അനന്ദ് അംബാനിയുടെ കൈയിലെ കോടിക്കണക്കിന് രൂപയുടെ വാച്ച് ചർച്ചകളുടെ അലയൊലി ഒടുങ്ങിയത് ഈ അടുത്ത കാലത്താണ്. കല്യാണത്തിന് മുമ്പ് അനന്ദിന്റെ കൈയിലെ വാച്ച് കൗതുകത്തോടെ നോക്കുന്ന സാക്ഷാൻ മെറ്റ സി.ഇ.ഒ. മാർക്ക് സക്കർബർഗിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സമൂഹ മാധ്യമങ്ങളിൽ വാച്ച് പ്രേമികൾക്കിടയിൽ വൻതോതിലുള്ള ചർച്ചകൾക്കും ഇത് വഴിവെച്ചിരുന്നു. റിച്ചാർഡ് മില്ലിന്റെ 55 കോടിയോളം രൂപ വിലവരുന്ന വാച്ചാണ് അനന്ദ് അംബാനി വിവാഹത്തിന് ധരിച്ചത്. ഇരുവശത്തും വജ്രം കൊണ്ട് അലങ്കരിച്ചതായിരുന്നു ഇത്.
ഇപ്പോൾ മറ്റൊരു ‘വാച്ച് പ്രേമി’യുടെ പോസ്റ്റാണ് സമൂഹമാധ്യമങ്ങളിൽ പടർന്നുപിടിക്കുന്നത്. മറ്റാരുമല്ല, ക്രിസ്റ്റ്യാനോ റൊണാൾഡോ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ച പോസ്റ്റ് ആണ് അത്. ജേക്കബ് ആൻഡ് കമ്പനിയുടെ എക്സ്ക്ലൂസീവ് ലക്ഷ്വറി വിഭാഗത്തിൽ രണ്ട് മോഡലുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഫ്ലൈറ്റ് ഓഫ് സിആർ7, ഹേർട്ട് ഓഫ് സിആർ 7 എന്നീ രണ്ട് മോഡലുകളാണ്. നേരത്തെ ജേക്കബ് ആൻഡ് കമ്പനിയുടെ കീഴിലുള്ള ജേക്കബ് അറബോയുടെ ട്വിൻ ടർബോ ഫ്യൂരിയസ് ബാഗെറ്റ്(twin turbo furious baguette)ആയിരുന്നു ക്രിസ്റ്റൃാനോയുടെ പക്കലുണ്ടായിരുന്നത്. 1.3 ബില്യൺ ഡോളറായിരുന്നു ഇതിന്റെ വില.
‘സ്വന്തമായൊരു വാച്ച് ശേഖരത്തെക്കുറിച്ച് എപ്പോഴും ഞാൻ സ്വപ്നം കാണാറുണ്ട്. ജേക്കബ് ആൻ കമ്പനിയുടെ ഫ്ലൈറ്റ് ഓഫ് സിആർ -7ഉം ഹേർട്ട് ഓഫ് സിആർ -7 ഉം കളിക്കളത്തിലെ എന്റെ ഏറ്റവും മികച്ച നിമിഷങ്ങളെ കോർത്തിണക്കിയതാണ്. എന്നെപ്പോലെത്തന്നെ നിങ്ങളും അവ ഇഷ്ടപ്പെടുമെന്ന് ഞാൻ കരുതുന്നു’- എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചിരിക്കുന്നത്.
വാച്ചിന്റെ ഉൾഭാഗത്ത് ഒരു വശത്ത് റൊണാൾഡോയുടെ ഗ്രൗണ്ടിലെ ഏറ്റവുംമികച്ച നിമിഷത്തെ ഓർമ്മിപ്പിക്കുന്ന ചിത്രവും മറ്റൊരു ഭാഗത്ത് സിആർ 7 ലോഗോയും ക്രിസ്റ്റ്യാനോയുടെ ഒപ്പും അടങ്ങുന്നതാണ് വാച്ച്. മുകൾഭാഗത്ത് ഫുട്ബോളാകൃതിയും ഉൾപ്പെടുത്തിയിട്ടുണ്ട്.
Content retrieved from: https://www.mathrubhumi.com/technology/gadgets/cristiano-ronaldo-and-jacob-co-unveil-exclusive-luxury-watch-collection-1.9984480.