തേവര ∙ റെയിൽപാത ഇരട്ടിപ്പിക്കുമ്പോൾ കോന്തുരുത്തി കടവിലെ കുരിശടി അതേപടി നിലനിർത്താൻ നാട്ടുകാർ ഒരുമിച്ചു തീരുമാനിച്ചു. അങ്ങനെ കുരിശടി പൊന്നു പോലെ പൊക്കിയെടുത്ത് 26 മീറ്റർ മാറ്റി അതേപടി പുനഃസ്ഥാപിച്ചു. അതിന്റെ അറ്റകുറ്റപ്പണികളും തുടങ്ങി.
പാലം വന്നതോടെ ആദ്യം കടവു പോയി. പിന്നീട് ട്രെയിൻ വന്നെങ്കിലും ഇന്നേക്ക് 203 വർഷം മുൻപു പോർച്ചുഗീസ് ശൈലിയിൽ നിർമിച്ച കുരിശടിയെ ഒഴിവാക്കിയാണു റെയിൽപാളം കടന്നുപോയത്. സെന്റ് ആന്റണിയുടെ രൂപമാണു കുരിശടിയിൽ സ്ഥാപിച്ചിരുന്നത്. ഇതിനിടയിലാണു എറണാകുളം–ആലപ്പുഴ റൂട്ടിലെ റെയിൽപാത ഇരട്ടിപ്പിക്കാനുള്ള തീരുമാനമുണ്ടായത്.
ഹരിയാന കുരുക്ഷേത്ര ശ്രീറാം ബിൽഡിങ് ലിഫ്റ്റിങ് കമ്പനിയാണ് കുരിശടി അതേപടി മാറ്റി സ്ഥാപിക്കാനുള്ള കരാറെടുത്തത്. 25 ഹൈഡ്രോളിക് ജാക്കികളും അനുബന്ധ യന്ത്രസംവിധാനവും ഇതിനായി ഉപയോഗിക്കും. 12 മീറ്റർ വീതിയും 14 മീറ്റർ ഉയരവുമുള്ള കുരിശടി ചുണ്ണാമ്പും സുർക്കിയും ഉപയോഗിച്ചാണു നിർമിച്ചിട്ടുള്ളത്.
റെയിൽവേയുടെ സർവേ നടക്കുമ്പോൾ തന്നെ കുരിശടിയുള്ള സ്ഥലത്തു കൂടിയാണു പാളം കടന്നുപോകുന്നതെന്ന് അറിയാമായിരുന്നു. പുതിയ കുരിശടി നിർമിക്കാനായിരുന്നു ആദ്യതീരുമാനം. ഇതറിഞ്ഞ നാട്ടുകാർ ഒന്നടങ്കം പുരാതന കുരിശടിയെ സംരക്ഷിക്കണമെന്ന താൽപര്യം പാരിഷ് കൗൺസിലിനെ അറിയിച്ചതായി വികാരി ഫാ. ജോസഫ് തെക്കിനേൻ പറഞ്ഞു. അസി. വികാരി ഫാ. സെബിൻ പാലത്തിങ്കൽ, കൗൺസിൽ അംഗങ്ങളായ ജോജി തോമസ് കാനാട്ട്, എം.സി.ആന്റണി മുക്കുങ്കൽ എന്നിവരെ അതിന്റെ ചുമതല ഏൽപിച്ചു. റെയിൽവേ അധികാരികളുമായി ചർച്ച നടത്തി. കുരിശടി നിൽക്കുന്ന സ്ഥലം വിട്ടുകൊടുക്കുമ്പോൾ 1.10 ലക്ഷം രൂപ റെയിൽവേ നൽകും.
ADVERTISEMENT
ഈ സ്ഥലത്തു നിൽക്കുന്ന ഏതു നിർമിതിയും പൊളിച്ചുനീക്കാനുള്ള ക്വട്ടേഷൻ വിളിക്കുമ്പോൾ അതിൽ പാരിഷ് കൗൺസിൽ പങ്കെടുക്കണം. ഇങ്ങനെ വിട്ടുകൊടുത്ത കുരിശടി 8,000 രൂപയ്ക്കു തിരികെ വാങ്ങി. അതിന്റെ പേപ്പർവർക്കുകൾ പൂർത്തിയാക്കി. പൊളിച്ചു നീക്കുന്നതിനു പകരം അതേപടി മാറ്റിസ്ഥാപിക്കാനുള്ള നടപടി തുടങ്ങി. അതിനായി വ്യക്തിയുടെ ഒന്നര സെന്റ് സ്ഥലം 9 ലക്ഷം രൂപയ്ക്കു വാങ്ങി. 4.50 ലക്ഷം രൂപയാണു ശ്രീറാം ബിൽഡിങ് ലിഫ്റ്റിങ് കമ്പനിക്കു നൽകേണ്ടത്. പുരാതന കുരിശടിയിൽ 8 വിശുദ്ധർക്കുള്ള സ്ഥാനങ്ങളുണ്ട്. അറ്റകുറ്റപ്പണി പൂർത്തിയാക്കി കുരിശടി വെഞ്ചരിക്കുമ്പോൾ അതിൽ സെന്റ് ആന്റണിയടക്കം എട്ട് വിശുദ്ധരുണ്ടാകുമെന്നു പാരിഷ് കൗൺസിൽ അംഗങ്ങൾ പറഞ്ഞു.

