പിറവം∙ പാഴൂർ മാമല കവലയിൽ വെള്ളൂക്കാട്ടിൽ ജോർജിന്റെ വീടുകുത്തിത്തുറന്നു 18.5 പവൻ സ്വർണവും വിലപിടിപ്പുള്ള മറ്റു വസ്തുക്കളും കവർച്ച ചെയ്ത കേസിൽ പനച്ചിപ്പാറ പാറയോലിക്കൽ സുരേഷിനെ (63) പൊലീസ് അറസ്റ്റ‌് ചെയ്തു. കഴിഞ്ഞ 25നു രാത്രിയിലായിരുന്നു മോഷണം. തെളിവു നശിപ്പിക്കുന്നതിനു സിസിടിവി തകരാറിലാക്കി ഹാർഡ് ഡിസ്കും കൊണ്ടു പോയെങ്കിലും അന്വേഷണ സംഘത്തിനു ഇയാളുടെ വിരലടയാളം ലഭിച്ചിരുന്നു.
മൊബൈൽ ഫോൺ സിഗ്നലുകൾ പിന്തുടർന്നു നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ ചൊവ്വാഴ്ച വൈകിട്ടു മലപ്പുറം പാണ്ടിക്കാട്ടു നിന്നാണു ഇൻസ്പെക്ടർ കെ.ആർ. സന്തോഷ്കുമാറിന്റെ നേതൃത്വത്തിൽ സുരേഷിനെ പിടികൂടിയത്. എസ്ഐ സെയ്തുമുഹമ്മദ്, എൻ.പി.ബിജു, ജോസ് കെ.ഫിലിപ്,സന്ദീപ് രാമൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. മോഷണ കേസിൽ തടവുശിക്ഷ അനുഭവിച്ച സുരേഷ് അടുത്തയിടെയാണു പുറത്തിറങ്ങിയത്. വിവിധ ജില്ലകളിലായി ഒട്ടേറെ കേസുകളിൽ സുരേഷ് പ്രതിയാണെന്നു പൊലീസ് അറിയിച്ചു.

