേറെ കമ്പനികളുടെ ബ്രാൻഡ് അംബാസഡർ പദവി അദ്ദേഹം വഹിക്കുന്നുണ്ട്. നൈക്കി, ഇഎ സ്പോർട്സ്, ഊബ്ലോ, ഡീഓർ, ഓക്ൿലീ, അക്കോർ എന്നിവ അവയിൽ ചിലതാണ്.
Tech News

