Breaking
21 Jun 2025, Sat

രാജ്യാന്തര ബഹിരാകാശ നിലയം ആയുസിന്റെ അവസാനഘട്ടത്തിൽ; താക്കോല്‍സ്ഥാനം സ്വന്തമാക്കാൻ ചൈന

രാജ്യാന്തര ബഹിരാകാശ നിലയം(ഐഎസ്എസ്) അതിന്റെ ആയുസിന്റെ അവസാനഘട്ടത്തിലാണ്. 2031ല്‍ ഐഎസ്എസ് ഭൂമിയില്‍ തിരിച്ചിറക്കുന്നതോടെ ഏക ബഹിരാകാശ നിലയമെന്ന താക്കോല്‍സ്ഥാനം സ്വന്തമാക്കാനൊരുങ്ങുകയാണ് ചൈന. ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങളുടേയും ഗവേഷണങ്ങളുടേയുമെല്ലാം കേന്ദ്രമായി ചൈനയുടെ ടിയാങ്കോങ് ബഹിരാകാശ നിലയം മാറും. പുനരുപയോഗിക്കാവുന്ന മെങ്‌സൗ ബഹിരാകാശ പേടകം, സുന്‍ടിയാന്‍ ടെലസ്‌കോപ് എന്നിങ്ങനെയുള്ള കൂടുതല്‍ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് ബഹിരാകാശ നിലയത്തിന്റെ സൗകര്യങ്ങള്‍ വിപുലപ്പെടുത്താനും ചൈനക്ക് പദ്ധതിയുണ്ട്.

അമേരിക്കയുടെ നേതൃത്വത്തിലുള്ള രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ നിര്‍മാണത്തിലും ഗവേഷണങ്ങളിലും ചൈനയെ ഉള്‍പ്പെടുത്തിയിരുന്നില്ല. അമേരിക്കയ്ക്കു(നാസ) പുറമേ ജപ്പാന്‍(ജാക്‌സ), കാനഡ(സിഎസ്എ), റഷ്യ(റോസ്‌കോസ്‌മോസ്), യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി എന്നിവരായിരുന്നു ഐഎസ്എസിലെ പ്രധാന പങ്കാളികള്‍. ഐഎസ്എസില്‍ നിന്നു അമേരിക്ക ഒഴിവാക്കിയ ചൈന സ്വന്തം നിലയ്ക്ക് ആരംഭിച്ച ബഹിരാകാശ നിലയമാണ് ടിയാങ്കോങ്. ചൈന മാന്‍ഡ് സ്‌പേസ് എജന്‍സിയാണ് ടിയാങ്കോങിന്റെ നിര്‍മാണത്തിനും പരിപാലനത്തിനും പിന്നില്‍.

ബഹിരാകാശത്തെ വന്‍ശക്തിയാവാന്‍ അമേരിക്കയുമായി നേരിട്ട് എതിരിടുന്ന ഒരേയൊരു രാജ്യമായി ചൈന മാറി കഴിഞ്ഞു. ഉപഗ്രഹങ്ങള്‍ കൂടുതല്‍ വിക്ഷേപിക്കുന്നതിലും ചാന്ദ്ര ഗവേഷണ കേന്ദ്രത്തിലും ബഹിരാകാശ നിലയത്തിലുമെല്ലാം അമേരിക്കയ്ക്ക് മെയ്ഡ് ഇന്‍ ചൈന മറുപടിയുണ്ട്. മനുഷ്യരെ ചന്ദ്രനിലേക്ക് അയക്കാനും ചന്ദ്രനില്‍ കേന്ദ്രം സ്ഥാപിക്കാനുമെല്ലാം ചൈന വെല്ലുവിളിയാണെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ സംവിധാനങ്ങള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

ഷെന്‍ഷു 19

ടിയാങ്കോങ് ബഹിരാകാശ നിലയത്തിലേക്കുള്ള ഏറ്റവും പുതിയ മനുഷ്യ ദൗത്യമായ ഷെന്‍ഷു 19 ഇക്കഴിഞ്ഞ ഒക്ടോബര്‍ 29നാണ് നടന്നത്. വിക്ഷേപണം നടന്ന് ആറര മണിക്കൂറിനു ശേഷം ചൈനീസ് സംഘം ടിയാങ്കോങ് ബഹിരാകാശ നിലയത്തില്‍ വിജയകരമായി ഘടിപ്പിക്കുകയും ചെയ്തു. ചൈനയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി അടക്കം മൂന്ന് സഞ്ചാരികളെയാണ് ഷെന്‍ഷു 19ന്റെ ഭാഗമായി ടിയാങ്കോങില്‍ എത്തിച്ചത്. ലോങ് മാര്‍ച്ച് 2എഫ് റോക്കറ്റിലായിരുന്നു വിക്ഷേപണം. ആറു മാസം ബഹിരാകാശത്ത് കഴിയുന്ന ഈ മൂവര്‍ സംഘം 86 ഓളം ബഹിരാകാശ ശാസ്ത്ര പരീക്ഷണങ്ങള്‍ നടത്തും.

ഐഎസ്എസ് പെരുമ 

ഏറെക്കാലം മനുഷ്യര്‍ക്ക് ബഹിരാകാശ നിലയമെന്നാല്‍ ഐഎസ്എസ് മാത്രമായിരുന്നു. എന്നാല്‍ ഇന്ന് ആ നില മാറി. നിലവില്‍ ഭൂമിയെ വലം വച്ചുകൊണ്ടിരിക്കുന്ന രണ്ട് ബഹിരാകാശ നിലയങ്ങള്‍ നമുക്കുണ്ട്. അമേരിക്കയുടെ നേതൃത്വത്തിലുള്ള രാജ്യാന്തര ബഹിരാകാശ നിലയവും ചൈനയുടെ ടിയാങ്കോങ് ബഹിരാകാശ നിലയവും(ടിഎസ്എസ്).

എങ്കിലും ആദ്യ ബഹിരാകാശ നിലയമെന്ന നിലയില്‍ നിരവധി നേട്ടങ്ങള്‍ ഐഎസ്എസിന് മാത്രമായുണ്ട്. 1998 നവംബറിലാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ ആദ്യ ഭാഗം റഷ്യന്‍ റോക്കറ്റില്‍ ബഹിരാകാശത്തെത്തുന്നത്. റഷ്യയുടെ സര്‍യ കണ്‍ട്രോള്‍ മോഡ്യൂളായിരുന്നു ആദ്യത്തേതെങ്കില്‍ രണ്ടാഴ്ചയ്ക്കു ശേഷം അമേരിക്കയുടെ യൂണിറ്റി മോഡ്യൂളും ബഹിരാകാശത്തെത്തി വിജയകരമായി കൂട്ടിയോജിക്കപ്പെട്ടു.

ഓരോ ഭാഗങ്ങളായി 40 വ്യത്യസ്ത ദൗത്യങ്ങള്‍ വഴിയാണ് രാജ്യാന്തര ബഹിരാകാശ നിലയം പൂര്‍ണ സജ്ജമാക്കുന്നത്. ഭൂമിയില്‍ നിന്നു ശരാശരി 400 കിലോമീറ്റര്‍ അകലത്തില്‍ മണിക്കൂറില്‍ ശരാശരി 28,100 കീലോമീറ്റര്‍ വേഗതയിലാണ് ഐഎസ്എസ് ഭ്രമണം ചെയ്യുന്നത്. ഈ വേഗത കാരണം ഓരോ 90 മിനിറ്റിലും ഭൂമിയെ വലം വയ്ക്കാന്‍ ഐഎസ്എസിന് സാധിക്കും.

2000 നവംബറിലായിരുന്നു രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് ആദ്യമായി മനുഷ്യര്‍ എത്തിയത്. പിന്നീടിന്നു വരെ ഭൂമിക്ക് പുറത്ത് മനുഷ്യ സാന്നിധ്യം നിരന്തരമുള്ള ഏക സ്ഥലമായി ഐഎസ്എസ് തുടരുന്നു. വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നും ശരാശരി ഏഴ് സഞ്ചാരികള്‍ ഐഎസ്എസില്‍ ഉണ്ടാവാറുണ്ട്. ഏകദേശം 4.53 ലക്ഷം കിലോഗ്രാം ഭാരവും ഒരു ഫുട്‌ബോള്‍ മൈതാനത്തോളം വലുപ്പമുള്ള വലിയ സംവിധാനമാണ് രാജ്യാന്തര ബഹിരാകാശ നിലയം.

ചൈനീസ് വാഗ്ദാനം

അമേരിക്കയുടെ എതിര്‍പ്പിനെ തുടര്‍ന്ന് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട ചൈന അതേ നാണയത്തിലല്ല പ്രതികരിക്കുന്നത്. സ്വന്തം നിലയ്ക്ക് നിര്‍മിച്ച ടിയാങ്കോങ് ബഹിരാകാശ നിലയത്തെ തങ്ങളുടെ ബഹിരാകാശ നേട്ടങ്ങളുടെ പ്രദര്‍ശനശാലയായി കൂടിയാണ് ചൈന കാണുന്നത്. മറ്റു രാജ്യങ്ങളിലെ ബഹിരാകാശ സഞ്ചാരികളേയും ഗവേഷണ ദൗത്യങ്ങളേയും സ്വാഗതം ചെയ്യുന്നുവെന്നാണ് ചൈന അറിയിച്ചിട്ടുള്ളത്. ‘പരസ്പര ബഹുമാനം, എല്ലാവരേയും സമഭാവനയില്‍ ഉള്‍ക്കൊള്ളുന്നു, എല്ലാവര്‍ക്കും നേട്ടം’ എന്നതാണ് ടിയാങ്കോങ് ബഹിരാകാശ നിലയവുമായി ബന്ധപ്പെട്ട നിലപാടെന്നാണ് ചൈന പ്രഖ്യാപിച്ചിരിക്കുന്നത്.

നിലവില്‍ രാജ്യാന്തര ബഹിരാകാശ നിലയത്തോളം വലുപ്പമുള്ള നിലയമല്ല ടിയാങ്കോങ്. ഐഎസ്എസിന്റെ അഞ്ചിലൊന്ന് വലുപ്പം മാത്രമാണ് ടിയാങ്കോങിനുള്ളത്. എങ്കിലും ഇതിനകം തന്നെ നിരവധി ശാസ്ത്രപരീക്ഷണങ്ങള്‍ ടിയാങ്കോങില്‍ വിജയകരമായി നടത്താന്‍ ചൈനക്ക് സാധിച്ചിട്ടുണ്ട്. ഭാവിയില്‍ കൂടുതല്‍ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ടിയാങ്കോങ് വിപുലപ്പെടുത്താന്‍ ചൈനയ്ക്ക് പദ്ധതിയുണ്ട്.

ആശങ്കകള്‍

എല്ലാവരേയും സ്വാഗതം ചെയ്യുന്നുവെന്ന് ചൈന പറയുമ്പോഴും ടിയാങ്കോങ് ബഹിരാകാശ നിലയത്തിലേക്ക് ഏതെല്ലാം വിദേശ രാജ്യങ്ങള്‍ ഇവിടേക്കെത്തുമെന്ന് കണ്ടറിയേണ്ടി വരും. പാകിസ്താന്‍ പോലെ ചൈനയുമായി വലിയ അടുപ്പം കാത്തു സൂക്ഷിക്കുന്ന രാജ്യങ്ങളില്‍ നിന്നു ബഹിരാകാശ സഞ്ചാരികളെ ടിയാങ്കോങിലേക്ക് കൊണ്ടുപോവാനുള്ള സാധ്യത ഏറെയാണ്. സുഹൃദ് രാജ്യങ്ങളില്‍ നിന്നും ബഹിരാകാശ സഞ്ചാരികളെ പരിശീലിപ്പിച്ച് ടിയാങ്കോങിലേക്ക് കൊണ്ടുവരുമെന്ന് ചൈന മാന്‍ഡ് സ്‌പേസ് ഏജന്‍സി വക്താവ് ലിന്‍ സിക്വിയാങ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ചൈനീസ് ബഹിരാകാശ നിലയത്തിലെ രണ്ട് റോബോട്ടിക് കൈകളും ആശങ്ക ഉയര്‍ത്തുന്നുണ്ട്. കൃത്രിമ ഉപഗ്രഹങ്ങളും ബഹിരാകാശ വസ്തുക്കളും ഈ യന്ത്രക്കൈകള്‍ ഉപയോഗിച്ച് പിടിച്ചെടുക്കാന്‍ ടിയാങ്കോങിന് സാധിക്കും. ഇത് ഭാവിയില്‍ പ്രതിരോധ ആവശ്യങ്ങള്‍ക്ക് ചൈന ഉപയോഗിക്കുമോ എന്നതാണ് ആശങ്ക.

കുറഞ്ഞത് പത്തുവര്‍ഷം ആയുസുണ്ട് ടിയാങ്കോങ് ബഹിരാകാശ നിലയത്തിന്. അതുകൊണ്ടുതന്നെ 2031ല്‍ ഐഎസ്എസ് വിട പറഞ്ഞു കഴിഞ്ഞാല്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ ഏക മനുഷ്യ നിര്‍മിത ബഹിരാകാശ നിലയമായി തുടരാന്‍ ചൈനക്ക് സാധിക്കും. അതേസമയം ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ സ്വന്തം ബഹിരാകാശ നിലയമെന്ന സ്വപ്‌നവുമായി മുന്നോട്ടു പോവുന്നുണ്ട്. 2030 ആവുമ്പോഴേക്കും സ്വന്തം ബഹിരാകാശ നിലയം ബഹിരാകാശത്തെത്തിക്കുകയാണ് ഇന്ത്യയുടെ സ്വപ്‌നം.

Content retrieved from: https://www.manoramaonline.com/technology/science/2024/11/04/tiangong-space-station-future-of-space-exploration.html.

By admin

Leave a Reply

Your email address will not be published. Required fields are marked *