പാലക്കാട് ∙ വന്യമൃഗശല്യം, പ്രളയം, കാട്ടുതീ, മണ്ണിടിച്ചിൽ… വയനാട് നേരിടുന്ന ഒട്ടേറെ പ്രശ്നങ്ങൾക്ക് എഐ സംവിധാനത്തിലൂടെ പരിഹാരം കണ്ടെത്താനുള്ള കുട്ടിശാസ്ത്രജ്ഞരുടെ ആശയത്തിനു വനംവകുപ്പിന്റെ അനുമോദനം. വയനാട് മാനന്തവാടി എംജിഎംഎച്ച്എസ്എസിലെ പ്ലസ്‌വൺ വിദ്യാർഥികളായ ആൻലിൻ ഷിബു, ആശിർ സാബു എന്നിവർ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ അവതരിപ്പിച്ച ‘വാഡാസ്’ എന്ന എഐ സംവിധാനത്തിന്റെ മാതൃക സംസ്ഥാന വനംവകുപ്പ് ആവശ്യപ്പെട്ടതുപ്രകാരം കൈമാറുകയും ചെയ്തിട്ടുണ്ട്.
കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇവരുടെ അയൽവാസിയുടെയും മേപ്പാടി പ്രളയദുരന്തത്തിൽ മരിച്ച ഒട്ടേറെ പരിചയക്കാരുടെയും നടുക്കുന്ന ഓർമകളാണ് ഇവരുടെ ആശയത്തിനു പിന്നിൽ. വനമേഖലയിലും മലമുകളിലും വലിയ പാറകളിലും കുന്നുകളിലും എഐ സെൻസറുകൾ സ്ഥാപിച്ചാണു പ്രകൃതിദുരന്തം മുൻകൂട്ടി അറിയുന്നത്. മല, പാറ, കുന്ന് എന്നിവയിലെ ബലക്ഷയം, പുഴകളിൽ പെട്ടെന്നുള്ള കുത്തൊഴുക്ക്, പാറയിലും മറ്റുമുള്ള അസാധാരണ ശബ്ദം, മർദം എന്നിവയെല്ലാം എഐ സെൻസറുകൾ പിടിച്ചെടുത്ത് വിവരം ഉദ്യോഗസ്ഥർക്കു കൈമാറും. കാടുവിട്ട് നാട്ടിലിറങ്ങുന്ന മൃഗങ്ങളുടെ വിവരങ്ങളും ചിത്രങ്ങളും ലൊക്കേഷൻ സഹിതം വാട്സാപ് വഴി കൈമാറും.

