ഇന്ത്യയുടെ പ്രതിരോധ കരുത്തിന് വൻ കുതിച്ചുചാട്ടവുമായി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ ‘പ്രളയ്’ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ചാന്ദിപൂർ ടെസ്റ്റ് റേഞ്ചിലായിരുന്നു പരീക്ഷണം.
ഒരേ ലോഞ്ചറിൽ നിന്ന് നിമിഷങ്ങളുടെ ഇടവേളയിൽ രണ്ട് മിസൈലുകൾ കുതിച്ചുപാഞ്ഞതോടെ ശത്രുരാജ്യങ്ങൾക്കുള്ള ശക്തമായ മുന്നറിയിപ്പായി ഈ പരീക്ഷണം മാറി.
ശത്രുവിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ കബളിപ്പിച്ച് ലക്ഷ്യം ഭേദിക്കാൻ ഒന്നിലധികം മിസൈലുകൾ ഒരേസമയം തൊടുക്കുന്ന തന്ത്രമാണ് സാൽവോ ലോഞ്ച്.
മുള്ളില്ലാത്ത മീൻ! ലോകത്തെ അമ്പരപ്പിച്ച് ചൈനയുടെ പുതിയ കണ്ടുപിടിത്തം ഇങ്ങനെ
എന്താണ് ‘പ്രളയ്’ ?
ഇന്ത്യൻ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ വികസിപ്പിച്ച ഈ ഖ്വാസി-ബാലിസ്റ്റിക് മിസൈലിന് 150 മുതൽ 500 കിലോമീറ്റർ വരെ ദൂരപരിധിയുണ്ട്. 500 മുതൽ 1000 കിലോ വരെ ഭാരമുള്ള പോർമുനകൾവഹിക്കാൻ ഇതിന് ശേഷിയുണ്ട്.
പാക്കിസ്ഥാൻ, ചൈന അതിർത്തികളിൽ വെല്ലുവിളികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രളയ് മിസൈലിന്റെ വിജയം ഇന്ത്യയ്ക്ക് തന്ത്രപരമായ മേൽക്കൈ നൽകും. വായുവിൽ വെച്ച് വഴിതിരിച്ചുവിടാനും ശത്രുവിന്റെ മിസൈൽ പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് ലക്ഷ്യസ്ഥാനത്ത് പതിക്കാനും പ്രളയിന് സാധിക്കും.
താഴ്ന്ന് പറക്കാനും അവസാന ഘട്ടത്തിൽ പെട്ടെന്ന് ദിശമാറ്റാനും കഴിയുന്ന പ്രളയ്, പാക്കിസ്ഥാനും ചൈനയും വിന്യസിച്ചിരിക്കുന്ന മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്ക് വലിയ വെല്ലുവിളിയാണ്.
Image Credit: Government of India – https://pib.gov.in
പരീക്ഷണത്തിൽ മിസൈലിന്റെ നിയന്ത്രണ സംവിധാനങ്ങളും ഗൈഡൻസും കൃത്യമാണെന്ന് കപ്പലുകളിൽ സ്ഥാപിച്ചിരുന്ന സെൻസറുകൾ വഴി സ്ഥിരീകരിച്ചു.
പഴയ ‘ഓട്ടു പാത്രം’ തേടി നടക്കുന്ന നാസ! വിഗ്രഹമോഷണക്കേസിലെ ഇറിഡിയം എന്ന ‘പ്രതിയുടെ’ യാഥാർഥ്യം അറിയാം
ആരെ ലക്ഷ്യമിട്ടുള്ള ആയുധമാണ് ‘പ്രളയ്’?
ഇത്തരം ഹ്രസ്വദൂര ഖ്വാസി-ബാലിസ്റ്റിക് മിസൈലുകൾ പ്രധാനമായും തിയേറ്റർ-ലെവൽ ടാർഗെറ്റുകൾ ലക്ഷ്യമിടാനാണ് രൂപകൽപ്പന ചെയ്തത്. ശത്രുരാജ്യങ്ങളുടെ:
∙കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾ
∙റഡാർ ഇൻസ്റ്റലേഷനുകൾ
∙സൈനിക ലോജിസ്റ്റിക് കേന്ദ്രങ്ങൾ
എന്നിവയെ കൃത്യമായി ആക്രമിക്കാൻ പ്രളയ് സഹായകമാകും.

