മുട്ടം ∙ മുട്ടം-കുടയത്തൂർ-കരിങ്കുന്നം പ്രദേശത്തെ ശുദ്ധജലക്ഷാമത്തിന് പരിഹാരമാകുന്ന പദ്ധതിയുടെ നിർമാണം അവസാന ഘട്ടത്തിൽ. പെരുമറ്റത്ത്് നിർമിക്കുന്ന ശുദ്ധീകരണശാലയുടെ ജോലികൾ 90 ശതമാനത്തോളം പൂർത്തിയായി. ഈ വർഷം പകുതിയോടെ ഇതിന്റെ ഉദ്ഘാടനം നടത്താൻ കഴിയുമെന്നാണ് ജലവിഭവ വകുപ്പ് പ്രതീക്ഷിക്കുന്നത്. ടാങ്കുകളും വിതരണ പൈപ്പുകളും സ്ഥാപിക്കുന്ന ജോലിയാണ് ഇനിയുള്ളത്.
കേന്ദ്രസംസ്ഥാന സർക്കാരുകളും പഞ്ചായത്തും ഉപഭോക്താക്കളും ചേർന്ന് 100 കോടിരൂപ മുടക്കി ജലജീവൻ മിഷൻ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. മലങ്കര ജലാശയത്തിൽ നിന്നു പെരുമറ്റത്ത്് നിർമിക്കുന്ന ശുദ്ധീകരണശാലയിലേക്ക് വെള്ളം എത്തിച്ച ശേഷം ഇവിടെ നിന്നു മുട്ടം, കുടയത്തൂർ, കരിങ്കുന്നം പഞ്ചായത്തുകളിൽ ജലം വിതരണം ചെയ്യുന്ന പദ്ധതിയാണിത്.
വേനൽ അടുക്കുമ്പോൾ കടുത്ത ശുദ്ധജല ക്ഷാമം നേരിടുന്ന മുട്ടം, കരിങ്കുന്നം, കുടയത്തൂർ പ്രദേശത്തിന് ആശ്വാസകരമാകുന്ന പദ്ധതിയാണിത്. ആധുനിക രീതിയിലുള്ള ‘റാപിഡ് സാൻഡ് ഫിൽറ്ററിങ്’ ശുദ്ധീകരണമാണ് ഇവിടെ നടപ്പിലാക്കുക. പദ്ധതി പൂർത്തീകരിക്കുമ്പോൾ പ്രതിദിനം 80 ദശലക്ഷം ലീറ്റർ ജലം വിതരണം ചെയ്യാനുള്ള ശേഷിയിലേക്ക് മുട്ടത്തെ പദ്ധതി എത്തും.

