ബെയ്ജിങ്∙ രണ്ടാം ലോകയുദ്ധത്തിൽ ജപ്പാനെതിരെ ചൈന നേടിയ വിജയത്തിന്റെ 80–ാം വാർഷികത്തിൽ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) നടത്തിയ സൈനിക പരേഡിൽ താരമായത് എൽവൈ 1, ഡോങ്‌ഫെങ് 5 എന്നീ ആയുധങ്ങൾ. ശത്രുക്കളുടെ ആയുധങ്ങളിലെയും ഉപകരണങ്ങളിലെയും ഒപ്റ്റിക്കൽ സെൻസറുകളെ തകർക്കാൻ കഴിയുന്ന ലേസർ ആയുധമാണ് എൽവൈ-1. സമുദ്രയുദ്ധത്തിന്റെ നിയമങ്ങളെ ഇതിനു മാറ്റിമറിക്കാൻ കഴിയുമെന്ന് ചൈനീസ് പ്രതിരോധ വിദഗ്ധർ അവകാശപ്പെടുന്നു. 20,000 കിലോമീറ്റർ ദൂരപരിധിയുള്ള ഡിഎഫ്-5സി ആണവ മിസൈലിന് ഒരേസമയം 10 വ്യത്യസ്ത ലക്ഷ്യങ്ങളെ ആക്രമിക്കാൻ കഴിയുന്ന 10 പോർമുനകൾ വഹിക്കാൻ കഴിയുമെന്നാണ് അവകാശവാദം.
പുട്ടിനുമായി ചർച്ച; പിന്നാലെ കിമ്മിന്റെ വിരലടയാളം മായിച്ചുകളഞ്ഞ് സഹായികൾ – വിഡിയോ
ലോകത്തെവിടെയും ആക്രമണം നടത്താൻ കഴിയുന്ന ഭൂഖണ്ഡാന്തര ആണവ മിസൈലുകളുൾപ്പെടെ പുതുതലമുറ ആയുധങ്ങളാണ് ചൈന പ്രദർശിപ്പിച്ചത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും ഉൾപ്പെടെ 25 ലോകനേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ചൈനീസ് ‘ഷോ’. ലേസർ ആയുധങ്ങൾ, ആണവ ബാലിസ്റ്റിക് മിസൈലുകൾ, ഭീമൻ അന്തർവാഹിനി ഡ്രോണുകൾ, അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ, റോബട് ചെന്നായ്ക്കൾ എന്നിങ്ങനെ പുതിയ ആയുധങ്ങളുടെ ഒരു നിര തന്നെ പരേഡിൽ പ്രദർശിപ്പിച്ചു.
കിമ്മിനൊപ്പം ചൈനയിലെത്തിയത് മകൾ, വിദേശത്തെ ആദ്യ പരിപാടി; കിം ജു എ ഉത്തര കൊറിയയുടെ അടുത്ത ഏകാധിപതി?
വ്യോമവിക്ഷേപണ ശേഷിയുള്ള ആദ്യത്തെ ആണവ മിസൈലായ ജെഎൽ-1, അന്തർവാഹിനിയിൽനിന്ന് വിക്ഷേപിക്കാവുന്ന ജെഎൽ-3 എന്നിവ ആദ്യമായാണ് അവതരിപ്പിച്ചത്. ലോകത്ത് ആദ്യത്തെ ഇരട്ട സീറ്റുള്ള സ്റ്റെൽത്ത് ജെറ്റായ ജെ-20എസ്, ജെ-20യുടെ നവീകരിച്ച ഒറ്റ സീറ്റ് പതിപ്പായ ജെ-20എ എന്നിവയുടെയും ആദ്യ പൊതുപ്രദർശനമായിരുന്നു ഇന്നലത്തേത്. നൂതന റഡാർ, ഓഗ്‌മെന്റഡ് റിയാലിറ്റി സാങ്കേതികവിദ്യ ഉൾക്കൊള്ളുന്ന നാലാം തലമുറ യുദ്ധടാങ്ക് എന്നിവയും പ്രദർശിപ്പിച്ചു. അപകടസാധ്യതയുള്ള മേഖലകളിൽ സൈനികർക്ക് പകരമായി ഉപയോഗിക്കാവുന്ന റോബട് ചെന്നായ്ക്കളും ശ്രദ്ധേയമായി. 70 മിനിറ്റ് നീണ്ട പ്രദർശനം 80,000 ‘സമാധാന’ പ്രാവുകളെ പറത്തിയാണ് അവസാനിപ്പിച്ചത്.

