Breaking
5 Feb 2026, Thu

വയോധികനെ ബൈക്കിടിപ്പിച്ച് ഫോണും പണവും തട്ടാൻ ശ്രമം

തൊടുപുഴ ∙ ബൈക്കിലെത്തി വയോധികനെ ഇടിച്ചു വീഴ്ത്തി മൊബൈൽ ഫോണും പണവും കവർന്നു രക്ഷപ്പെടാൻ ശ്രമം. കാപ്പാ കേസ് പ്രതികളായ മൂന്നംഗ സംഘത്തിൽ ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. കുമാരമംഗലം മാളിയേക്കൽ വീട്ടിൽ ഷംസുദ്ദീനാണ് (70) അക്രമത്തിന് ഇരയായത്. സംഭവത്തിൽ തൊടുപുഴ ഉണ്ടപ്ലാവ് സ്വദേശി കാരകുന്നേൽ വീട്ടിൽ ഷിനിൽ റസാഖിനെ (തക്കുടു– 29) കോടതി റിമാൻഡ് ചെയ്തു.

തൊടുപുഴ കുമാരമംഗലത്ത് വ്യാഴാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. കുമാരമംഗലം കറുക ഭാഗത്ത് റോഡരികിൽ കൂടി കാൽനടയായി സഞ്ചരിക്കുകയായിരുന്നു ഷംസുദ്ദീൻ. ഈ സമയം ഇതുവഴി ബൈക്കിലെത്തിയ പ്രതികൾ ഷംസുദ്ദീനെ ഇരുചക്ര വാഹനം കൊണ്ടിടിച്ച് വീഴ്ത്തി. തുടർന്ന് പഴ്‌സിലുണ്ടായിരുന്ന 3,850 രൂപയും മൊബൈൽ ഫോണും തട്ടിയെടുത്തു. എതിർത്തപ്പോൾ ഷംസുദ്ദിനെ ക്രൂരമായി മർദിച്ചു.

ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തി. അപ്പോഴേക്കും മൂവർ സംഘം കടന്നുകളയാൻ ശ്രമിച്ചു. തുടർന്ന് ഷിനിൽ റസാഖിനെ നാട്ടുകാർ പിടികൂടുകയായിരുന്നു. തൊടുപുഴയിൽ നിന്നെത്തിയ പൊലീസിന് ഷിനിലിനെ കൈമാറി. രണ്ടു കൂട്ടു പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികൾ മൂവരും കാപ്പ കേസിൽ ഉൾപ്പെടുത്തി നാട് കടത്തിയവരാണ്. ജയിലിൽ നിന്നു തിരികെ വന്ന ശേഷമാണ് വീണ്ടും അതിക്രമം നടത്തിയത്. തലയ്ക്ക് പരുക്കേറ്റ ഷംസുദീൻ തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

By admin

Leave a Reply

Your email address will not be published. Required fields are marked *