കൊട്ടാരക്കര∙ മാർച്ച് ഒന്നു മുതൽ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന അടിമുടി മാറുന്നു. സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ഓട്ടമേറ്റഡ് വെഹിക്കിൾ ടെസ്റ്റിങ് സ്റ്റേഷൻ(എടിഎസ്) ആകും ഇനി മുതൽ വാഹനങ്ങളുടെ ഫിറ്റ്നസ് തീരുമാനിക്കുക. പൂർണമായും ക്യാമറ നിരീക്ഷണത്തിലുള്ള സെൻസർ സംവിധാനത്തോടെയുള്ള കെട്ടിടത്തിലേക്ക് വാഹനം ഓടിച്ചു കയറ്റുക. 15 മുതൽ 25 മിനിട്ട് വരെ അവിടെ നിർത്തിയിട്ടു കഴിയുമ്പോൾ വാഹനത്തിന്റെ ഫിറ്റ്നസ് പരിശോധന യന്ത്രസംവിധാനം വിലയിരുത്തും. പൂയപ്പള്ളിയിലും ശാസ്താംകോട്ടയിലും ആണ് ജില്ലയിലെ കേന്ദ്രങ്ങൾ. ആറേക്കർ സ്ഥലത്ത് പതിനായിരം ചതുരശ്ര അടി സ്ഥലത്താണ് നിർമാണം.
ഫിറ്റ്നസ് പാസാകണമെങ്കിൽ റോഡ് ഫിറ്റ്നസ്, സുരക്ഷ, പുക ഉൾപ്പെടെ ആറ് പരിശോധനകൾ വിജയിക്കണം. ഹൈ റെസല്യൂഷൻ ക്യാമറകളും വാഹൻ ഡേറ്റബേസിൽ ബന്ധപ്പെടുത്തിയുള്ള സെൻട്രൽ ഡേറ്റ സെർവറും ഓട്ടമേറ്റഡ് റിപ്പോർട്ട് ജനറേഷനും ഉൾപ്പെടെയുള്ള സാങ്കേതികതയോടെയാണ് പരിശോധന. വിഷ്വൽ ഇൻസ്പെക്‌ഷൻ, ബ്രേക്ക് ടെസ്റ്റ്, സസ്പെൻഷൻ ടെസ്റ്റ്, സ്റ്റിയറിങ് വീൽ അലൈൻമെന്റ്, സ്പീഡോ മീറ്റർ, എമിഷൻ, അണ്ടർ ബോഡി, നോയിസ് പരിശോധനകളാണ് നടത്തുന്നത്. ജില്ലയിലെ പരിശോധന കേന്ദ്രങ്ങളുടെ പണി പുരോഗമിക്കുകയാണ്. വൈകാതെ നിർമാണം പൂർത്തിയാകുമെന്ന് ജില്ലാ എൻഫോഴ്സ്മെന്റ് ആർടിഒ എ.കെ.ദിലു പറഞ്ഞു.

