ഗൂഡല്ലൂർ ∙ വനം വകുപ്പ് നാടുകാണി ജീൻപൂൾ ഗാർഡനിൽ സ്ഥാപിച്ച കമാൻഡ് ആന്റ് കൺട്രോൾ സ്റ്റേഷന്റെ പ്രവർത്തനം മൂലം മനുഷ്യ – വന്യജീവി സംഘർഷത്തിന് അയവ് വന്നതായി ഗൂഡല്ലൂർ ഡിഎഫ്ഒ വെങ്കിടേഷ് പ്രഭു അറിയിച്ചു. രണ്ട് മാസമായി ഗൂഡല്ലൂർ നാടുകാണിയിൽ വനത്തിനോട് ചേർന്നുള്ള പ്രദേശങ്ങളെ കേന്ദ്രമായി ആർട്ടിഫിഷ്യൽ ഇന്റലിജന്റ് സംവിധാനത്തിൽ ക്യാമറകൾ സ്ഥാപിച്ചു.വന്യജീവികളുടെ സാന്നിധ്യം രൂക്ഷമായ 46 പ്രദേശങ്ങളിലാണ് ആധുനിക സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ക്യാമറകൾ സ്ഥാപിച്ചത്. ഇവിടെ നിന്നും ലഭിക്കുന്ന സിഗ്‌നലുകൾ വഴി 24 മണിക്കൂറും പ്രവർത്തിക്കുന്ന നാടുകാണി ജീൻ പൂളിലെ കൺട്രോൾ റൂം വഴി ഈ പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനും വനം വകുപ്പിന്റെ ടാസ്ക് ഫോഴ്സിനു ഈ പ്രദേശത്ത് എത്താനും കഴിയുന്നുണ്ട്.
ചില പ്രദേശങ്ങളിൽ സൈറൻ പോലുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇതുമൂലം ഈ പ്രദേശങ്ങളിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിലൂടെ മനുഷ്യ വന്യജീവി സംഘർഷം കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. 6 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കിയത്. നവംബർ മാസം 28 സ്ഥലങ്ങളിലും ഡിസംബറിൽ 53, ജനുവരിയിൽ 28 സ്ഥലങ്ങളിലും കാട്ടാനകളുടെ സാന്നിധ്യം കണ്ടെത്തി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ കഴിഞ്ഞതായി വനം വനം വകുപ്പ് അറിയിച്ചു. രാജ്യത്ത് ആദ്യമായാണ് വനം വകുപ്പ് വനത്തിനോട് ചേർന്നുള്ള ജനവാസ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കമാൻഡ് ആൻഡ് കൺട്രോൾ സ്റ്റേഷൻ സ്ഥാപിച്ചത്.

