ടെക്‌നോളജി മേഖലയില്‍ വന്‍ മാറ്റത്തിന് വഴിവച്ചേക്കാവുന്ന നീക്കം ആരംഭിച്ചിരിക്കുകയാണ് ഇന്ത്യന്‍ വംശജനായ അരവിന്ദ് ശ്രീനിവാസ് നേതൃത്വം നല്‍കുന്ന എഐ സ്റ്റര്‍ട്ട്അപ് കമ്പനി പെര്‍പ്ലക്‌സിറ്റി. ഗൂഗിളിന്റെ ബ്രൗസറായ ക്രോം 34.5 ബില്യൻ ഡോളര്‍ നല്‍കി വാങ്ങാമെന്ന് പെര്‍പ്ലസ്‌ക്‌സിറ്റി പറഞ്ഞതായി റിപ്പോർട്ടുകൾ. ഒരു ഫെഡറല്‍ ജഡ്ജ് ഗൂഗിളിന്റെ കുത്തക പ്രവണതയ്‌ക്കെതിരെ ഉടൻ വിധി പറഞ്ഞേക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ഇത് കാലേക്കൂട്ടി കണ്ടാണോ പെര്‍പ്ലക്‌സിറ്റിയുടെ അപ്രതീക്ഷിത നീക്കം എന്ന് സംശയമുണ്ട്. ക്രോം വാങ്ങിക്കാന്‍ സാധിച്ചാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കമ്പനിക്ക് തന്നെ തിരിച്ചടിയാകുമോ എന്നും സംശയിക്കപ്പെടുന്നു. വിശദമായി പരിശോധിക്കാം:
ബസിനുള്ളിൽ പെട്ടെന്നൊരു ആണവ യുദ്ധ ഭീഷണി മുന്നറിയിപ്പ്, പരിഭ്രാന്തരായി ഇറങ്ങി ഓടി യാത്രികർ; ഹാക്കർമാരുടെ കളികൾ ഇങ്ങനെ
ഗൂഗിള്‍ എന്തിന് ക്രോം വില്‍ക്കണം?
അമേരിക്കയില്‍ കമ്പനിക്ക് എതിരായി നടക്കുന്ന ആന്റി ട്രസ്റ്റ് നീക്കത്തിന്റെ ഭാഗമായി അവരുടെ ചില പ്രൊഡക്ടുകള്‍ വില്‍ക്കേണ്ടി വന്നേക്കാം. ഗൂഗിള്‍, ഫേസ്ബുക്ക്, ആമസോണ്‍, ആപ്പിള്‍ തുടങ്ങിയ കുത്തക കമ്പനികളുടെ സ്വേച്ഛാതിപത്യ പ്രവണതകള്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്കയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് ഗൂഗിളിനെതിരെ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് കോടതി വിധി ഉണ്ടായത്.അമേരിക്കയിലെ ഡിസ്ട്രിക്ട് കോടതി ജഡ്ജ് അമിത് മേത്തയാണ് ഗൂഗിള്‍ ക്രോം വില്‍ക്കണം എന്ന ഉത്തരവിട്ടത്. ഇത് 2024 ഓഗസ്റ്റില്‍ ആയിരുന്നു.
കോടതി ഉത്തരവു വന്നു എന്നുവച്ച് തങ്ങള്‍ ക്രോം വിറ്റ് തലവേദന തീര്‍ത്തേക്കാം എന്ന് ഗൂഗിള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മറിച്ച് വിധിക്കെതിരെ ഉയര്‍ന്ന കോടതിയെ സമീപിക്കും എന്നാണ് കമ്പനി പ്രതികരിച്ചത്. ക്രോം വിറ്റ് കുത്തക ആരോപണം അവസാനിപ്പിക്കുന്നത് ഗൂഗിളിന് ഗുണകരമായിരിക്കുമെങ്കിലും ഇനിയും ദീര്‍ഘകാലം നിയമയുദ്ധം നടത്തിക്കൊണ്ടിരിക്കാം എന്നതിനാല്‍ വില്‍പ്പനയെക്കുറിച്ച് കമ്പനി ഇപ്പോള്‍ ചിന്തിക്കാന്‍ വഴിയില്ലെന്നും വിദഗ്ധര്‍ പറയുന്നു.
അതേസമയം, ഈ മാസം ഒരു ഫെഡറല്‍ ജഡ്ജ് ഗൂഗിളിന്റെ കുത്തക പ്രവണതയ്‌ക്കെതിരെ വിധി പറഞ്ഞേക്കുമെന്നും കരുതപ്പെടുന്നു. അത് കമ്പനിയെ ഏതെങ്കിലും തരത്തില്‍ സമ്മര്‍ദ്ദത്തില്‍ ആക്കിയാല്‍ ഗൂഗിള്‍ മാറി ചിന്തിച്ചേക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
മനുഷ്യരില്ലാത്ത കടകൾ, ചായക്കടക്കാരനും റോബട്; ലോകത്തെ അമ്പരപ്പിച്ച ചൈനയിലെ മാൾ ഇങ്ങനെ
പെര്‍പ്ലക്‌സിറ്റി എന്തിന് ക്രോം വാങ്ങണം?
നിലവില്‍ ഏകദേശം 300 കോടി ഉപയോക്താക്കളാണ് ക്രോമിന് ഉള്ളത്. ക്രോമില്‍ കയറിപ്പടര്‍ന്ന് എഐ സേര്‍ച്ച് സംവിധാനത്തെ ചാറ്റ്ജിപിറ്റിക്കും മറ്റും അപ്പുറത്ത് എത്തിക്കാനാണ് അരവിന്ദിന്റെയും കൂട്ടരുടെയും ശ്രമം.
18 ബില്യൻ മൂല്യമുള്ള പെര്‍പ്ലക്‌സിറ്റി എങ്ങനെ 34.5 ബില്യന്‍ മുടക്കും?
നിലവില്‍ ഏകദേശം 18 ബില്യൻ ഡോളര്‍ മാത്രം (ചില വിലയിരുത്തല്‍ പ്രകാരം 14 ബില്യൻ ഡോളര്‍) മൂല്യമുള്ള പെര്‍പ്ലക്‌സിറ്റിയാണ് 34.5 ബില്യൻ മുടക്കി ക്രോം വാങ്ങാമെന്ന് പറഞ്ഞിരിക്കുന്നത് എന്നതാണ് മറ്റൊരു രസം. രൊക്കം കാശായി വാങ്ങിയേക്കാം എന്നാണ് പെര്‍പ്ലക്‌സിറ്റി പറഞ്ഞിരിക്കുന്നത്. അതേസമയം, ഗൂഗിള്‍ സമ്മതം മൂളിയാല്‍ ഈ തുക കമ്പനിക്ക് പല നിക്ഷേപകരില്‍ നിന്നായി സമാഹരിക്കാന്‍ സാധിച്ചേക്കുമെന്നും പറയപ്പെടുന്നു.
വില പറച്ചില്‍ അരവിന്ദിന് പുത്തരിയല്ല
ക്രോമിന് വില പറഞ്ഞത് മാത്രമല്ല അരവിന്ദ് ശ്രീനിവാസന്റെ കമ്പനി ശ്രദ്ധ പിടിച്ചിരിക്കുന്നത്. ക്രോമിനേക്കാളേറെ വില വരുന്ന ടിക്‌ടോക്ക് വാങ്ങിയേക്കാം എന്നും പെര്‍പ്ലക്‌സിറ്റി പറഞ്ഞിട്ടുണ്ട്.
സിം കാർഡ് സ്ലോട്ട് ഉണ്ടാവില്ല? ഗൂഗിളിന്റെ പിക്സൽ 10 ഞെട്ടിക്കും
50 ബില്യൻ കിട്ടിയേക്കുമെന്ന് വിലയിരുത്തല്‍
സ്വകാര്യ സേര്‍ച്ച് സംവിധാനമായ ഡക്ഡക്‌ഗോയുടെ മേധാവി ഗബ്രിയേല്‍ വെയ്ന്‍ബര്‍ഗിന്റെ വിലയിരുത്തല്‍ പ്രകാരം ക്രോമിന് 50 ബില്യൻ ഡോളര്‍ വില കിട്ടിയേക്കും. അതില്‍ താഴ്ത്തിയാണ് പെര്‍പ്ലക്‌സിറ്റി വില പറഞ്ഞിരിക്കുന്നത്.
മറ്റു ക്രോം പ്രേമികള്‍
ലോകത്തെ ഏറ്റവും ജനപ്രീയ ബ്രൗസറായ ക്രോമിനെ ഒളികണ്ണിട്ടു നോക്കുന്ന പല കമ്പനികളുമുണ്ട്. പെര്‍പ്ലക്‌സിറ്റിയേക്കാള്‍ മാറ്റുള്ള എഐ സേര്‍ച്ച് സംവിധാനമായ ചാറ്റ്ജിപിറ്റിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍എഐ, യാഹൂ, പ്രൈവറ്റ് ഇക്വിറ്റി കമ്പനി അപ്പോളോ ഗ്ലോബല്‍ മാനേജ്‌മെന്റ് തുടങ്ങിയവ ഉദാഹരണം.
ഇതെല്ലാം മൊത്തത്തില്‍ പാളിപ്പോകില്ലേ?
പരമ്പരാഗത ബ്രൗസറുകളുടെ ഉപയോഗം ഇടിയാന്‍ ആരംഭിച്ചിരിക്കുന്ന ഘട്ടത്തിലാണ് ടെക്‌നോളജി ലോകം ഇപ്പോള്‍ ഉള്ളത്. ബ്രൗസര്‍ ഉപയോഗിച്ചുള്ള ശീലം കൊണ്ട് പലരും അതിലേക്കു ചെല്ലുന്നു എന്നല്ലാതെ, ചാറ്റ്ജിപിറ്റിയും, പെര്‍പ്ലക്‌സിറ്റിയുടേതും അടക്കമുളള എഐ സേര്‍ച്ച് ആണ് സമയം ലാഭിക്കാന്‍ അടക്കം പൊതുവെ ഗുണംചെയ്യുന്നത് എന്ന് വിലയിരുത്തപ്പെടുന്ന കാലത്താണ് ടെക്‌നോളജി ഇപ്പോള്‍ ഉള്ളത്. പെര്‍പ്ലക്‌സിറ്റിയും ഓപ്പണ്‍എഐയും സ്വന്തമായി എഐ ബ്രൗസറുകളും വികസിപ്പിച്ച് പരീക്ഷണ ഘട്ടം വരെ എത്തിച്ചിട്ടുമുണ്ട്.
അതേസമയം, ക്രോമില്‍ നിന്ന് വരുന്ന വര്‍ഷങ്ങളില്‍ കിട്ടിയേക്കാവുന്ന അമൂല്യമായ ഡേറ്റ തന്നെ ആയിരിക്കും പെര്‍പ്ലക്‌സിറ്റി നടത്തുന്ന നീക്കത്തിനു പിന്നില്‍ എന്നാണ് വിലയിരുത്തല്‍. ചല കാര്യങ്ങള്‍ക്കെങ്കിലും ഇന്റര്‍നെറ്റിലേക്കുള്ള ഗേറ്റ് ആയി ബ്രൗസറുകള്‍ കുറേ കാലത്തേക്ക് എങ്കിലും ഉണ്ടായേക്കാം.

