ന്യൂക്ലിയർ എന്ന വാക്ക് മനുഷ്യരാശിയിൽ ദുരന്ത ഓർമ്മകൾ മാത്രമാണ് അവശേഷിപ്പിക്കുന്നത്. ന്യൂക്ലിയർ ബോംബുകൾക്കൊപ്പം, റിയാക്ടർ അപകടങ്ങളും നമ്മുടെ മുൻപിൽ ഉണ്ട്. ഇനിയൊരിക്കലും അവ ആവർത്തിക്കരുതെന്ന് നമ്മൾ ആഗ്രഹിക്കുന്നു. എന്നാൽ ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ ലോകത്തിലെ ഭീമൻ ടെക് കമ്പനികൾ ന്യൂക്ലിയർ ഊർജത്തെ തിരികെ കൊണ്ടുവരികയാണ്. നമ്മുടെ ജീവിതത്തിന്‍റെ ഭാഗമായിക്കഴിഞ്ഞ ആർട്ടിഫിഷൽ ഇന്‍റലിജൻസാണ് കാരണക്കാർ. ഉയരുന്ന ഊർജ്ജ ആവശ്യത്തിന് അതല്ലാതെ മറ്റു വഴികളിൽ ഇല്ലെന്നാണ് കമ്പനികളുടെ വാദം.
എന്തിനാണ് ഇത്രയും വൈദ്യുതി?
ലോകത്തെ ടെക് വിപ്ലവത്തിലേക്ക് നയിച്ച ആർട്ടിഫിഷൽ ഇന്‍റലിജൻസ് വൈദ്യുതി ഊറ്റി കുടിക്കുന്നതിൽ വിദഗ്ധരാണ്. നമ്മുടെ കമ്പ്യൂട്ടറിൽ ചാറ്റ് ജിപിടിയോട് ഒരു ചോദ്യം ചോദിക്കുമ്പോൾ ചെലവാകുന്നത് ചെറിയൊരു വീട്ടിലേക്ക് ആവശ്യമായതിനെക്കാൾ വൈദ്യുതിയാണ്. ഒരു വർഷം ചാറ്റ് ജിപിടി ഉപയോഗിക്കുമ്പോൾ ചെലവാക്കുന്ന വൈദ്യുതി, ന്യൂസിലാൻഡ് എന്ന രാജ്യത്തിന് മൂന്നുമാസത്തേക്ക് വേണ്ട ആകെ വൈദ്യുതിയാണ്. നൈജീരിയ ആ വൈദ്യുതി ഉപയോഗിച്ച് നാലുമാസം പ്രവർത്തിക്കും. നിലവിൽ അമേരിക്കയിലെ ഊർജം ഉൽപാദനത്തിന്‍റെ 4% എ.ഐ വലിച്ചെടുക്കുന്നത്. 2030 ഓടെ അത് 9% ആകും എന്നാണ് അനുമാനം. ഇതോടെയാണ് കൂടുതൽ വൈദ്യുതോർജ്ജം കണ്ടെത്താൻ ഭീമൻ ടെക് കമ്പനികൾ നിർബന്ധിതരാകുന്നത്.
അടുത്തിടെ അമേരിക്കയിൽ മൈക്രോസോഫ്റ്റ് വാർത്തകളില്‍ ഇടം നേടിയത് പുതിയ ന്യൂക്ലിയർ റിയാക്ടർ സ്ഥാപിക്കുന്നു എന്നത് കൊണ്ട് മാത്രമല്ല. എവിടെ സ്ഥാപിക്കുന്നു എന്നതുകൊണ്ട് കൂടിയാണ്. മറ്റ് കേന്ദ്രങ്ങൾക്കൊപ്പം പെൻസിൽവാനിയയിലെ ത്രീ മയിൽ ഐലൻഡിലും മൈക്രോസോഫ്റ്റ് ന്യൂക്ലിയർ പ്ലാൻറ് പ്രവർത്തിപ്പിക്കുകയാണ്. 1979ൽ ന്യൂക്ലിയർ അപകടമുണ്ടായ അതേ സ്ഥലത്ത്. മുമ്പ് അപകടകാരണമായ റിയാക്ടറുകൾക്ക് വീണ്ടും ജീവൻ നൽകുന്നു.
മൈക്രോസോഫ്റ്റിന് പുറമെ ഗൂഗിളും ന്യൂക്ലിയർ എനർജിയിലേക്ക് കടക്കുകയാണ്. പക്ഷേ മൈക്രോസോഫ്റ്റിനെ അപേക്ഷിച്ച് ചെറിയ മോഡുലാർ റിയാക്ടറുകളാണ് ഗൂഗിൾ ഉപയോഗിക്കുക. ചെറുതും അപകട സാധ്യത വളരെ കുറഞ്ഞതുമാണ് ഇത്തരം റിയാക്ടറുകൾ.
ആമസോണും ഒട്ടും പിന്നിലല്ല. പുതിയ പവർ പ്ലാൻറ് സ്ഥാപിക്കാൻ ഡൊമീനിയൻ എനർജിയുമായി കരാർ ഒപ്പിട്ടു. അമേരിക്കയിലെ വെർജീനിയയിലാണ് പുതിയ പ്ലാൻറ് സ്ഥാപിക്കുക. ആമസോൺ വെബ് സർവീസുകളുടെ ഹൃദയമായ ഡാറ്റ സെന്‍ററിന് ആവശ്യമായ വൈദ്യുതി നൽകുകയാണ് ലക്ഷ്യം.
ഗ്രീൻ എനർജിയിലേക്ക് മാറുമെന്ന് പ്രതിജ്ഞ ചെയ്ത ഈ ഭീമൻ ടെക് കമ്പനികളെ AI പ്രതിസന്ധിയിലാക്കി. 2030തോടെ കാർബൺ രഹിതമാകും എന്നാണ് ഗൂഗിളിന്‍റെയും മൈക്രോസോഫ്റ്റിൻ്റെയും പ്രഖ്യാപനം. എന്നാൽ 2020 മുതൽ കമ്പനികളുടെ കാർബൺ വികിരണം കൂടുകയാണ് ചെയ്തത്. മൈക്രോസോഫ്റ്റ് 40% കൂടിയപ്പോൾ ഗൂഗിൾ 48 ശതമാനമാണ് കൂടിയത്. ഇതോടെയാണ് ന്യൂക്ലിയർ ഊർജത്തിലേക്ക് മാറാനുള്ള കമ്പനികളുടെ തീരുമാനം.
സോളാർ , കാറ്റാടിയന്ത്രം എന്നിവയിൽ നിന്ന് വ്യത്യസ്തമായി ന്യൂക്ലിയർ പ്ലാന്റിൽ മുഴുവൻ സമയവും വൈദ്യുതി ഉത്പാദിപ്പിക്കാൻ ആവും. പക്ഷേ അതിലേക്കുള്ള മാർഗ്ഗം അത്ര എളുപ്പമല്ല. കഴിഞ്ഞ 10 വർഷത്തിനോട് 7 ന്യൂക്ലിയർ പ്ലാന്‍റുകളാണ് യുഎസ് ഡികമ്മീഷൻ ചെയ്തത്. ഒപ്പം ജനങ്ങളുടെ സുരക്ഷാ ഭയവും പ്രധാനമാണ്. ഇവയെല്ലാം മറികടന്നു വേണം വൈദ്യുത കൊതിയന്മാരായ ആർട്ടിഫിഷൽ ഇന്റലിജൻസിനുള്ള ഊർജ്ജം കമ്പനികൾക്ക് കണ്ടെത്താൻ.
Content retrieved from: https://www.manoramanews.com/technology/ai-world/2024/10/19/ai-draining-electricty-pushes-tech-companies-into-nuclear-power.html.

