2050 ആകുമ്പോഴേക്കും രാജ്യങ്ങള്‍ കൂടുതല്‍ ദുര്‍ബലമാവുകയും ലോകം കോര്‍പറേറ്റുകള്‍ ഭരിക്കുകയും ചെയ്യുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ്. രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്റ് ടെക്‌നോളജി സംഘടിപ്പിച്ച ‘കോണ്‍ഫ്‌ളുവന്‍സ് 2024’ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് പ്രതിഫലം ലഭിക്കുന്ന ജോലികളില്‍ പകുതിയിലേറെ ഭാവിയില്‍ കംപ്യൂട്ടറുകൾ ഉപയോഗിച്ച് ചെയ്യാനാവുമെന്നും ‘ടാലന്റ് ആന്റ് ദ ഫ്യൂച്ചര്‍ ഓഫ് ഇന്ത്യ’ എന്ന വിഷയം അവതരിപ്പിക്കുമ്പോൾ സോമനാഥ് അഭിപ്രായപ്പെട്ടു. ഡോ. കെ. പൗലോസ് ജേക്കബ് ചര്‍ച്ച നിയന്ത്രിച്ചു.
വരുന്ന 25 വര്‍ഷത്തിനുള്ളില്‍ ലോകം കൂടുതല്‍ സാങ്കേതികവിദ്യ കേന്ദ്രീകരിച്ചുള്ളതാവും. ഊര്‍ജ പ്രതിസന്ധി ഇല്ലാതാവുകയും ഊര്‍ജം അധികമായി ഉത്പാദിപ്പിക്കുകയും ചെയ്യും. ഇതിനൊപ്പം വെള്ളത്തിനു വേണ്ടിയുള്ള യുദ്ധങ്ങള്‍ സംഭവിക്കും. അപ്പോഴേക്കും ഇന്ത്യയും ചൈനയും സൂപ്പര്‍ പവറുകളായി മാറിയിട്ടുണ്ടാവുമെന്നും വ്യവസായം നിര്‍മിതബുദ്ധിയും കമ്പ്യൂട്ടറും അധിഷ്ഠിതമായുള്ളതായി മാറുമെന്നും സോമനാഥ് അഭിപ്രായപ്പെട്ടു.
ആയുസ് കൂടും, ജോലികള്‍ മാറി മറിയും
ഭാവിയില്‍ കംപ്യൂട്ടറുകളെ നമ്മുടെ ചിന്തകളുമായി ബന്ധിപ്പിക്കാനാവും. വിനോദരംഗം പൂര്‍ണമായി വെബ് അധിഷ്ഠിതമായി മാറുകയും നിര്‍മിത ബുദ്ധി ബിസിനസിന്റെ ഭാഗമായി മാറുകയും ചെയ്യും. യാഥാര്‍ഥ്യവും സ്വപ്‌നവും കൂടിക്കലര്‍ന്ന വെര്‍ച്വൽ ലോകങ്ങള്‍ സംഭവിക്കും. എല്ലാ രോഗങ്ങള്‍ക്കുമുള്ള മരുന്നുകള്‍ കണ്ടുപിടിക്കപ്പെടുകയും മനുഷ്യ ആയുസ് 100 വര്‍ഷത്തിലേറെയായി വര്‍ധിക്കുകയും ചെയ്യും. മരണത്തെ അതിജീവിക്കാനുള്ള പരീക്ഷണങ്ങളും നടക്കുന്നുണ്ട്. അതിവേഗത്തിലുള്ള സഞ്ചാര മാര്‍ഗങ്ങള്‍ സാധ്യമാവുകയും ഭാഷകളുടെ അതിര്‍വരമ്പുകള്‍ ഇല്ലാതാവുമെന്നും സോമനാഥ് പറഞ്ഞു.
ഇന്ത്യയുടെ ജനസംഖ്യ ഇപ്പോള്‍ 130 കോടിയോളമാണെങ്കില്‍ 2047ല്‍ അത് 165 കോടിയോളമായി ഉയരും. സ്ഥിരത നേടുന്ന ഇന്ത്യയുടെ ജനസംഖ്യ പിന്നീട് കുറയാനാണ് സാധ്യത. ജനസംഖ്യയിലെ വലിയ ശതമാനം ചെറുപ്പക്കാരാവുമെന്നതും ഇന്ത്യക്ക് ഗുണമാണ്. തൊഴില്‍ രംഗം ഭാവിയില്‍ മാറി മറിയും. 2030 ആവുമ്പോഴേക്കും ഇന്നു കാണുന്ന പല തൊഴിലുകളും ഇല്ലാതാവുമെന്നാണ് കരുതപ്പെടുന്നത്. തൊഴില്‍ ഇല്ലാതാവുക മാത്രമല്ല പുതിയ തരത്തിലുള്ള ജോലികള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും.
Content retrieved from: https://www.manoramaonline.com/technology/science/2024/11/06/isro-chairman-predicts-future.html.