അമ്പലപ്പുഴ ∙ തോട്ടപ്പള്ളി ഒറ്റപ്പന ചെമ്പകപ്പള്ളി ഹംലത്തിനെ (62) ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി കസ്റ്റഡിയിൽ. ഹംലത്തുമായി അടുപ്പമുണ്ടായിരുന്ന പ്രദേശവാസിയാണ് കസ്റ്റഡിയിലുള്ളത്. ഇയാളുടെ ബന്ധുക്കളുടെ മൊബൈൽ ഫോണുകൾ പൊലീസ് നിരീക്ഷണത്തിലാണ്. ഹംലത്ത് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ കൊലപാതകത്തിന് അടുത്ത ദിവസവും ചെമ്പകപ്പള്ളി വീട്ടുപരിസരത്ത് ഉണ്ടായിരുന്നതായി ടവർ ലൊക്കേഷൻ വഴി മനസ്സിലാക്കിയിരുന്നു.
പിന്നീട് ഇതു നിശ്ചലമായി. ഇതോടെ പ്രതി സമീപവാസിയാകാമെന്ന സംശയം ശക്തമായിരുന്നു. ഹംലത്തിന്റെ മുറിയിലെ അലമാരയിൽ നിന്ന് മറ്റൊരു മൊബൈൽ ഫോൺ കിട്ടിയതും പൊലീസിനു നിർണായക തെളിവായി. സമീപത്തെ വീടിനു പരിസരത്ത് നിന്ന് ബീഡിക്കുറ്റി കിട്ടിയതും തെളിവായി ശേഖരിച്ചു.
കേസിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടും, വിരലടയാള, ഫൊറൻസിക് റിപ്പോർട്ടുകളും അടുത്ത ദിവസം കിട്ടുമ്പോൾ കൂടുതൽ ശക്തമായ തെളിവുകളാകുമെന്നാണ് പൊലീസ് കരുതുന്നത്. അമ്പലപ്പുഴ സ്റ്റേഷൻ ഓഫിസർ എം.പ്രതീഷ് കുമാറിന്റെ നേതൃത്വത്തിൽ 15 പേർ അടങ്ങുന്ന പ്രത്യേക സംഘമാണു കേസ് അന്വേഷിക്കുന്നത്. തനിച്ചു താമസിക്കുകയായിരുന്ന ഹംലത്തിനെ 17നാണ് വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

