മൂന്നാർ ∙ അടിയന്തരഘട്ടങ്ങളിൽ വാർത്ത വിനിമയ സംവിധാനം ലഭ്യമാക്കുന്നതിനായി 5 വർഷം മുൻപ് സർക്കാർ വാങ്ങിയ ചലിക്കുന്ന മൊബൈൽ ടവറും ലോറിയും കാടുകയറിയും തുരുമ്പെടുത്തും നശിക്കുന്നു. ദേവികുളത്തെ ഇടമലക്കുടി ക്യാംപ് ഓഫിസിന് സമീപമാണ് ലക്ഷങ്ങൾ വിലമതിക്കുന്ന വാഹനവും മൊബൈൽ ടവറും ജനറേറ്ററും കാടുകയറിയും തുരുമ്പെടുത്തും കിടന്നുനശിക്കുന്നത്. 2020 ഓഗസ്റ്റ് ആറിനുണ്ടായ പെട്ടിമുടി സംഭവം വാർത്ത വിനിമയ സംവിധാനമില്ലാതിരുന്നതിനാൽ പിറ്റേന്നാണ് പുറം ലോകമറിഞ്ഞത്.
ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ വേഗത്തിൽ സ്ഥലത്തെത്തി വിവരം പുറത്തറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ലോറിയിൽ ഘടിപ്പിച്ച മൊബൈൽ ടവർ, ജനറേറ്റർ ഉൾപ്പെടെയുള്ള അനുബന്ധ സാമഗ്രികളുമായി ചലിക്കുന്ന മൊബൈൽ ടവർ പെട്ടിമുടി സംഭവം നടന്ന് ഒരു മാസത്തിനുള്ളിൽ എത്തിച്ചത്. ഡിഎഫ്ഒ ഓഫിസിന് സമീപമുള്ള ഇടമലക്കുടി പഞ്ചായത്തിന്റെ ക്യാംപ് ഓഫിസിന്റെ പരിസരത്താണ് അഞ്ചു വർഷം മുൻപ് മൊബൈൽ ടവർ സംവിധാനമെത്തിച്ചത്. 5 വർഷമായി ഒരേ സ്ഥലത്തു തന്നെ കിടക്കുന്ന മൊബൈൽ ടവർ ഭൂരിഭാഗവും നശിച്ച നിലയിലാണ്.

